‘അപ്പോയ്ന്‍റ്മെന്‍റ്’ കാത്തിരിക്കേണ്ട; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത

uae indian embassy അബുദാബി: യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾക്കായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ടെത്തി അപേക്ഷ നൽകാനുള്ള (വാക്ക്-ഇൻ) സൗകര്യം. യുഎഇയിലെ 16 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത വിഭാഗങ്ങളിലുള്ള അപേക്ഷകർക്ക് ഈ സൗകര്യം ലഭ്യമാകുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ആർക്കൊക്കെ വാക്ക്-ഇൻ സൗകര്യം?

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ആദ്യമെത്തുന്നവർക്ക് ആദ്യ സേവനം എന്ന അടിസ്ഥാനത്തിലായിരിക്കും വാക്ക്-ഇൻ അപേക്ഷകൾ സ്വീകരിക്കുക. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

താഴെപ്പറയുന്ന വിഭാഗക്കാർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്താം:

തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ
യുഎഇയിൽ പുതുതായി ജനിച്ച കുഞ്ഞുങ്ങൾക്കുള്ള അപേക്ഷകൾ
എമർജൻസി സർട്ടിഫിക്കറ്റ് (EC) അപേക്ഷകർ
60 വയസും അതിന് മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർ
ഭിന്നശേഷിക്കാർ
ഓൺലൈൻ അപ്പോയിന്റ്മെന്റിന് മുൻഗണന

വാക്ക്-ഇൻ സൗകര്യം ലഭ്യമാണെങ്കിലും ഓൺലൈനായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തെത്തുന്നവർക്കാണ് സമയക്രമത്തിൽ മുൻഗണന നൽകുക. നേരിട്ടെത്തുന്നവരുടെ അപേക്ഷകൾ അതത് കേന്ദ്രങ്ങളിലെ തിരക്കും ലഭ്യമായ സമയവും പരിഗണിച്ചായിരിക്കും സ്വീകരിക്കുക. അതിനാൽ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ കഴിയുന്നത്ര അപേക്ഷകർ ഓൺലൈനായി സമയം ബുക്ക് ചെയ്ത് എത്തുന്നതാണ് ഉചിതമെന്ന് എംബസി അറിയിച്ചു. സേവനദാതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമതടസങ്ങളെ തുടർന്ന് യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ഏകദേശം ഒരു മാസത്തോളം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അപേക്ഷാ കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു. നിലവിൽ കെട്ടിക്കിടന്ന അപേക്ഷകളെല്ലാം തീർപ്പാക്കിയതായി ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി അറിയിച്ചു. സാധാരണ പാസ്‌പോർട്ടുകൾ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിലും, തത്കാൽ പാസ്‌പോർട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തിഹാദ് റെയിൽ യാത്രക്കാർ ശ്രദ്ധിക്കണം; നിയമങ്ങൾ ലംഘിച്ചാൽ നടപടി, ട്രെയിനിൽ പാലിക്കേണ്ടത് ഇവ

Etihad Rail Cases in train station അബുദാബി: യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് യാത്ര കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിലേക്ക് അടുത്ത മാസം ദുബായിലെ അൽ യലയിസ് സ്റ്റേഷൻ കൂടി എത്തും. കൂടുതൽ സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയമലംഘനങ്ങൾക്ക് ബാധകമായ പിഴകളും ഉൾപ്പെടുത്തി ഇത്തിഹാദ് റെയിൽ പാസഞ്ചർ ചാർട്ടർ പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനായി സ്റ്റേഷനുകളിൽ അപ്രതീക്ഷിത സുരക്ഷാ പരിശോധനകൾ നടത്തും. ചില സാഹചര്യങ്ങളിൽ യാത്രക്കാരോട് ട്രെയിനിൽനിന്നോ സ്റ്റേഷനിൽനിന്നോ ഉടൻ പുറത്തുപോകാനും അധികൃതർ ആവശ്യപ്പെട്ടേക്കാം. ട്രെയിനിൽ മൊബൈൽ ഫോണിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ഓഡിയോ കേൾക്കുന്നവർ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നിയന്ത്രിക്കണം. അമിതമായ ശബ്ദമുണ്ടാക്കുന്നവരോട് ഹെഡ്‌ഫോൺ ഉപയോഗിക്കാനോ ശബ്ദം കുറയ്ക്കാനോ ഉപകരണം ഉപയോഗിക്കുന്നത് നിർത്താനോ ആവശ്യപ്പെടാം. ആവശ്യമെങ്കിൽ അടുത്ത സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങാനും നിർദേശിച്ചേക്കും.

