30 വർഷത്തെ കാത്തിരിപ്പ്; ഫോൺ കോളിൽ വിശ്വസിച്ചില്ല, ഒടുവിൽ മകൻ യൂട്യൂബിൽ ലൈവ് കണ്ടപ്പോൾ ‘ഞെട്ടി’!

30 Years of UAE Life Reward; മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് യുഎഇയുടെ വലിയൊരു സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പടുകൂറ്റൻ ലാൻഡ് റോവർ ഡിഫൻഡർ കാർ സ്വന്തമാക്കി പ്രവാസി മലയാളി. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനെ (55) തേടിയാണ് ഭാഗ്യദേവത എത്തിയത്. അതേസമയം, നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം (ഏകദേശം 38 കോടിയിലേറെ ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബ് സ്വന്തമാക്കി. കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസിയായ വിനേഷ്, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്ഥിരം സാന്നിധ്യമാണ്. ചിലപ്പോൾ കൂട്ടുകാർക്കൊപ്പവും മറ്റു ചിലപ്പോൾ തനിച്ചും അദ്ദേഹം ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണ ഭാഗ്യം ലാൻഡ് റോവർ കാറിന്റെ രൂപത്തിൽ എത്തിയപ്പോൾ വിനേഷിന് ആദ്യം അത് വിശ്വസിക്കാനായില്ല. സംഘാടകർ ഫോണിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും തമാശയാകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, മകൻ യൂട്യൂബിൽ ബിഗ് ടിക്കറ്റിന്റെ തത്സമയ സംപ്രേഷണം കണ്ട് ഉറപ്പുവരുത്തിയതോടെ വിനേഷും കുടുംബവും ആവേശത്തിലായി. 30 വർഷമായി എനിക്ക് ജീവിതം നൽകുന്ന യുഎഇ നൽകിയ വലിയൊരു സ്നേഹസമ്മാനമാണിത്, എന്നായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ബിഗ് ടിക്കറ്റിലെ ഇത്തവണത്തെ മഹാഭാഗ്യശാലി 64-കാരനായ വ്യവസായി ഷൗക്കത്ത് അഫ്താബ് ആണ്. 15 വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന ഷൗക്കത്ത് ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച ഫോൺകോൾ എത്തുമ്പോൾ ഷൗക്കത്ത് യാത്രയിലായിരുന്നു. തനിക്ക് ലഭിച്ച വൻതുക ഭാവിയിലേക്കായി നിക്ഷേപിക്കുന്നതിനൊപ്പം സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുഡാൻ യുദ്ധത്തിൽ പങ്കില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതം: യുഎൻ സമിതിയോട് നിലപാട് വ്യക്തമാക്കി യുഎഇ

UAE denies Sudan civil war; സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് യുഎഇ ഐക്യരാഷ്ട്രസഭയെ വീണ്ടും അറിയിച്ചു. യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണ സമിതിയായ ‘ഇന്റർനാഷണൽ ഫാക്ട്-ഫൈൻഡിംഗ് മിഷൻ’ സമർപ്പിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് യുഎഇ മിഷൻ പ്രസ്താവന ഇറക്കിയത്. യുഎൻ സമിതിയുടെ അന്വേഷണങ്ങളോട് സുതാര്യവും അർത്ഥവത്തുമായ രീതിയിലാണ് രാജ്യം സഹകരിച്ചതെന്ന് യുഎഇ വ്യക്തമാക്കി. തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനായി കൃത്യമായ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മറുപടികൾ നൽകിയിട്ടുണ്ടെന്ന് യുഎൻ സമിതിയും അംഗീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, സുഡാൻ യുദ്ധത്തിൽ യുഎഇക്ക് പങ്കുണ്ടെന്ന ആരോപണം സമിതി ആവർത്തിച്ചു. ഈ ആരോപണങ്ങളെ യുഎഇ പാടെ നിരാകരിച്ചു. ഇത്തരം ആരോപണങ്ങൾ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിലയിരുത്താവൂ എന്ന് യുഎഇ ആവശ്യപ്പെട്ടു. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും നടത്തുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങളെ യുഎഇ ശക്തമായി അപലപിക്കുകയും ചെയ്തു.

യുഎൻ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൃത്യമായി പാലിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ അറിയിച്ചു. സുഡാനിലേക്കുള്ള ആയുധ ഉപരോധം നീട്ടേണ്ടതിന്റെ പ്രാധാന്യവും യുഎഇ ഊന്നിപ്പറഞ്ഞു. സുഡാനിലെ ആയുധക്കടത്ത് ശൃംഖലയെ കണ്ടെത്തി തങ്ങൾ നടത്തിയ നിയമനടപടികളെക്കുറിച്ചും പ്രസ്താവനയിൽ പരാമർശമുണ്ട്. ഈ വർഷം ഏപ്രിലിൽ, സൈനിക സാമഗ്രികളുടെ അനധികൃത കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 13 വ്യക്തികൾക്കും യുഎഇയിൽ രജിസ്റ്റർ ചെയ്ത 6 കമ്പനികൾക്കുമെതിരെ അബുദാബി ഫെഡറൽ അപ്പീൽ കോടതിയിൽ കേസെടുത്തിരുന്നു. അബ്ദുൽ ഫത്താഹ് അൽ ബുർഹാനും യാസിർ അൽ അത്തയും നയിക്കുന്ന പോർട്ട് സുഡാൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഇടപാടുകൾ നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മുൻ ഇന്റലിജൻസ് ഓഫീസർമാരും സുഡാനിലെ രാഷ്ട്രീയ നേതാക്കളും ഈ ആയുധക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും യുഎഇ കണ്ടെത്തി. സുഡാനിൽ ഉടനടി നിരുപാധികമായ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎഇ വീണ്ടും ആവശ്യപ്പെട്ടു. അടിയന്തരമായി മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും, തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും സൈന്യത്തിൽ നിന്നും സ്വതന്ത്രമായ, സിവിലിയന്മാരുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്രിയ സുഡാനിൽ ഉണ്ടാകണമെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy