കുട്ടികൾക്ക് പനിയോ ചുമയോ ഉണ്ടോ? സ്കൂളിലേക്ക് അയക്കരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎഇ സ്കൂളുകൾ

UAE schools illness protocols ദുബായ്: പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ രോഗങ്ങൾ പടരുന്നത് തടയാൻ രക്ഷിതാക്കൾക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇയിലെ വിദ്യാലയങ്ങൾ. പനി, ചുമ, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളിലേക്ക് അയക്കരുതെന്നും, അവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നത് വരെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും സ്കൂൾ അധികൃതർ സർക്കുലറിലൂടെ അറിയിച്ചു. പനി, തൊണ്ടവേദന, ഛർദി, വയറിളക്കം, മൂക്കൊലിപ്പ്, ശരീരവേദന, കണ്ണ് ചുവക്കൽ, ചർമ്മത്തിൽ തടിപ്പ് എന്നിവ കണ്ടാൽ കുട്ടികളെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തണം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം മാറിയ ഉടൻ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും അധികൃതർ കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പനി കുറയാനുള്ള മരുന്നുകൾ കഴിക്കാതെ തന്നെ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പൂർണ്ണമായി പനി മാറിയ ശേഷം മാത്രമേ കുട്ടികളെ ക്ലാസിലേക്ക് അയക്കാവൂ.ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ പൂർണ്ണമായി മാറി 48 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമേ കുട്ടി സ്കൂളിൽ എത്താൻ പാടുള്ളൂ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള വാക്സീനേഷൻ ഡ്രൈവുകൾ സ്കൂളുകളിൽ സജീവമാകും. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും കുത്തിവയ്പ്പുകൾ നൽകുക. ക്ലാസ് മുറികളിലെ വായുസഞ്ചാരം ഉറപ്പാക്കാനും കൃത്യമായ അണുനശീകരണം നടത്താനും വിദ്യാലയങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അജ്മാൻ വുഡ്‌ലം ബ്രിട്ടിഷ് സ്കൂൾ പ്രിൻസിപ്പൽ നതാലിയ സ്വെറ്റെനോക് എന്നിവർ വ്യക്തമാക്കി. ദുബായ് ഹെൽത്ത് അതോറിറ്റി, കെഎച്ച്ഡിഎ എന്നിവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സ്കൂളുകൾ ഈ ആരോഗ്യ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെന്നൈ ടു അബുദാബി; ഭാഗ്യം കടൽ കടന്നു പറന്നെത്തി! ഇന്ത്യയിലിരുന്ന് എടുത്ത ടിക്കറ്റിന് ഗൾഫിൽ ലക്ഷങ്ങളുടെ ബംബർ

abu dhabi big ticket prize winner അബുദാബി: ബിഗ് ടിക്കറ്റിന്‍റെ ഓഗസ്റ്റ് മാസത്തെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ ഭാഗ്യദേവത കനിഞ്ഞത് നാലുപേർക്ക്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നാല് പ്രവാസികൾ ചേർന്ന് ഒരു ലക്ഷം ദിർഹത്തിന്റെ (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിട്ടെടുത്തു. കാർത്തികേയൻ ദക്ഷിണാമൂർത്തി, ഭൂമേശ്വർ ചിന്തപാണ്ഡു എന്നീ ഇന്ത്യക്കാർക്ക് പുറമെ ഒരു എമിറാത്തി പൗരനും പാക്കിസ്ഥാൻ സ്വദേശിയുമാണ് സമ്മാനം നേടിയത്. വിജയികൾക്ക് ഓരോരുത്തർക്കും ആറര ലക്ഷത്തോളം രൂപ (25,000 ദിർഹം) വീതം ലഭിക്കും. ചെന്നൈ സ്വദേശിയായ കാർത്തികേയൻ ദക്ഷിണാമൂർത്തിക്ക് (48) ഇന്ത്യയിലിരുന്ന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. മുൻപ് യുഎഇ യാത്രകൾക്കിടയിൽ എയർപോർട്ടിൽ നിന്ന് ടിക്കറ്റ് എടുത്തിരുന്ന അദ്ദേഹം കഴിഞ്ഞ 16 മാസമായി ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ എടുക്കുന്നത്. വാരാന്ത്യ നറുക്കെടുപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ബിഗ് ടിക്കറ്റിൽ നിന്ന് വിളി വന്നപ്പോൾ അത് വ്യാജ ഫോൺ കോളാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. സമ്മാനം ലഭിച്ച തുക ഭാവിയിലെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഗുഫ്രാൻ ജാവേദിനെ (33) തേടി ഭാഗ്യമെത്തിയത് വെറും രണ്ടാമത്തെ ശ്രമത്തിലാണ്. ആറ് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിൽ നിന്നുള്ള ആദ്യ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഇമെയിൽ കണ്ടും യൂട്യൂബിൽ നറുക്കെടുപ്പ് ലൈവ് പരിശോധിച്ചും ഗുഫ്രാൻ വിജയം ഉറപ്പിച്ചു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. എമിറാത്തി പൗരനായ സയീദ് സലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസിയാണ് മറ്റൊരു വിജയി. ഓഗസ്റ്റ് 27-ന് ഓൺലൈൻ വഴി എടുത്ത ടിക്കറ്റാണ് ഇദ്ദേഹത്തെ ലക്ഷപ്രഭുവാക്കിയത്. ലൈവ് നറുക്കെടുപ്പ് കോളിൽ അദ്ദേഹത്തിന് വേണ്ടി മകനാണ് സംഘാടകരോട് സംസാരിച്ചത്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും ടൗൺ ചെക്ക്-ഇൻ കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയോ ആർക്കും ഭാഗ്യം പരീക്ഷിക്കാവുന്നതാണ്. വരും മാസങ്ങളിലും വമ്പൻ സമ്മാനത്തുകകളുമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy