Kuwait to deport expats കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ പച്ചക്കറി മാർക്കറ്റിൽ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശിയുമായി കൈയേറ്റത്തിൽ ഏർപ്പെട്ട രണ്ട് ഏഷ്യൻ പ്രവാസികളെ അഡ്മിനിസ്ട്രേറ്റീവ് ഡിപോർട്ടേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് (നാടുകടത്തൽ കേന്ദ്രം) മാറ്റി. പച്ചക്കറികൾക്ക് അമിതവില ഈടാക്കുന്നതിനെച്ചൊല്ലി സ്വദേശിയും കടയിലെ കച്ചവടക്കാരനും തമ്മിൽ ആരംഭിച്ച വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയത്. കച്ചവടക്കാരനും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് തന്നെ മാർക്കറ്റിനുള്ളിൽവെച്ച് മർദിച്ചതായി സ്വദേശി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ പരാതി നൽകി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ജഹ്റ സുരക്ഷാ ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ട രണ്ട് ഏഷ്യൻ പ്രവാസികളെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ സ്വദേശി തങ്ങളെ ആദ്യം ഉപദ്രവിച്ചതായാണ് പ്രവാസികൾ അവകാശപ്പെട്ടത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വ്യാജ മൊഴി നൽകിയതിനും പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ഇരുവരെയും നാടുകടത്താൻ തീരുമാനിച്ചു.