Flight Services IndiGo വിമാനസർവ്വീസുകളുടെ റദ്ദാക്കൽ; ഇൻഡിഗോയ്ക്ക് വിനയായത് ഇക്കാര്യങ്ങൾ

Flight Services IndiGo ദുബായ്: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനി ഇൻഡിഗോ കഴിഞ്ഞ മൂന്ന് ദിവസമായി സർവ്വീസുകളിൽ വൻ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ദിവസം മാത്രം 550 ഓളം സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.

മൂന്നുദിവസത്തിനിടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. സാങ്കേതികപ്രശ്‌നങ്ങൾ, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടിടൈം ചട്ടം തുടങ്ങിയ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാകുന്നതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം

ഇൻഡിഗോ പ്രതിസന്ധി ദുബായിലേക്കുള്ള സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്. വിമാന സർവ്വീസുകൾക്ക് മണിക്കൂറുകൾ വരെ കാലതാമസം നേരിടേണ്ടി വന്നു. വിമാനങ്ങൾ റദ്ദാക്കിയത് ആയിരത്തിലധികം യാത്രക്കാരെയാണ് വലച്ചത്. യാത്ര മുടങ്ങിയതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാർ വലിയ പ്രതിഷേധമാണ് നടത്തിയത്. മതിയായ വിവരങ്ങളോ സഹായമോ ലഭിക്കുന്നില്ലെന്നും മറ്റു വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നെന്നുമാണ് യാത്രക്കാർ ഉന്നയിക്കുന്ന പ്രധാന പരാതി.

ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏർപ്പെടുത്തിയ പൈലറ്റുമാർക്കുള്ള പുതിയ ഡ്യൂട്ടി സമയപരിധിയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്.

APPLY NOW FOR THE LATEST VACANCIES

Emiratisation സ്വദേശിവത്കരണം കർശനമാക്കി യുഎഇ; ആശങ്കയോടെ പ്രവാസികൾ

Emiratisation അബുദാബി: യുഎഇയുടെ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ ഈ വർഷത്തെ 2% സ്വദേശിവൽക്കരണം ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഡിസംബർ 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്വദേശികളെ നിയമിക്കാത്തത്തിന് ആളൊന്നിന് 96,000 ദിർഹം പിഴയായിരിക്കും വർഷത്തിൽ ഈടാക്കുക.

നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതമാണ് പിഴ ചുമത്തുക. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9000 ദിർഹമാക്കി വർധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. കഴിഞ്ഞ വർഷവും ഈ വിഭാഗം കമ്പനികൾ ഒരു സ്വദേശിയെ വീതം നിയമിച്ചിരുന്നു. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. വർഷാവസാനത്തോടെ മൊത്തം 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികളികൾക്കും വൻ തുക പിഴ ഈടാക്കും.

സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ തൗത്തീൻ പാർട്‌ണേഴ്‌സ് ക്ലബിൽ ഉൾപ്പെടുത്തി സർക്കാർ സേവന ഫീസിൽ 80% ഇളവ് നൽകും. കൂടാതെ മറ്റു സർക്കാർ സേവനങ്ങളിൽ മുൻഗണനയും നൽകും. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക. ആദ്യതവണ നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് പിഴ. ആവർത്തിച്ചാൽ 3 ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമായിരിക്കും പിഴ ചുമത്തുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Winter Holidays നീണ്ട ശൈത്യകാല അവധിക്കാലം പഠനം പിന്നോടാകാൻ കാരണമാകും; മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

Winter Holidays ദുബായ്: നീണ്ട ശൈത്യ അവധിക്കാലം വിദ്യാർത്ഥികളുടെ പഠനം പിന്നോട്ടാകാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ സ്‌കൂളുകൾ. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് യുഎഇയിലെ സ്‌കൂളുകളിൽ ശൈത്യകാല അവധി. ഈ നീണ്ട ഇടവേള വിദ്യാർത്ഥികളെ പഠനത്തിൽ നിന്നും പിന്നോട്ടടിക്കുന്നതിന് കാരണമായേക്കുമെന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.

അവധികാലം കഴിഞ്ഞ് വീണ്ടും സ്‌കൂളിലേക്ക് വരുമ്പോൾ പഠിപ്പിച്ച കാര്യങ്ങൾ വീണ്ടും പഠിപ്പിക്കേണ്ടി വരുമെന്നും വിദ്യാർഥികൾ പൂർണമായും ഒരു അവധിയിലേക്ക് കടക്കുമ്പോൾ പഠനത്തിന് പ്രാധാന്യം നൽകില്ലെന്നുമാണ് അധ്യാപകർ വ്യക്തമാക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഓരോ അവധിക്കാലത്തും പൂർണമായ വിശ്രമം വേണമെങ്കിലും അക്കാദമിക് കാര്യങ്ങളിൽ നിന്നുള്ള ഈ മാറ്റങ്ങൾ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അവധി സമയങ്ങളിലും കുട്ടികൾക്ക് ആക്ടിവിറ്റീസ് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അധ്യാപകർ വ്യക്തമാക്കി. ഇടയ്ക്കിടെ നൽകുന്ന അവധികളും പഠനത്തിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതായും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിരുന്നു. ഇത് പഠന വേഗതയിൽ 20% മുതൽ 30% വരെ കുറവുണ്ടാകാൻ കാരണമായേക്കാമെന്നാണ് ഗവേഷണകർ പറയുന്നത്. വിശ്രമത്തിനും മാനസിക പ്രവർത്തനത്തിനും ഇടയിൽ ആരോഗ്യകരമായ ഒരു സാഹചര്യം കണ്ടെത്തേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ പറയുന്നു.

സ്‌കൂളുകൾ അവധിക്കാല ഹോംവർക്കുകൾ നൽകി കുടുംബങ്ങളെ ഭാരപ്പെടുത്തുന്നത് ഒഴിവാക്കുന്നു. പകരം കുട്ടികൾക്ക്
മറ്റ് ആക്ടീവ്റ്റീസും അവധികാലത്ത് നൽകിവരുന്നുണ്ട്. ദിവസവും 15 മിനിറ്റ് വായന, അടുക്കളയിലും മറ്റുമുള്ള അളവുകൾ കണക്കുകൾ തുടങ്ങിയ മാത്തമാറ്റിക്‌സ് പ്രവർത്തനങ്ങൾ, ഡയറി തുടങ്ങിയവയെല്ലാം എല്ലാ ദിവസവും ചെയ്യുന്നത് പരിശീലിപ്പിക്കാനും അധ്യാപകർ വ്യക്തമാക്കുന്നു. മാതാപിതാക്കളുടെ സഹായത്തോടെ ഇത്തരം ചെറിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മാനസികമായി സജീവമായി നിലനിർത്താൻ സാധിക്കും അതിനാൽ രക്ഷിതാക്കൾ കൂടെ ഇതിനായി മുന്നിട്ടിറങ്ങണമെന്നാണ് അധ്യാപകർ അഭ്യർത്ഥിച്ചു. നീണ്ട അവധിദിനങ്ങൾ ഗണിതത്തിലും വായനയിലും അക്കാദമിക് നേട്ടങ്ങളിലും ഇടിവിന് കാരണമാകുമെന്നും ഇവർ കൂട്ടിച്ചേർത്തു.

Mother Son Unite 12 വർഷത്തിന് ശേഷമുള്ള പുന:സമാഗമം; വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്

Mother Son Unite ഷാർജ: 12 വർഷങ്ങൾക്ക് മുൻപ് കൈവിട്ടുപോയ മകനെ അമ്മയുമായി ഒന്നിപ്പിച്ച് ഷാർജ പോലീസ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് 12 വർഷമായി മകനെ കാണാൻ കഴിയാത്ത വേദയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കാണ് ഷാർജ പോലീസ് തുണയായത്. മകന്റെ ജനനത്തിന് പിന്നാലെയാണ് ഇവർ ഭർത്താവുമായി വേർപിരിഞ്ഞത്. വരുമാനം നിലച്ചതോടെ 2013ൽ അവർക്ക് യുഎഇ വിടേണ്ടിവന്നു. മകനെ കണ്ടെത്താനും വിവരങ്ങൾ അറിയാനും ഇവർ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മകനെ കണ്ടെത്താൻ വേണ്ടി ഇവർ വീണ്ടും യുഎഇയിൽ തിരിച്ചെത്തി. തുടർന്നാണ് ഇവർ ഷാർജ പോലീസിനെ സമീപിച്ചത്.

ഷാർജ പോലീസിലെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സോഷ്യൽ വർക്കർമാരെ ഉപയോഗിച്ചും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചുമായിരുന്നു അന്വേഷണം നടന്നത്. അന്വേഷണത്തിനൊടുവിൽ ഷാർജ പോലീസ് മകനെ കണ്ടെത്തി. പിന്നീട് വികാരനിർഭരമായ രംഗങ്ങൾക്കാണ് ഷാർജ പോലീസ് സാക്ഷ്യം വഹിച്ചത്. കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പൊലീസ് വഹിക്കുന്ന മാനുഷിക പങ്ക് ഈ നിമിഷം പ്രതിഫലിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വിജയകരമായ പുനഃസമാഗമം കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും സാമൂഹിക പിന്തുണ നൽകുന്നതിലുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നുവെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ മർറി ചൂണ്ടിക്കാട്ടി. അതിലോലമായ മാനുഷിക കേസുകൾ പരിഹരിക്കുന്നതിൽ പ്രത്യേക ടീമുകൾ കാണിച്ച സമർപ്പണത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം; പുതിയ സംവിധാനമൊരുക്കി യുഎഇ

