Kuwait Largest Drug Bust കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ നടന്നതിൽ ലഹരിമരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓപ്പറേഷൻ അധികൃതർ തകർത്തു. “ലാറിക്ക” എന്നറിയപ്പെടുന്ന ലഹരിമരുന്നിന്റെ നിർമാണത്തിനും വിപണനത്തിനുമായി പ്രവർത്തിച്ച സംഘത്തെയാണ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. സംഭവത്തിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടി. ഏകദേശം 5 ടൺ ലാറിക്ക പൊടി, വിതരണത്തിനായി തയ്യാറാക്കിയിരുന്ന 40 ലക്ഷത്തോളം ക്യാപ്സ്യൂളുകൾ, കൂടാതെ ലഹരിമരുന്ന് നിർമിക്കുന്നതിനായി പൂർണ സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഫാക്ടറിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വിപണി മൂല്യം ഏകദേശം 150 മില്യൺ കുവൈത്ത് ദിനാർ വരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പുതിയ നാർക്കോട്ടിക്സ് കൺട്രോൾ നിയമം കുവൈത്തിലെ ലഹരിമരുന്ന് വിരുദ്ധ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പറഞ്ഞു. നിയമം ലഹരിമരുന്ന് കടത്തുകാരിൽ ഭയം സൃഷ്ടിക്കുന്ന ശക്തമായ ആയുധമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തമാശയെന്ന് കരുതി വാട്ടർ കൂളറിൽ തൊട്ടു; പ്രവാസി ബാലന് ദാരുണാന്ത്യം
Electrocuted death uae അൽഐൻ: പാർക്കിന് സമീപത്തെ വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് ദാരുണമായി മരിച്ചത്. പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സ്കൂൾ ബാഗും പഠനോപകരണങ്ങളും തയ്യാറാക്കിയിരുന്ന വലീദ്, കായിക വസ്ത്രങ്ങൾ വാങ്ങാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്. വീടിനടുത്തുള്ള പാർക്കിൽ ജ്യേഷ്ഠൻ അഹമ്മദിനും കൂട്ടുകാർക്കുമൊപ്പം കളിക്കുകയായിരുന്നു വലീദ്. ഇതിനിടെ സമീപത്തെ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിക്ക് വൈദ്യുതാഘാതമേറ്റ് നിലത്തുവീണു. സംഭവം തമാശയാണെന്ന് കരുതി കാര്യമറിയാൻ അടുത്തെത്തിയ വലീദ് കൂളറിൽ തൊട്ടതോടെയാണ് വൈദ്യുതാഘാതമേറ്റ് വീണത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ഒൻപതുവയസ്സുകാരനായ സഹോദരൻ അഹമ്മദിനും വൈദ്യുതി പ്രവാഹം അനുഭവപ്പെട്ടതോടെ കൈ പിൻവലിച്ച് വീട്ടിലേക്ക് ഓടി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളും പ്രദേശവാസികളും സാധാരണയായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന വാട്ടർ കൂളറിലാണ് അപകടമുണ്ടായത്. കൂളറിൽ എങ്ങനെ വൈദ്യുതി പ്രവഹിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.