കുവൈത്തില്‍ നിങ്ങളുടെ പേരിലുള്ള എല്ലാ ഫോൺ സേവനങ്ങളും അറിയാം, അതും ഒറ്റ ക്ലിക്കില്‍ !

Check Phone Services Sahel App കുവൈത്ത് സിറ്റി: പൗരന്മാരും പ്രവാസികളും തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഫോൺ കണക്ഷനുകളും ടെലികോം സേവനങ്ങളും പരിശോധിക്കണമെന്ന് കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി നിർദേശിച്ചു. ഇതിനായി ‘മൈ നമ്പേഴ്സ്’ (My Numbers) എന്ന സേവനം ഉപയോഗിക്കാം. സഹേൽ ആപ്പിലൂടെ ലഭ്യമാകുന്ന ഈ സേവനത്തിൽ വിവിധ ടെലികോം കമ്പനികളിൽ ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്ഷനുകളുടെയും സേവനങ്ങളുടെയും ഏകീകൃത വിവരങ്ങൾ പരിശോധിക്കാനാകും.

എങ്ങനെ പരിശോധിക്കാം?

Sahel ആപ്പ് തുറക്കുക.
CITRA Services തിരഞ്ഞെടുക്കുക.
‘My Numbers’ സേവനം തിരഞ്ഞെടുക്കുക.
നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ കണക്ഷനുകളും മറ്റ് ടെലികോം സേവനങ്ങളും പരിശോധിക്കുക.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയ്ക്ക് സഹായം

തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടെലികോം സേവനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാനാണ് ഈ സേവനം സഹായിക്കുന്നതെന്ന് CITRA അറിയിച്ചു. രജിസ്റ്റർ ചെയ്ത വിവരങ്ങൾ ശരിയാണോ എന്നും ഉപയോക്താക്കൾക്ക് പരിശോധിക്കാം. തങ്ങൾക്ക് പരിചയമില്ലാത്ത ഫോൺ നമ്പറുകളോ മറ്റ് ടെലികോം സേവനങ്ങളോ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും ഇതിലൂടെ കണ്ടെത്താനാകും. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ടെലികോം സേവനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഉപയോക്താക്കൾ ഈ സേവനം പതിവായി പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. വ്യത്യസ്ത ടെലികോം കമ്പനികളുമായി പ്രത്യേകം ബന്ധപ്പെടേണ്ടതില്ലാതെ, ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ പേരിലുള്ള എല്ലാ കണക്ഷനുകളും സേവനങ്ങളും പരിശോധിക്കാമെന്നതാണ് ‘My Numbers’ സേവനത്തിന്റെ പ്രധാന നേട്ടം.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഞങ്ങളെ വിട്ടുപോകരുതേ…’; ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അമേരിക്കൻ അയൽക്കാരി

indian couple farewell us ഡിട്രോയ്റ്റ്: വർഷങ്ങളായി ജീവിച്ച രാജ്യത്തോട് വിടപറഞ്ഞ് മാതൃരാജ്യത്തേക്ക് മടങ്ങുമ്പോൾ പ്രവാസികളുടെ മനസ്സിൽ സന്തോഷത്തിനൊപ്പം വേർപാടിന്റെ വേദനയും ഉണ്ടാകാറുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യൻ ദമ്പതികൾക്ക് അയൽക്കാരിയായ അമേരിക്കൻ വനിത നൽകിയ വികാരനിർഭരമായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. യുഎസിലെ ഡിട്രോയ്റ്റിലാണ് സംഭവം. വിജയ് കൊക്കേരഗദ്ദ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഹൃദയസ്പർശിയായ വിടപറയൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഡിട്രോയ്റ്റ് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു വിജയിയും ഭാര്യയും. വീടിന് പുറത്തുനിന്നിരുന്ന ദമ്പതികളുടെ അടുത്തേക്ക് ഓടിയെത്തിയ അയൽക്കാരി വിതുമ്പിക്കൊണ്ട് ഇരുവരെയും കെട്ടിപ്പിടിക്കുകയായിരുന്നു. തനിക്ക് അവരെ ഏറെ മിസ് ചെയ്യുമെന്ന് പറഞ്ഞ് കരഞ്ഞ സ്ത്രീയെ ദമ്പതികൾ പുഞ്ചിരിയോടെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വിടപറയാനുള്ള വിഷമത്തിൽ അവർ ദമ്പതികളെ മുറുകെ ചേർത്തുപിടിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനായി ഒരുക്കിയ രംഗമായിരുന്നില്ല ഇതെന്ന് വിജയ് വ്യക്തമാക്കി. തങ്ങൾ യാത്രപറയുന്ന നിമിഷം മറ്റൊരാൾ ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. ഒരു സുഹൃത്ത് അപ്രതീക്ഷിതമായി ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് ഇവർക്ക് കൈമാറുകയായിരുന്നു. “ഞങ്ങൾ അവളെ വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഡിട്രോയ്റ്റ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് വിഡിയോ പകർത്തിയത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല. സ്നേഹത്തിന്റെയും യഥാർഥ വികാരങ്ങളുടെയും ഈ ഓർമ കൈവശമുള്ളതിൽ ഏറെ സന്തോഷമുണ്ട്,” എന്നായിരുന്നു വിജയിന്റെ കുറിപ്പ്. മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന വിഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. രാജ്യാതിർത്തികൾക്കും ഭാഷയ്ക്കും സംസ്കാരത്തിനും അപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്നത് സ്നേഹവും കരുതലുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രതികരിച്ചു. വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം താമസിച്ച ശേഷം നാട്ടിലേക്കോ മറ്റൊരു രാജ്യത്തേക്കോ മടങ്ങിയപ്പോൾ തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങളും പലരും കമന്റുകളിലൂടെ പങ്കുവച്ചു.

കുവൈത്തിൽ പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണം; ഓൺലൈൻ വിൽപ്പനയ്ക്കും പരസ്യത്തിനും വിലക്ക്

Kuwait tightens tobacco rules കുവൈത്ത് സിറ്റി: പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങളുടെ ഇറക്കുമതി, നിർമാണം, വിതരണം, വിൽപന, പരസ്യം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന സമഗ്ര നിയമചട്ടക്കൂട് കുവൈത്ത് നടപ്പാക്കി. ഇ-സിഗരറ്റുകൾ, ഹീറ്റഡ് ടുബാക്കോ ഉൽപന്നങ്ങൾ, വിവിധ നിക്കോട്ടിൻ ഡെലിവറി സംവിധാനങ്ങൾ എന്നിവയ്ക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവാദി പുറപ്പെടുവിച്ച 2026ലെ മന്ത്രിതല തീരുമാനം നമ്പർ 237 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങൾ. പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങളുടെ ലഭ്യതയും ഉപയോഗവും കുറയ്ക്കുന്നതിനും കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് നടപടികൾ ലക്ഷ്യമിടുന്നത്. പരമ്പരാഗത പുകയില ഉൽപന്നങ്ങൾക്കൊപ്പം ഇ-സിഗരറ്റുകൾ, ഹീറ്റഡ് ടുബാക്കോ ഉപകരണങ്ങൾ, നിക്കോട്ടിൻ ഉൽപന്നങ്ങൾ, നിക്കോട്ടിൻ നൽകാൻ ഉപയോഗിക്കുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നിവയും ചട്ടത്തിന്റെ പരിധിയിൽ വരും. രജിസ്റ്റർ ചെയ്യാത്ത നിക്കോട്ടിൻ പൗച്ചുകളും വായിലൂടെയോ മ്യൂക്കോസൽ വഴിയോ ഉപയോഗിക്കുന്ന നിക്കോട്ടിൻ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനും നിർമിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ട്. ഉത്ഭവം വ്യക്തമല്ലാത്ത ഉൽപന്നങ്ങൾ, അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവ, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പുതുതായി വിപണിയിലെത്തിക്കുന്നവ, അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ നിക്കോട്ടിനോ മറ്റ് ഘടകങ്ങളോ പുറന്തള്ളലുകളോ ഉള്ള ഉൽപന്നങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്. കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ രൂപകൽപന ചെയ്ത ഉൽപന്നങ്ങൾക്കും വിലക്കുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, കളിപ്പാട്ടങ്ങളുടെ ചിത്രങ്ങൾ, മിഠായി, പാനീയങ്ങൾ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട വസ്തുക്കളെ അനുസ്മരിപ്പിക്കുന്ന പാക്കേജിങ്ങും ഇതിൽ ഉൾപ്പെടും. പുകയില, നിക്കോട്ടിൻ, നിക്കോട്ടിൻ ഡെലിവറി ഉൽപന്നങ്ങൾ നിർമിക്കാനും ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും വിൽക്കാനും ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയ വിഭാഗങ്ങളുടെ രജിസ്ട്രേഷനും അംഗീകാരവും നിർബന്ധമാക്കി. നിർമാതാക്കളും വ്യാപാരികളും ഉൽപന്നത്തിന്റെ ഘടകങ്ങൾ, നിക്കോട്ടിന്റെ അളവ്, അഡിറ്റീവുകൾ, ഉത്ഭവ രാജ്യം, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി എന്നിവ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ നൽകണം. ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തമായ അനുമതിയില്ലാതെ ഉൽപന്നങ്ങൾക്ക് ആരോഗ്യപരമായോ ചികിത്സാപരമായോ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടാനും കമ്പനികൾക്ക് കഴിയില്ല. ‘Less harmful’, ‘Mild’, ‘Very light’, ‘Low tar’ തുടങ്ങിയ ആരോഗ്യ അപകടസാധ്യത കുറവാണെന്ന് സൂചിപ്പിക്കുന്ന വിശേഷണങ്ങളും ഉപയോഗിക്കാൻ പാടില്ല. 21 വയസ്സിന് താഴെയുള്ളവർക്ക് പുകയില, നിക്കോട്ടിൻ, നിക്കോട്ടിൻ ഡെലിവറി ഉൽപന്നങ്ങൾ വിൽക്കുകയോ കൈമാറുകയോ നൽകുകയോ ചെയ്യുന്നത് പൂർണമായി നിരോധിച്ചു. വിൽപനയ്ക്ക് മുമ്പ് ഉപഭോക്താവിന്റെ സിവിൽ ഐഡിയോ അംഗീകരിച്ച മറ്റ് ഔദ്യോഗിക രേഖകളോ പരിശോധിച്ച് പ്രായം ഉറപ്പാക്കണം. ലൈസൻസുള്ള സ്ഥാപനങ്ങൾ അറബിയിലും ഇംഗ്ലീഷിലും 21 വയസ്സിന് താഴെയുള്ളവർക്ക് വിൽപന നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് പ്രദർശിപ്പിക്കുകയും വേണം. നഴ്സറികൾ, കിൻഡർഗാർട്ടനുകൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, കോളജുകൾ തുടങ്ങി സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങളുടെ വിൽപന, പ്രദർശനം, വിതരണം എന്നിവ നിരോധിച്ചു. വെബ്സൈറ്റുകൾ, ഇലക്ട്രോണിക് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഡെലിവറി സേവനങ്ങൾ എന്നിവ വഴി നിയന്ത്രണവിധേയമായ പുകയില, നിക്കോട്ടിൻ ഉൽപന്നങ്ങൾ വിൽക്കുന്നതും പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കും ലക്ഷ്യമിട്ടോ അവർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതോ ആയ മാധ്യമ-ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ പുകവലി, പുകയില ഉപയോഗം, നിക്കോട്ടിൻ, നിക്കോട്ടിൻ ഡെലിവറി സംവിധാനങ്ങൾ എന്നിവ ചിത്രീകരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഇ-സിഗരറ്റുകൾ, ഹീറ്റഡ് ടുബാക്കോ ഉൽപന്നങ്ങൾ, പുക, വാപർ, ഏറോസോൾ തുടങ്ങിയവ പുറപ്പെടുവിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയും നിലവിലുള്ള പുകവലി നിയന്ത്രണങ്ങൾക്ക് സമാനമായ രീതിയിൽ പരിഗണിക്കും. ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും പുതിയ ചട്ടങ്ങൾ നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. നിയമലംഘനം നടത്തുന്നവർക്കെതിരെ കുവൈത്തിലെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മന്ത്രിതല തീരുമാനങ്ങളും പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

കുവൈത്തിൽ അനധികൃത ഹോം കെയർ ഏജൻസികൾക്കെതിരെ പരാതി; വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷണത്തിൽ

illegal home care agencies in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോം കെയർ കമ്പനികൾക്കും ഇവയുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകൾക്കുമെതിരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസി ഉടമകൾ അധികൃതർക്ക് പരാതി നൽകി. ഇന്ത്യൻ എംബസി, കുവൈത്ത് ആരോഗ്യ മന്ത്രാലയം, കുവൈത്ത് കുറ്റാന്വേഷണ വിഭാഗം എന്നിവിടങ്ങളിലാണ് രേഖാമൂലം പരാതി സമർപ്പിച്ചത്. പാവപ്പെട്ട തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന തരത്തിൽ അനധികൃത ഏജൻസികൾ വൻതോതിൽ തട്ടിപ്പ് നടത്തുന്നതായാണ് പരാതിയിലെ ആരോപണം. നേരത്തെ സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ചിലർ ബിനാമികളുടെ സഹായത്തോടെ ഇപ്പോഴും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും പരാതിയിൽ പറയുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ചാണ് സംഘം കുവൈത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നാണ് ആരോപണം. വിസ കച്ചവടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ നിന്ന് ഒളിച്ചോടിയെത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടതായി പറയുന്ന ചില കുവൈത്തിലെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തി ഒരു വിസയ്ക്ക് അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ഈടാക്കുന്നതായാണ് ആരോപണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി പറയപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളുടെ വിശദാംശങ്ങളും അംഗീകൃത ഏജൻസി ഉടമകൾ കുവൈത്ത് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായാണ് വിവരം.

വഴിയരികിൽ നിര്‍ത്തിയ വാഹനത്തിൽ നിന്ന് പുക, കുവൈത്ത് പട്രോള്‍ സംഘത്തിന്‍റെ സമയോചിത ഇടപെടലില്‍ ഒഴിവായത് ദുരന്തം

Kuwait Traffic Patrols Prevent Vehicle Fire കുവൈത്ത് സിറ്റി: വാഹനത്തിന്റെ യന്ത്രത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയർന്നതോടെ കുവൈത്തിലെ ട്രാഫിക് പട്രോൾ സംഘം സമയോചിതമായി ഇടപെട്ട് തീപിടിത്തം ഒഴിവാക്കി. പതിവ് പരിശോധനയ്ക്കിടെ വാഹനത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം പട്രോൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ വാഹനം നിർത്തി ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം വാഹനം മാറ്റുന്നതിനായി ടോ ട്രക്കുമായി ബന്ധപ്പെട്ടു. എന്നാൽ ഏതാനും മിനിറ്റുകൾക്കകം വാഹനത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങി. സാഹചര്യം മനസ്സിലാക്കിയ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. പട്രോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് പുക ഉയർന്നിരുന്ന വാഹനത്തിലെ സാഹചര്യം നിയന്ത്രണവിധേയമാക്കി. പുക വലിയ തീപിടിത്തമായി മാറുന്നതിന് മുമ്പുതന്നെ അപകടസാധ്യത ഒഴിവാക്കാൻ സംഘത്തിന് സാധിച്ചു. ട്രാഫിക്, രക്ഷാപ്രവർത്തക സംഘങ്ങൾ റോഡിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ വാഹനയാത്രക്കാർക്ക് സഹായമെത്തിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സംഭവം വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിലൂടെ ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കാനും തീപിടിത്തം കൂടുതൽ ഗുരുതരമാകുന്നത് തടയാനും സാധിച്ചു. കുവൈത്തിലെ റോഡുകളിൽ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും സജ്ജമായി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും സംഭവം വ്യക്തമാക്കുന്നു.

കുവൈത്തിൽ ചാരിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്; അറിയേണ്ടതെല്ലാം

kuwait Ministry warns charities കുവൈത്ത് സിറ്റി: കുവൈത്തിലെ ചാരിറ്റി സംഘടനകൾ വിദേശത്തുള്ള അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന് സാമൂഹികകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ മാനുഷിക പ്രവർത്തന സംവിധാനത്തിൽ അംഗീകാരം ലഭിക്കാത്ത സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെയാണ് നിർദേശം. സാമൂഹികകാര്യ മന്ത്രാലയത്തിലെ ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് ഫൗണ്ടേഷൻസ് വിഭാഗം വിവിധ ചാരിറ്റി സംഘടനകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻമാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ചില ചാരിറ്റി സംഘടനകൾ അംഗീകാരമില്ലാത്ത വിദേശ സ്ഥാപനങ്ങളുമായി ഇടപെടുന്നതായി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി. നിർദേശങ്ങൾ പാലിക്കാത്ത സംഘടനകൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഏഴാമത് ഫാമിലി-ഫ്രണ്ട്ലി ഇൻസ്റ്റിറ്റ്യൂഷൻസ് അവാർഡ് 2026ൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും സാമൂഹികകാര്യ മന്ത്രാലയം ചാരിറ്റി സംഘടനകളെയും ഫൗണ്ടേഷനുകളെയും അറിയിച്ചു. അറബ് ലീഗിലെ സാമൂഹികകാര്യ വിഭാഗവും കുടുംബ-ശിശുക്ഷേമ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന പുരസ്കാരത്തിന്റെ ഇത്തവണത്തെ പ്രമേയം ‘കുടുംബക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മികച്ച സംരംഭങ്ങൾ’ എന്നതാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും പുരസ്കാരത്തിൽ പങ്കെടുക്കാം. അറബ് കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും വിവിധ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയും കുടുംബസ്ഥിരതയും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നൂതന പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരം നൽകുന്നതായിരിക്കണം പദ്ധതി അല്ലെങ്കിൽ ആശയം. കുടുംബജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വ്യക്തമായി അളക്കാൻ കഴിയുന്ന ഫലവും ഉണ്ടായിരിക്കണം. അറബ് കുടുംബങ്ങളുടെ മൂല്യങ്ങൾ, ആചാരങ്ങൾ, സാമൂഹിക പാരമ്പര്യങ്ങൾ എന്നിവ മാനിക്കുന്നതായിരിക്കണം പദ്ധതി. എല്ലാ കുടുംബാംഗങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കാനും പ്രായോഗികമായി നടപ്പാക്കാനും കഴിയുന്നതായിരിക്കണം. ഡിജിറ്റൽ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യതയും പരിഗണിക്കുന്നതോടൊപ്പം പുതിയതും നൂതനവുമായ ആശയങ്ങളോ പ്രവർത്തനരീതികളോ പദ്ധതിയിൽ ഉൾപ്പെടണം. ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായും സുസ്ഥിരമായും ഉപയോഗിക്കുന്നതും മാനദണ്ഡത്തിന്റെ ഭാഗമാണ്. പദ്ധതിക്ക് ദേശീയതലത്തിൽ വ്യാപിപ്പിക്കാനും ഭാവിയിൽ മറ്റ് മേഖലകളിൽ ആവർത്തിച്ച് നടപ്പാക്കാനും കഴിയണമെന്നും വ്യവസ്ഥയുണ്ട്. പുരസ്കാര മാനദണ്ഡങ്ങൾ പാലിക്കുന്നതും പങ്കെടുക്കാൻ താൽപര്യമുള്ളതുമായ ചാരിറ്റി സംഘടനകളും ഫൗണ്ടേഷനുകളും ഓഗസ്റ്റ് 23നകം മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പുരസ്കാരം പ്രശംസാപത്രത്തിന്റെ രൂപത്തിലായിരിക്കും നൽകുക.

കുവൈത്തിൽ സഹകരണ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം; ഈ തസ്തിക സ്വദേശികൾക്ക്

Kuwaitization in cooperative institutions കുവൈത്ത് സിറ്റി: കുവൈത്തിലെ 12 സഹകരണ സൊസൈറ്റികളിൽ സപ്ലൈ ബ്രാഞ്ച് മാനേജർ തസ്തിക കുവൈത്തിവൽക്കരിക്കാൻ നടപടി ആരംഭിച്ചു. സഹകരണ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുകയും കുവൈത്തി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വസാമൂഹികകാര്യ, കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ആണ് ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ സഹകരണ സൊസൈറ്റികളിലേക്കും കുവൈത്തിവൽക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിക്കവെ, മന്ത്രാലയം പദ്ധതിയുടെ നടപ്പാക്കൽ പ്രത്യേക ഘട്ടങ്ങളായി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും യോഗ്യതയുള്ള കുവൈത്തി പ്രതിഭകൾക്ക് സഹകരണ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 12 സഹകരണ സൊസൈറ്റികളിലെ കുവൈത്തിവൽക്കരണം പദ്ധതിയുടെ ആദ്യഘട്ടമാണെന്നും ശേഷിക്കുന്ന സൊസൈറ്റികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. തസ്തികയുമായി ബന്ധപ്പെട്ട നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കും നിയമനം. യോഗ്യതയുള്ള കുവൈത്തി ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. സഹകരണ സൊസൈറ്റികളിലെ ലഭ്യമായ തസ്തികകളുടെ കണക്കെടുപ്പും ആവശ്യമായ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം കൂടുതൽ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണ മേഖലയിലെ മേൽനോട്ട, സഹായ തസ്തികകളിൽ കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്ന നയം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കുവൈത്തിവൽക്കരണം ഒഴിവുള്ള തസ്തികകൾ സ്വദേശികളെക്കൊണ്ട് നികത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള ദേശീയ തൊഴിലാളി വിഭാഗത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy