illegal home care agencies in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോം കെയർ കമ്പനികൾക്കും ഇവയുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകൾക്കുമെതിരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസി ഉടമകൾ അധികൃതർക്ക് പരാതി നൽകി. ഇന്ത്യൻ എംബസി, കുവൈത്ത് ആരോഗ്യ മന്ത്രാലയം, കുവൈത്ത് കുറ്റാന്വേഷണ വിഭാഗം എന്നിവിടങ്ങളിലാണ് രേഖാമൂലം പരാതി സമർപ്പിച്ചത്. പാവപ്പെട്ട തൊഴിലാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന തരത്തിൽ അനധികൃത ഏജൻസികൾ വൻതോതിൽ തട്ടിപ്പ് നടത്തുന്നതായാണ് പരാതിയിലെ ആരോപണം. നേരത്തെ സമാനമായ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ചിലർ ബിനാമികളുടെ സഹായത്തോടെ ഇപ്പോഴും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതായും പരാതിയിൽ പറയുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ചാണ് സംഘം കുവൈത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നാണ് ആരോപണം. വിസ കച്ചവടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ നിന്ന് ഒളിച്ചോടിയെത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടതായി പറയുന്ന ചില കുവൈത്തിലെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തി ഒരു വിസയ്ക്ക് അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ഈടാക്കുന്നതായാണ് ആരോപണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി പറയപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളുടെ വിശദാംശങ്ങളും അംഗീകൃത ഏജൻസി ഉടമകൾ കുവൈത്ത് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായാണ് വിവരം.
വഴിയരികിൽ നിര്‍ത്തിയ വാഹനത്തിൽ നിന്ന് പുക, കുവൈത്ത് പട്രോള്‍ സംഘത്തിന്‍റെ സമയോചിത ഇടപെടലില്‍ ഒഴിവായത് ദുരന്തം
Kuwait Traffic Patrols Prevent Vehicle Fire കുവൈത്ത് സിറ്റി: വാഹനത്തിന്റെ യന്ത്രത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയർന്നതോടെ കുവൈത്തിലെ ട്രാഫിക് പട്രോൾ സംഘം സമയോചിതമായി ഇടപെട്ട് തീപിടിത്തം ഒഴിവാക്കി. പതിവ് പരിശോധനയ്ക്കിടെ വാഹനത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനം പട്രോൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ വാഹനം നിർത്തി ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം വാഹനം മാറ്റുന്നതിനായി ടോ ട്രക്കുമായി ബന്ധപ്പെട്ടു. എന്നാൽ ഏതാനും മിനിറ്റുകൾക്കകം വാഹനത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങി. സാഹചര്യം മനസ്സിലാക്കിയ രക്ഷാപ്രവർത്തകർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. പട്രോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് പുക ഉയർന്നിരുന്ന വാഹനത്തിലെ സാഹചര്യം നിയന്ത്രണവിധേയമാക്കി. പുക വലിയ തീപിടിത്തമായി മാറുന്നതിന് മുമ്പുതന്നെ അപകടസാധ്യത ഒഴിവാക്കാൻ സംഘത്തിന് സാധിച്ചു. ട്രാഫിക്, രക്ഷാപ്രവർത്തക സംഘങ്ങൾ റോഡിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ വാഹനയാത്രക്കാർക്ക് സഹായമെത്തിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് സംഭവം വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിലൂടെ ഡ്രൈവറുടെ സുരക്ഷ ഉറപ്പാക്കാനും തീപിടിത്തം കൂടുതൽ ഗുരുതരമാകുന്നത് തടയാനും സാധിച്ചു. കുവൈത്തിലെ റോഡുകളിൽ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും സജ്ജമായി ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും സംഭവം വ്യക്തമാക്കുന്നു.
കുവൈത്തിൽ ചാരിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്; അറിയേണ്ടതെല്ലാം
kuwait Ministry warns charities കുവൈത്ത് സിറ്റി: കുവൈത്തിലെ ചാരിറ്റി സംഘടനകൾ വിദേശത്തുള്ള അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന് സാമൂഹികകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ മാനുഷിക പ്രവർത്തന സംവിധാനത്തിൽ അംഗീകാരം ലഭിക്കാത്ത സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെയാണ് നിർദേശം. സാമൂഹികകാര്യ മന്ത്രാലയത്തിലെ ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് ഫൗണ്ടേഷൻസ് വിഭാഗം വിവിധ ചാരിറ്റി സംഘടനകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻമാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ചില ചാരിറ്റി സംഘടനകൾ അംഗീകാരമില്ലാത്ത വിദേശ സ്ഥാപനങ്ങളുമായി ഇടപെടുന്നതായി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി. നിർദേശങ്ങൾ പാലിക്കാത്ത സംഘടനകൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഏഴാമത് ഫാമിലി-ഫ്രണ്ട്ലി ഇൻസ്റ്റിറ്റ്യൂഷൻസ് അവാർഡ് 2026ൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും സാമൂഹികകാര്യ മന്ത്രാലയം ചാരിറ്റി സംഘടനകളെയും ഫൗണ്ടേഷനുകളെയും അറിയിച്ചു. അറബ് ലീഗിലെ സാമൂഹികകാര്യ വിഭാഗവും കുടുംബ-ശിശുക്ഷേമ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന പുരസ്കാരത്തിന്റെ ഇത്തവണത്തെ പ്രമേയം ‘കുടുംബക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മികച്ച സംരംഭങ്ങൾ’ എന്നതാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും പുരസ്കാരത്തിൽ പങ്കെടുക്കാം. അറബ് കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും വിവിധ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയും കുടുംബസ്ഥിരതയും ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നൂതന പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരം നൽകുന്നതായിരിക്കണം പദ്ധതി അല്ലെങ്കിൽ ആശയം. കുടുംബജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വ്യക്തമായി അളക്കാൻ കഴിയുന്ന ഫലവും ഉണ്ടായിരിക്കണം. അറബ് കുടുംബങ്ങളുടെ മൂല്യങ്ങൾ, ആചാരങ്ങൾ, സാമൂഹിക പാരമ്പര്യങ്ങൾ എന്നിവ മാനിക്കുന്നതായിരിക്കണം പദ്ധതി. എല്ലാ കുടുംബാംഗങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കാനും പ്രായോഗികമായി നടപ്പാക്കാനും കഴിയുന്നതായിരിക്കണം. ഡിജിറ്റൽ സുരക്ഷയും കുടുംബത്തിന്റെ സ്വകാര്യതയും പരിഗണിക്കുന്നതോടൊപ്പം പുതിയതും നൂതനവുമായ ആശയങ്ങളോ പ്രവർത്തനരീതികളോ പദ്ധതിയിൽ ഉൾപ്പെടണം. ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായും സുസ്ഥിരമായും ഉപയോഗിക്കുന്നതും മാനദണ്ഡത്തിന്റെ ഭാഗമാണ്. പദ്ധതിക്ക് ദേശീയതലത്തിൽ വ്യാപിപ്പിക്കാനും ഭാവിയിൽ മറ്റ് മേഖലകളിൽ ആവർത്തിച്ച് നടപ്പാക്കാനും കഴിയണമെന്നും വ്യവസ്ഥയുണ്ട്. പുരസ്കാര മാനദണ്ഡങ്ങൾ പാലിക്കുന്നതും പങ്കെടുക്കാൻ താൽപര്യമുള്ളതുമായ ചാരിറ്റി സംഘടനകളും ഫൗണ്ടേഷനുകളും ഓഗസ്റ്റ് 23നകം മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പുരസ്കാരം പ്രശംസാപത്രത്തിന്റെ രൂപത്തിലായിരിക്കും നൽകുക.
കുവൈത്തിൽ സഹകരണ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം; ഈ തസ്തിക സ്വദേശികൾക്ക്
Kuwaitization in cooperative institutions കുവൈത്ത് സിറ്റി: കുവൈത്തിലെ 12 സഹകരണ സൊസൈറ്റികളിൽ സപ്ലൈ ബ്രാഞ്ച് മാനേജർ തസ്തിക കുവൈത്തിവൽക്കരിക്കാൻ നടപടി ആരംഭിച്ചു. സഹകരണ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുകയും കുവൈത്തി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വസാമൂഹികകാര്യ, കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതൽ അൽ ഹുവൈല ആണ് ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ സഹകരണ സൊസൈറ്റികളിലേക്കും കുവൈത്തിവൽക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിക്കവെ, മന്ത്രാലയം പദ്ധതിയുടെ നടപ്പാക്കൽ പ്രത്യേക ഘട്ടങ്ങളായി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും യോഗ്യതയുള്ള കുവൈത്തി പ്രതിഭകൾക്ക് സഹകരണ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 12 സഹകരണ സൊസൈറ്റികളിലെ കുവൈത്തിവൽക്കരണം പദ്ധതിയുടെ ആദ്യഘട്ടമാണെന്നും ശേഷിക്കുന്ന സൊസൈറ്റികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. തസ്തികയുമായി ബന്ധപ്പെട്ട നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചായിരിക്കും നിയമനം. യോഗ്യതയുള്ള കുവൈത്തി ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. സഹകരണ സൊസൈറ്റികളിലെ ലഭ്യമായ തസ്തികകളുടെ കണക്കെടുപ്പും ആവശ്യമായ നിയമനടപടികളും പൂർത്തിയാക്കിയ ശേഷം കൂടുതൽ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണ മേഖലയിലെ മേൽനോട്ട, സഹായ തസ്തികകളിൽ കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്ന നയം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കുവൈത്തിവൽക്കരണം ഒഴിവുള്ള തസ്തികകൾ സ്വദേശികളെക്കൊണ്ട് നികത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള ദേശീയ തൊഴിലാളി വിഭാഗത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.