Emirates ID അബുദാബി: യുഎഇയിൽ ഇനി പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഒന്നിച്ച് പുതുക്കാം. ഇതിനായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. യുഎഇ പൗരന്മാരുടെ ഭരണപരമായ കാര്യങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഐസിപി പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡി കാർഡും ഒന്നിച്ച് പുതുക്കുന്ന സംയോജിത സേവനം അവതരിപ്പിച്ചത്.

യുഎഇഐസിപി സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ‘സീറോ ബ്യൂറോക്രസി’ സംരംഭത്തിന്റെ ഭാഗമായുള്ള ഈ മാറ്റം ലഭ്യമാക്കുന്നത്. ഇതോടെ പൗരന്മാർക്ക് ഈ രണ്ട് രേഖകളും വെവ്വേറെ പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. വ്യത്യസ്ത കാലഹരണ തീയതികൾ ഓർമിച്ചു വയ്‌ക്കേണ്ട സാഹചര്യവും പുതിയ സംവിധാനത്തോടെ ഇല്ലാതാകും. പാസ്‌പോർട്ട് കാലഹരണപ്പെടുകയും എമിറേറ്റ്‌സ് ഐഡി 6 മാസത്തിനുള്ളിൽ കാലഹരണപ്പെടാൻ സാധ്യതയുണ്ടെങ്കിൽ ഒരേ പേജിൽ രണ്ട് രേഖകളും ഒരുമിച്ച് പുതുക്കാനുള്ള ഓപ്ഷൻ ആപ്ലിക്കേഷനിൽ ലഭിക്കും. ഒന്നിച്ച് അപേക്ഷ സമർപ്പിക്കാമെന്നതിനാൽ ഇത് സമയലാഭത്തിന് സഹായിക്കും. പൗരന്മാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയത്.

‘പുതുവർഷം അടുത്തെത്തി, കോടീശ്വരനായി മലയാളി’: സൗജന്യ ബിഗ് ടിക്കറ്റ് എൻട്രിയിലൂടെ നേടിയത് കോടികള്‍

Abu Dhabi Big Ticket അബുദാബി: സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു നേട്ടവുമായാണ് രാജിൻ പി.വി. 2026-ലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദി അറേബ്യയിലെ അൽ ഖോബാറിൽ താമസിക്കുന്ന 52 വയസ്സുള്ള ഈ ഇന്ത്യൻ പ്രവാസിക്ക് നവംബർ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമിൻ്റെ (ഏകദേശം ₹56 കോടി) ഒന്നാം സമ്മാനം ലഭിച്ചു. രാജിൻ്റെ ഈ വിജയം അപ്രതീക്ഷിതമായിരുന്നു. കാരണം, സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം പണം കൊടുത്ത് വാങ്ങിയതായിരുന്നില്ല. “ഞാൻ എൻ്റെ ഗ്രൂപ്പിനൊപ്പം രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച സൗജന്യ പ്രൊമോഷണൽ ടിക്കറ്റ് ആയിരുന്നു അത്,” രാജിൻ പറഞ്ഞു. കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ രാജിൻ ഓയിൽ റിഗിൽ കൺട്രോൾ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ 13 വർഷമായി അദ്ദേഹവും മറ്റ് 15 സഹപ്രവർത്തകരും ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കുചേരാറുണ്ട്. ഓരോരുത്തരും 63 ദിർഹം വീതമാണ് എല്ലാ മാസവും സംഭാവന ചെയ്തിരുന്നത്. “ടിക്കറ്റെടുക്കാൻ തുടങ്ങിയ ശേഷം എൻ്റെ വ്യക്തിപരമായ ചിലവ് ഏകദേശം 10,000 ദിർഹം വരും. മൊത്തത്തിൽ, ഗ്രൂപ്പ് ഏകദേശം 160,000 ദിർഹം ചെലവഴിച്ചിട്ടുണ്ട്. ഇത് ഒരു നിക്ഷേപമായാണ് ഞങ്ങൾ കണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 3-ന്, കുടുംബത്തോടൊപ്പം പുറത്തായിരുന്നപ്പോഴാണ് ലൈവ് നറുക്കെടുപ്പ് കണ്ടിരുന്ന സുഹൃത്തുക്കളുടെ വിളി രാജനെ തേടിയെത്തിയത്. “അവർ എന്നോട് പറഞ്ഞു, ‘നമ്മൾ ജയിച്ചു!’ തമാശയാണെന്നാണ് കരുതിയത്. പക്ഷേ, ഒരു മിനിറ്റിനുള്ളിൽ റിച്ചാർഡിൻ്റെ (അവതാരകൻ) കോൾ വന്നു, അപ്പോൾ എനിക്ക് പറന്നു നടക്കുന്നതുപോലെ തോന്നി,” അദ്ദേഹം പറഞ്ഞു.അദ്ദേഹം വീട്ടിലെത്തിയ നിമിഷമായിരുന്നു ആ ഭാഗ്യവിളി വന്നത്. “ഞാൻ വാതിൽ തുറന്നപ്പോൾ തന്നെ ആ ഭാഗ്യ കോൾ വന്നു. അത് വിശ്വസിക്കാൻ കഴിഞ്ഞില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. “മറ്റ് പങ്കാളികളോട് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. കുറച്ച് നിമിഷത്തേക്ക് ഗ്രൂപ്പിൽ നിശബ്ദതയായിരുന്നു, എങ്ങനെ പ്രതികരിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അതൊരു ഞെട്ടിക്കുന്ന നിമിഷമായിരുന്നു,” രാജിൻ പറഞ്ഞു. 16 അംഗങ്ങൾക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നൽകാനാണ് താൻ ആദ്യം ആഗ്രഹിക്കുന്നതെന്ന് രാജിൻ വ്യക്തമാക്കി. “ഈ വിജയം നമ്മൾക്കെല്ലാവർക്കും ഉള്ളതാണ്. ഞങ്ങളിൽ ഓരോരുത്തരും തങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും,” അദ്ദേഹം പറഞ്ഞു. രണ്ട് മക്കളുടെ അച്ഛനായ രാജിൻ, തൻ്റെ വ്യക്തിപരമായ വിഹിതം ലളിതവും അർത്ഥവത്തുമായ കാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. “എൻ്റെ ശ്രദ്ധ മക്കളുടെ വിദ്യാഭ്യാസത്തിലാണ്.” മകനും മകളും കേരളത്തിൽ പഠിക്കുകയാണ്. ഈ വിജയം അവർക്ക് സുരക്ഷിതമായ ഭാവി നൽകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. “ഇപ്പോൾ എനിക്ക് മറ്റ് പദ്ധതികളൊന്നുമില്ല. എല്ലാം എൻ്റെ കുട്ടികളെക്കുറിച്ചാണ്.” “ഞങ്ങൾ എന്നും പ്രതീക്ഷിച്ചിരുന്നു, ഒരു ദിവസം ഞങ്ങളുടെ ഗ്രൂപ്പ് വിജയിക്കുമെന്ന്. ഞങ്ങൾ ശ്രമം തുടർന്നുകൊണ്ടേയിരുന്നു,” രാജിൻ പറഞ്ഞു. ഒരു പതിറ്റാണ്ടിലധികം നീണ്ട ശ്രമത്തിനൊടുവിൽ പുതുവർഷത്തിന് തൊട്ടുമുമ്പാണ് ഈ സ്വപ്നം യാഥാർത്ഥ്യമായത്. “ഇത് ഒരു അനുഗ്രഹം പോലെ തോന്നുന്നു. ഒരു മില്ല്യണയറായി പുതുവർഷത്തിലേക്ക് പ്രവേശിക്കുക… എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല,” രാജിൻ പറഞ്ഞു.

യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണം: ദുബായിൽ നേട്ടമുണ്ടാക്കാം

Cheapest gold price UAE ദുബായ്: ദുബായിലും യുഎഇയിലും 14K സ്വർണ്ണത്തിൻ്റെ വില അവതരിപ്പിച്ചത് പ്രധാനമായും വജ്രം പതിച്ച ആഭരണങ്ങൾ വാങ്ങുന്നവരെയും കുറഞ്ഞ വിലയിൽ ആഭരണങ്ങൾ ആഗ്രഹിക്കുന്നവരെയും ആകർഷിക്കുമെന്ന് ദുബായിലെ ജ്വല്ലറി വ്യാപാരികൾ അഭിപ്രായപ്പെട്ടു. ദുബായിലെ ഏറ്റവും വലിയ ജ്വല്ലറി വ്യാപാര സംഘടനയായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG – ഏകദേശം 600 അംഗങ്ങൾ) കഴിഞ്ഞ ആഴ്ചയാണ് ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായിൽ ആദ്യമായി 14K സ്വർണ്ണത്തിൻ്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ യുഎഇയിൽ 14K സ്വർണ്ണം ഗ്രാമിന് 300.25 ദിർഹമിനാണ് വിറ്റഴിച്ചത്. ഇത് 24K സ്വർണ്ണത്തേക്കാൾ 200 ദിർഹമിലധികം കുറവും, 18K യെക്കാൾ ഏകദേശം 85 ദിർഹം കുറവുമായിരുന്നു. ഇതോടെ യുഎഇയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്വർണ്ണ വകഭേദമായി 14K മാറി. കാൻസ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽ ധനക് പറയുന്നത് അനുസരിച്ച്, 14K സ്വർണ്ണം പ്രധാനമായും വജ്രം അല്ലെങ്കിൽ ലാബ്-വളർത്തിയ വജ്ര ആഭരണങ്ങൾ വാങ്ങുന്നവരെ ആകർഷിക്കും. ഇത്തരം ആഭരണങ്ങളിൽ, സ്വർണ്ണം പ്രധാന മൂല്യത്തേക്കാൾ ആഭരണത്തിന് താങ്ങ് നൽകുന്ന ലോഹമായി മാറുന്നു. “ഇത്തരം വാങ്ങലുകാർക്ക്, 14K കൂടുതൽ ഈടുനിൽക്കുന്ന മൗണ്ടിംഗുകൾ നൽകുകയും, ആഭരണത്തിൻ്റെ ഭംഗിയിൽ മാറ്റം വരുത്താതെ തന്നെ കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്‍ഡിഗോ റദ്ദാക്കിയത് നൂറിലേറെ സർവീസുകൾ; പിന്നിൽ പല കാരണങ്ങൾ

indigo flight services ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ താറുമാറായി. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാണ് പ്രവർത്തനത്തെ തടസ്സപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേന്ദ്ര ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. നിലവിലെ പ്രതിസന്ധിക്കുള്ള കാരണങ്ങൾ, വിമാനങ്ങൾ റദ്ദാക്കുന്നതിനും വൈകുന്നതിനും ഇടയാക്കിയ സാഹചര്യം, ഈ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ ഡി.ജി.സി.എ. ഇൻഡിഗോ എയർലൈൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ താറുമാറായതിനെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്. പ്രതിദിനം ഏകദേശം 2,300 ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കമ്പനി വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് സ്ഥിരീകരിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ അറിയിച്ചു. ഷെഡ്യൂളിൽ വരുത്തിയ മാറ്റങ്ങൾ, സാങ്കേതിക തകരാറുകൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ക്രൂ റോസ്റ്ററിങ് നിയമം പുതുക്കിയത് എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായ അപ്രതീക്ഷിതമായ കാരണങ്ങള്‍.

യുഎഇയിൽ ബാങ്കിന് വ്യാജരേഖ നൽകി: കോടികളുടെ കടം തീർക്കാൻ ശ്രമിച്ചയാൾക്ക് തടവ്

UAE forges documents അബുദാബി: യുഎഇയിലെ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാളെ ഫെഡറൽ കോടതി ശിക്ഷിച്ചു. ഇയാൾ സമർപ്പിച്ച കള്ളരേഖകൾ വിശ്വസിച്ച് ബാങ്ക് ഇയാളുടെ മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലെ 882,000 ദിർഹമിലധികം കടങ്ങൾ തീർപ്പാക്കാൻ നിർബന്ധിതരായിരുന്നു. പ്രതി ബാങ്കിൽ ഒരു ‘കടം വാങ്ങൽ സൗകര്യത്തിനായി’ (debt-purchase facility) അപേക്ഷ സമർപ്പിച്ചു. കോടതി രേഖകൾ പ്രകാരം, പ്രതി 50,000 ദിർഹമിൽ അധികം മാസശമ്പളമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ‘To Whom It May Concern’ കത്തും, 190,000 ദിർഹം വാർഷിക വാടകയുള്ള ഹൗസിങ് ലീസ്‌ അപ്രൂവലും അപേക്ഷയോടൊപ്പം ചേർത്തു. ഈ രണ്ട് രേഖകളും ഒരു സർക്കാർ സ്ഥാപനം നൽകിയതാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഔദ്യോഗിക ഒപ്പുകളും സീലുകളും പതിപ്പിച്ച് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. എന്നാൽ, പ്രതി തൻ്റെ യഥാർത്ഥ വരുമാനം വളരെ കുറവാണെന്നിരിക്കെ, കടം വാങ്ങൽ അപേക്ഷയിൽ തന്നെ വരുമാനം 56,000 ദിർഹമിലധികമായി പെരുപ്പിച്ചു കാട്ടുകയും വ്യാജ ഒപ്പിട്ട് സമർപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി (എമിറാത്ത് അൽ യൗമിനെ ഉദ്ധരിച്ച്). വ്യാജരേഖകളെ ആശ്രയിച്ച് ബാങ്ക് സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയും ഇയാളുടെ നിലവിലുള്ള കടങ്ങൾ വീട്ടുകയും ചെയ്തു. എന്നാൽ, ഫയൽ മുഴുവനായും തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബാങ്കിന് പിന്നീടാണ് മനസിലായത്.

യുഎഇ: ഡിസംബറിൽ വരുന്നു തണുപ്പും ഈർപ്പവും കൂടുതലുള്ള ശൈത്യകാല ദിനങ്ങൾ; ശരാശരി താപനില എങ്ങനെ?

UAE Weather December ദുബായ്: യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ഡിസംബർ മാസത്തെ കാലാവസ്ഥാ സംഗ്രഹം പുറത്തിറക്കി. യുഎഇയിൽ ശരത്കാലത്തിൽ നിന്ന് കാലാവസ്ഥാപരമായ ശൈത്യകാലത്തിലേക്ക് മാറുന്ന മാസമാണ് ഡിസംബർ. ഈ കാലയളവിൽ, പ്രത്യേകിച്ച് ഡിസംബർ 23-ന് ശൈത്യകാല അയനാന്തം ആരംഭിക്കുന്നതോടെ താപനില ഗണ്യമായി കുറയാൻ തുടങ്ങും. നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ ശരാശരി കൂടിയതും കുറഞ്ഞതുമായ താപനില 3 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്കുനിന്ന് വീശുന്ന ശക്തമായ ഉയർന്ന മർദ്ദമുള്ള കാറ്റ് യുഎഇയിൽ അനുഭവപ്പെടും. ഇതോടൊപ്പമുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് രാത്രികാല താപനില കുറയ്ക്കും, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലും മലയോര മേഖലകളിലും.പകലും രാത്രിയും: ശരാശരി താപനില 17.7°C നും 21.8°C നും ഇടയിലായിരിക്കും. പകൽ സമയത്തെ കൂടിയ താപനില 21.7°C നും 27.4°C നും ഇടയിലും രാത്രിയിലെ താഴ്ന്ന താപനില 12.9°C നും 17.4°C നും ഇടയിലുമായിരിക്കും. ഈ മാസത്തിൽ പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള തണുത്ത കാറ്റിന്റെ സ്വാധീനം യുഎഇയിൽ അനുഭവപ്പെടും. ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചിലപ്പോൾ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത നൽകുകയും ചെയ്യുന്നു. പുലർച്ചെ ആപേക്ഷിക ആർദ്രത വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈർപ്പമുള്ളതും മിതമായതുമായ വായു അറബിക്കടലിൽ നിന്ന് രാജ്യത്തേക്ക് നീങ്ങുന്നത് മൂടൽമഞ്ഞ്, നേരിയ മഞ്ഞ് എന്നിവ രൂപപ്പെടുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. 2016-ൽ സ്വൈഹാനിൽ രേഖപ്പെടുത്തിയ 37°C ആണ് ഡിസംബറിലെ ഏറ്റവും ഉയർന്ന താപനില.താഴ്ന്ന റെക്കോർഡ്: 2004-ൽ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തിയ –0.7°C ആണ് ഏറ്റവും കുറഞ്ഞ താപനില.

’15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നു, സമ്മാനത്തുക ചാരിറ്റിയ്ക്കായി വിനിയോഗിക്കും’; പ്രവാസി മലയാളിയുടെ വാക്കുകള്‍

Malayali Big Ticket അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിക്ക് 25 മില്യൺ ദിർഹമിൻ്റെ (ഏകദേശം ₹56 കോടി) ഒന്നാം സമ്മാനം. 52 വയസുള്ള ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസറായ രാജൻ പി.വി. ആണ് ഭാഗ്യശാലി. നവംബര്‍ ഒന്‍പതിന് എടുത്ത ടിക്കറ്റ് നമ്പര്‍ 282824 ന് 25,000,000 ദിര്‍ഹമാണ് (സീരീസ് 281) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ തവണത്തെ വിജയിയായ സരവണൻ വെങ്കിടാചലമാണ് സമ്മാനാർഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ഇന്ന് സമ്മാനം നേടിയവരിൽ ഭൂരിഭാഗം പേരും മാസത്തിൻ്റെ തുടക്കത്തിൽ ടിക്കറ്റ് എടുത്തവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. സമ്മാനം ലഭിച്ച വിവരം അവതാരകർ വിളിച്ചറിയിച്ചപ്പോൾ രാജൻ ആഹ്ളാദം അടക്കാനാവാതെ പ്രതികരിച്ചു: “ഓ! എൻ്റെ ദൈവമേ. നന്ദി, വളരെ സന്തോഷം. പുറത്തായിരുന്നതിനാൽ ലൈവ് കണ്ടിരുന്നില്ല.” കഴിഞ്ഞ 30 വർഷമായി കുടുംബത്തോടൊപ്പം സൗദി അറേബ്യയിൽ താമസിക്കുന്ന മലയാളി പ്രവാസിയാണ് രാജൻ. കഴിഞ്ഞ 15 വർഷമായി അദ്ദേഹം മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്ന് തുടങ്ങിയ ഈ ശീലം, പിന്നീട് 16 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിൻ്റെ സംയുക്ത പരിശ്രമമായി മാറുകയായിരുന്നു. സമ്മാനം തൻ്റെ സഹപ്രവർത്തകരുമായി പങ്കുവെക്കുമെന്ന് രാജൻ അറിയിച്ചു.  “ഈ സമ്മാനം എൻ്റെ ഗ്രൂപ്പിനൊപ്പമാണ് എടുത്തത്. ഞങ്ങളെല്ലാവരും കണ്ട സ്വപ്നം യാഥാർത്ഥ്യമായി,” രാജൻ പറഞ്ഞു. സമ്മാനത്തുക തുല്യമായി പങ്കുവെച്ച ശേഷം തൻ്റെ വിഹിതം ഉപയോഗിച്ച് ഒരു ചാരിറ്റിയെ സഹായിക്കാനും ആവശ്യമുള്ളവർക്ക് പിന്തുണ നൽകാനും രാജൻ പദ്ധതിയിടുന്നു. ചെറിയൊരു ഭാഗം കുടുംബത്തിനായി മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാക്ക്‌പോട്ട് അടിച്ചെങ്കിലും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. “പ്രതീക്ഷ കൈവിടരുത്. ഇന്ന് നിങ്ങളുടെ ഊഴമല്ലെങ്കിൽ അത് നാളെയെത്താം. നിങ്ങളുടെ ഭാഗ്യം എപ്പോഴാണ് വരികയെന്ന് പറയാനാവില്ല,” രാജൻ കൂട്ടിച്ചേർത്തു. 2026 ജനുവരി 3-ന് 30 മില്യൺ ദിർഹമിൻ്റെ നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റിൽ നടക്കുക. ഇതിൽ അഞ്ച് പേർക്ക് 50,000 ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഈ മാസം പ്രതിവാര ഇ-ഡ്രോയിൽ അഞ്ച് ഭാഗ്യശാലികൾക്ക് 100,000 ദിർഹം വീതം ലഭിക്കും.

യുഎഇയിലെ ചിലയിടങ്ങളിൽ അപകടങ്ങൾ മൂലം വലിയ കാലതാമസം, പ്രധാന കാരണം…

UAE accidents ദുബായ്: ദുബായിലും ഷാർജയിലും വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ നിരവധി വാഹനാപകടങ്ങൾ കാരണം പ്രധാന യാത്രാ പാതകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, മറ്റ് വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ യാത്രാ സമയം ഇതോടെ വർദ്ധിച്ചു. ഈ രണ്ട് എമിറേറ്റുകളിലെയും തിരക്കേറിയ പ്രധാന പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ (E311) അപകടങ്ങൾ ഗുരുതരമായി ബാധിച്ചു. ഷാർജയില്‍ ഷാർജ റിങ് റോഡിൽ ഒരു അപകടം റിപ്പോർട്ട് ചെയ്തു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 13-ൽ മറ്റൊരു കൂട്ടിയിടി കാരണം കൂടുതൽ ഗതാഗതക്കുരുക്കുണ്ടായി. ദുബായിലേക്ക് പ്രവേശിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൻ്റെ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തത്സമയ ഗൂഗിൾ മാപ്‌സ് വിവരങ്ങൾ അനുസരിച്ച് ദുബായിലും നിരവധി അപകടങ്ങൾ സംഭവിച്ചു.  ഷെയ്ഖ് സായിദ് റോഡ് (E11), റാസ് അൽ ഖോർ റോഡ് (E44) പാതകളിലെ 11-ാമത് സ്ട്രീറ്റ് ജംഗ്ഷന് സമീപം പ്രത്യേകം അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ തേർഡ്, നദ് അൽ ഷിബ ഫോർത്ത് എന്നിവിടങ്ങൾക്ക് സമീപം കൂടുതൽ കൂട്ടിയിടികൾ ഉണ്ടായി. ദുബായ് അൽ ഐൻ റോഡിലെ നദ് അൽ ഷെബ 1 ന് മുന്നിൽ റിപ്പോർട്ട് ചെയ്ത അപകടം ബുക്കാദ്ര പാലത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിന് കാരണമായി. ഗൾഫിൽ ശീതകാലം അടുത്തുവരുന്ന സാഹചര്യത്തിൽ, റോഡ് സുരക്ഷയും പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് യു.എ.ഇ.യിലെ പോലീസ് സേന പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

പണം അയക്കാന്‍ തിരക്ക് കൂട്ടി പ്രവാസികള്‍; അയച്ചത് മൂന്നിരട്ടി, കണക്കുകള്‍ പറയുന്നത്…

India rupee plunges ദുബായ്: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിൽ എത്തിയതോടെ, യുഎഇയിലെ നിരവധി ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്കുകൂട്ടി. പണം അയയ്ക്കുന്നതിന് ഇതിലും മികച്ച സമയം ലഭിക്കാനില്ല എന്നതായിരുന്നു ഇതിന് കാരണം. വിനിമയ നിരക്ക് ഒരു ദിർഹമിന് ഏകദേശം 24.5 രൂപയിൽ എത്തിയതോടെ, ദിർഹം മാറുമ്പോൾ പതിവുള്ളതിനേക്കാൾ കൂടുതൽ ഇന്ത്യൻ കറൻസി ലഭിച്ചതായി യുഎഇ നിവാസികൾ പറഞ്ഞു. ഇത് സ്കൂൾ ഫീസ്, വീട്ടുചെലവുകൾ എന്നിവ അടയ്ക്കാൻ സഹായകമായി. വിനിമയ നിരക്കിൻ്റെ ആനുകൂല്യം മുതലെടുക്കാൻ ആളുകൾ കൂട്ടത്തോടെ പണമയച്ചതിനെ തുടർന്ന് റെമിറ്റൻസിൽ വർദ്ധനവുണ്ടായതായി എക്‌സ്‌ചേഞ്ച് ഹൗസുകളിലെ സെയിൽസ് എക്സിക്യൂട്ടീവുമാർ ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. അവസരം പാഴാക്കാതിരിക്കാൻ പതിവുള്ളതിനേക്കാൾ കൂടുതൽ തുക നാട്ടിലേക്ക് അയച്ചവരും പ്രവാസികൾക്കിടയിലുണ്ട്. ഷാർജയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ആരിഫ് ഖാൻ എന്ന പ്രവാസി തൻ്റെ അനുഭവം പങ്കുവെച്ചു. സാധാരണയായി എല്ലാ മാസവും 1,200 മുതൽ 1,500 ദിർഹം വരെയാണ് അദ്ദേഹം ലഖ്‌നൗവിലുള്ള കുടുംബത്തിന് അയയ്ക്കാറ്. “എന്നാൽ രൂപയുടെ മൂല്യം ഇത്രയധികം ഇടിയുന്നത് കണ്ടപ്പോൾ ഞാൻ ഉടൻ തന്നെ 4,500 ദിർഹം അയച്ചു,” അദ്ദേഹം പറഞ്ഞു. “രൂപയുടെ കണക്കിൽ, ഞങ്ങൾക്ക് ഏകദേശം മൂന്ന് മാസത്തെ പലചരക്ക് സാധനങ്ങളുടെയും ദൈനംദിന ചെലവുകളുടെയും തുക ലഭിച്ചു. ഇത് ഒരു സമ്മാനം പോലെ തോന്നിയെന്ന് എൻ്റെ ഭാര്യ പറഞ്ഞു.”

വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലെ സാങ്കേതിക തകരാർ; ഇന്ത്യയുടെ ഒട്ടേറെ വിമാനസര്‍വീസുകള്‍ വൈകി

Indian Flights Delayed ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യയുടെ ഒട്ടേറെ വിമാന സർവീസുകൾ വൈകി. ഈ തകരാർ കാരണം മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. പല വിമാനത്താവളങ്ങളിലെയും ചെക്ക്-ഇൻ സംവിധാനങ്ങളെ ബാധിച്ചത് ‘തേർഡ്-പാർട്ടി സിസ്റ്റം ഡിസ്‌റപ്ഷൻ’ ആണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എങ്കിലും, തകരാറിൻ്റെ യഥാർത്ഥ കാരണം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, തകരാറിലായ സംവിധാനം പൂർണമായി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ‘സാഹചര്യം പൂർണമായും സാധാരണ നിലയിലാകുന്നതുവരെ’ ചില വിമാനങ്ങൾക്ക് കാലതാമസം തുടരാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലെ ജീവനക്കാർ യാത്രക്കാരുടെ ചെക്ക്-ഇൻ സുഗമമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ ഉറപ്പ് നൽകി. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി (Status) പരിശോധിക്കണം. ഈ തടസ്സങ്ങൾ കാരണം വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *