certificate verification Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്ന നടപടികൾ ശക്തമാക്കി സർക്കാർ. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിസഭാ യോഗം എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകി. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനും രേഖകളിലെ കൃത്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താനും വിദ്യാഭ്യാസ യോഗ്യതകളുടെ സാധുത പരിശോധിക്കാനും രൂപീകരിച്ച പ്രത്യേക സമിതിക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ വിവരശേഖരണം അനിവാര്യമാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഓരോ സർക്കാർ സ്ഥാപനവും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ പുതുക്കുന്നതിലുണ്ടായ പുരോഗതി സംബന്ധിച്ച് മന്ത്രിസഭയ്ക്ക് കൃത്യമായ റിപ്പോർട്ട് നൽകണം. ഇതുവരെ വിവരങ്ങൾ പുതുക്കാത്ത ജീവനക്കാർക്ക് ‘സഹൽ’ ആപ്ലിക്കേഷൻ വഴി ഇതിനോടകം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ അറിയിപ്പ് ലഭിച്ചവർ ഒട്ടും വൈകാതെ തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ജീവനക്കാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്. സർക്കാർ രേഖകളിൽ സുതാര്യത ഉറപ്പാക്കുന്നതിലൂടെ തൊഴിൽ മേഖലയിലെ വിശ്വാസ്യത വർദ്ധിപ്പിക്കാനാണ് കുവൈറ്റ് സർക്കാർ ലക്ഷ്യമിടുന്നത്. യോഗ്യതാ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് വരുംദിവസങ്ങളിൽ നിയമപരമായ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ നടപടികൾ വേഗത്തിലാക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴികള്‍ ചത്തത് ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, കുവൈത്തിൽ ഗൾഫ് പൗരനെ കൊന്ന് കത്തിച്ച സംഭവത്തില്‍ നടുക്കുന്ന വിവരങ്ങൾ പുറത്ത്
Bangladeshi Kills Gulf National in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയിൽ ഗൾഫ് പൗരൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി തൊഴിലാളിയിൽ നിന്ന് നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഫാമിലെ ഉടമയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം തീയിട്ട പ്രതി, ഇത് വെറുമൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. എന്നാൽ പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന് മുന്നിൽ പ്രതിക്ക് പിടിച്ചുനിൽക്കാനായില്ല. ഫാമിലെ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും, തീ പടർന്ന് പിടിച്ച് ഉടമ വെന്തുമരിച്ചെന്നുമാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധിച്ച അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിൽ, കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഫാമിലെ മൂന്ന് കോഴികൾ ചത്തതുമായി ബന്ധപ്പെട്ട് ഉടമയും തൊഴിലാളിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടി ഉടമ തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. വാഹനത്തിനുള്ളിലിരുന്ന ഉടമയെ ഭാരമുള്ള മരക്കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ചു. പിന്നീട് കാലിത്തീറ്റയും പുല്ലും സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മൃതദേഹം എത്തിച്ച് തീ കൊളുത്തുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മരക്കഷ്ണവും മറ്റ് തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിയമനടപടികൾ ആരംഭിച്ചു. ഒരു നിസ്സാര തർക്കം കൊലപാതകത്തിലും മൃതദേഹം കത്തിക്കുന്നതിലും കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹം.