drug case Kuwait gold seized കുവൈത്ത് സിറ്റി: മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും മദ്യവും വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി കൈവശം വെച്ചെന്ന കേസിൽ മൂന്ന് പേരെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും ശേഷമാണ് അറസ്റ്റ്. അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം മറച്ചുവയ്ക്കുന്നതിനായി അതിന്റെ ഒരു ഭാഗം സ്വർണമായും വിലകൂടിയ ആഡംബര വാച്ചുകളായും മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് 120 ലിറിക്ക ക്യാപ്സൂളുകൾ, 150 ഗ്രാം ലിറിക്ക പൗഡർ, 60 സൈക്കോട്രോപിക് ഗുളികകൾ, മൂന്ന് കുപ്പി മദ്യം, ഒരു ഡിജിറ്റൽ തൂക്കയന്ത്രം എന്നിവ പിടിച്ചെടുത്തു. കൂടാതെ, അനധികൃത വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 40,000 കുവൈത്ത് ദിനാർ പണവും അധികൃതർ കണ്ടെടുത്തു. ഏകദേശം 50,000 ദിനാർ വിലമതിക്കുന്ന നാല് ആഡംബര വാച്ചുകളും ഏകദേശം 3.11 ലക്ഷം കുവൈത്ത് ദിനാർ വിലവരുന്ന ഏഴ് കിലോഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന്, മദ്യവ്യാപാരത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ചാണ് ഇവ വാങ്ങിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. മയക്കുമരുന്ന് വ്യാപാരം തടയുന്നതിനൊപ്പം അതിലൂടെ ലഭിക്കുന്ന അനധികൃത സമ്പാദ്യത്തിന്റെ ഉറവിടവും പണം മറച്ചുവയ്ക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ മൂന്ന് പേരെയും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ യാത്രക്കാർ പണം ഡിക്ലെയർ ചെയ്യണം; പുതിയ നിർദേശവുമായി കസ്റ്റംസ്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് എത്തുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുമായ യാത്രക്കാരുടെ കൈവശമുള്ള പണം, വിദേശ കറൻസി, സാമ്പത്തിക ആസ്തികൾ, സാമ്പത്തിക രേഖകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. 3,000 കുവൈത്ത് ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ സാമ്പത്തിക ആസ്തികളോ കൈവശമുള്ള യാത്രക്കാർ അവ കസ്റ്റംസിന് മുന്നിൽ നിർബന്ധമായും ഡിക്ലെയർ ചെയ്യണം. നിയമപ്രകാരമുള്ള ഡിക്ലറേഷൻ പൂർത്തിയാക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തടയൽ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർ കുവൈറ്റിലെത്തുമ്പോഴും രാജ്യം വിടുമ്പോഴും നിർദ്ദിഷ്ട പരിധിക്ക് മുകളിലുള്ള പണവും സാമ്പത്തിക ആസ്തികളും സംബന്ധിച്ച പ്രഖ്യാപനം കൃത്യമായി പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.