ഇത്തിഹാദ് റെയിൽ യാത്രക്കാരുടെ പ്രധാന പെരുമാറ്റച്ചട്ടങ്ങൾ

സ്റ്റേഷനിലെ ബോർഡുകളും ജീവനക്കാരുടെ നിർദേശങ്ങളും പാലിക്കണം. ക്യൂവിൽ അവസാനം ചേരണം. ക്യൂ മറികടക്കാൻ പാടില്ല.
മാന്യവും അനുയോജ്യവുമായ വസ്ത്രം ധരിക്കണം. സുതാര്യവും ശരീരം അമിതമായി വെളിപ്പെടുത്തുന്നതോ മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ വസ്ത്രങ്ങൾ അനുവദനീയമല്ല.
മറ്റുള്ളവർക്ക് അപകടമോ ബുദ്ധിമുട്ടോ ഉണ്ടാക്കാവുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുവരരുത്.
ടിക്കറ്റ് ആവശ്യമായ മേഖലകളിൽ പുകവലി, വെയ്പിങ്, കത്തിച്ച തീപ്പെട്ടി, ലൈറ്റർ തുടങ്ങിയവ കൈവശം വയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം അനുവദിച്ച സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
നിയന്ത്രിത ലഹരിവസ്തുക്കളും മയക്കുമരുന്നുകളും കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിരോധിതമാണ്.
മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട നിലയിലുള്ളവർക്ക് സ്റ്റേഷനിലോ ട്രെയിനിലോ പ്രവേശിക്കാനോ തുടരാനോ കഴിയില്ല.
അധിക്ഷേപം, ഭീഷണി, അശ്ലീല പെരുമാറ്റം, ഉപദ്രവം, ഭയപ്പെടുത്തൽ തുടങ്ങിയ പെരുമാറ്റങ്ങൾ അനുവദനീയമല്ല.
ട്രെയിൻ വാതിലുകളിൽ ഇടപെടുകയോ അലാറം സംവിധാനം ദുരുപയോഗം ചെയ്യുകയോ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുകയോ ചെയ്യരുത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ, പ്രത്യേകിച്ച് പകരുന്ന രോഗങ്ങളുള്ളപ്പോൾ യാത്ര ചെയ്യുന്നത് ഒഴിവാക്കണം.
മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടോ അസൗകര്യമോ ഉണ്ടാക്കുന്ന പ്രവൃത്തികൾ പാടില്ല.
സാധനങ്ങളോ സേവനങ്ങളോ വിൽക്കുക, പരസ്യം ചെയ്യുക, വിതരണം ചെയ്യുക, സർവേ നടത്തുക, ഭിക്ഷാടനം നടത്തുക തുടങ്ങിയവയ്ക്ക് മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
ട്രെയിൻ, ഉപകരണങ്ങൾ, ഫർണിച്ചർ, മറ്റ് സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുകയോ മലിനമാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുത്. നാശനഷ്ടമുണ്ടായാൽ ശുചീകരണം, അറ്റകുറ്റപ്പണി, പുനഃസ്ഥാപനം എന്നിവയുടെ ചെലവ് യാത്രക്കാരിൽനിന്ന് ഈടാക്കാം.
വ്യക്തിയുടെ വ്യക്തമായ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയോ വീഡിയോ ചിത്രീകരിക്കുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുത്.
വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഫോട്ടോഗ്രഫി, വീഡിയോ ചിത്രീകരണം, റെക്കോർഡിങ് എന്നിവയ്ക്ക് മുൻകൂർ രേഖാമൂലമുള്ള അനുമതി വേണം.
മാലിന്യം വലിച്ചെറിയുന്നതും തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്.
ഭക്ഷണവും പാനീയങ്ങളും അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കണം. മാലിന്യം നൽകിയിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണം.
ശക്തമായ ഗന്ധമുള്ള ഭക്ഷണപാനീയങ്ങളും ചോർന്ന് ട്രെയിനിനോ മറ്റ് യാത്രക്കാരുടെ സാധനങ്ങൾക്കോ കേടുപാടുണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളും അനുവദനീയമല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy