Kuwait car rental block contracts കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴകൾ അടച്ചുതീർക്കാത്തവർക്ക് ഇനി മുതൽ കാറുകൾ വാടകയ്ക്ക് നൽകില്ല. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ നിയമലംഘന റെക്കോർഡുകളും കാർ റെന്റൽ കമ്പനികളുടെ സിസ്റ്റവും തമ്മിൽ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിച്ചതോടെയാണ് ഈ നടപടി പ്രാബല്യത്തിൽ വന്നത്. ഇതോടെ പിഴ കുടിശ്ശികയുള്ളവരുടെ റെന്റൽ കരാറുകൾ പൂർത്തിയാക്കാൻ കമ്പനികൾ വിസമ്മതിച്ചു തുടങ്ങി. പുതിയ സംവിധാനം വഴി കാർ വാടകയ്ക്ക് എടുക്കാൻ വരുന്ന ഉപഭോക്താവിന്റെ ട്രാഫിക് റെക്കോർഡുകൾ പരിശോധിക്കാൻ റെന്റൽ ഓഫീസുകൾക്ക് സാധിക്കും. പിഴകൾ അടയ്ക്കാനുണ്ടെന്ന് കണ്ടാൽ വാടക കരാർ ഒപ്പിടാനോ വാഹനം വിട്ടുനൽകാനോ അനുവാദമുണ്ടാകില്ല. വ്യക്തിയുടെ റെക്കോർഡിലുള്ള ‘ബ്ലോക്ക്’ നീക്കം ചെയ്യുന്നത് വരെ ഈ നിയന്ത്രണം തുടരും. പിഴകൾ പൂർണ്ണമായും അടച്ചുതീർത്ത് ബ്ലോക്ക് നീക്കം ചെയ്താൽ മാത്രമേ ഉപഭോക്താവിന് തുടർനടപടികളുമായി മുന്നോട്ട് പോകാനും വാഹനം കൈപ്പറ്റാനും സാധിക്കൂ. ട്രാഫിക് പിഴകൾ കുന്നുകൂടുന്നത് ഒഴിവാക്കാനും, അവ കൃത്യമായി പിരിച്ചെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. സർക്കാർ സംവിധാനങ്ങളും വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന സ്വകാര്യ മേഖലയും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ഇലക്ട്രോണിക് സംയോജനം. ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി, പിഴകൾ വേഗത്തിൽ പരിശോധിക്കാനും പണമടയ്ക്കൽ നടപടികൾ ലളിതമാക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു; അന്വേഷണം
Indian expat dies fall from building കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിൽ താമസ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കാനും മരണത്തിൽ ക്രിമിനൽ ഇടപെടലുണ്ടോയെന്ന് കണ്ടെത്താനും പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി. കെട്ടിടത്തിൽ നിന്ന് ഒരാൾ വീണതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, മരിച്ചയാൾ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. മറ്റ് ചിലർക്കൊപ്പം പങ്കിട്ട അപ്പാർട്ട്മെന്റിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തേക്ക് എത്തിയപ്പോഴാണ് പ്രവാസിയെ കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവസമയത്ത് അപ്പാർട്ട്മെന്റിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ മറുപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസി കെട്ടിടത്തിൽ നിന്ന് വീഴാനിടയായ സാഹചര്യം എന്താണെന്നും മരണം അപകടമരണമായിരുന്നോ അതോ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണോ എന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളും കണ്ടെത്തലുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും.