Speed Driving Arrest Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ നടത്തിയ ട്രാഫിക് പരിശോധനകളിൽ ഗുരുതരമായ അമിതവേഗ നിയമലംഘനം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും ട്രാഫിക് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, ജഹ്റ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ജഹ്റ റോഡിലൂടെ മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച രണ്ട് പേരെയാണ് പിടികൂടിയത്. ഹൈവേ പട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച മറ്റ് മൂന്ന് പേരെയും പിടികൂടി. അമിതവേഗം ഉൾപ്പെടെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘ജോലി’ പ്രതീക്ഷിച്ച് സൗദിയിലെത്തി, നേരിട്ടത് ദുരിതം; മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാർക്ക് ഒടുവിൽ ആശ്വാസം
Visa Scam Saudi റിയാദ്: വിസ തട്ടിപ്പിനിരയായി സൗദിയിലെത്തിയ മലയാളിയടക്കമുള്ള 24 നഴ്‌സുമാർക്ക് മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ ആശ്വാസം. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരാണ് റിയാദിലെ മാൻപവർ കമ്പനിയുടെ ക്യാംപിൽ ഏകദേശം ആറുമാസം ശമ്പളവും മതിയായ ചികിത്സയും ഇല്ലാതെ കഴിഞ്ഞത്. നാട്ടിലെ റിക്രൂട്ടിങ് ഏജന്റുമാർക്ക് ഏകദേശം 2.5 ലക്ഷം രൂപ വീതം വീസ ഫീസായി നൽകിയ ശേഷമാണ് ഇവർ സൗദിയിലെത്തിയത്. എന്നാൽ റിയാദിലെത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിച്ചില്ല. ആറുമാസത്തോളം കമ്പനി ഇവർക്ക് ശമ്പളം നൽകിയില്ലെന്നാണ് പരാതി. ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാതെ ക്യാംപിൽ കഴിയേണ്ടിവന്ന നഴ്‌സുമാർക്ക് പുറത്തിറങ്ങുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതോടെ പലരും മാനസികമായും ശാരീരികമായും തളർന്നു. സംഘത്തിലെ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ആവശ്യമായ ചികിത്സ ലഭിക്കാതെ വന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. സംഘത്തിലെ ഒരാൾ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയെ ബന്ധപ്പെട്ടതോടെയാണ് ഇടപെടൽ ആരംഭിച്ചത്. ഡബ്ല്യുഎംഎഫ് ഭാരവാഹികൾ മാൻപവർ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയായിരുന്നു. എംബസിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കമ്പനി നഴ്‌സുമാർക്ക് ഫൈനൽ എക്സിറ്റ് അനുവദിച്ചു. വലിയ തുക കടം വാങ്ങിയാണ് പലരും സൗദിയിലെത്തിയത്. അതിനാൽ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുന്നത് ഇവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് സാമൂഹിക പ്രവർത്തകർ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളുടെ ഫലമായി റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ 24 പേർക്കും ജോലി കണ്ടെത്താൻ സാധിച്ചു. നിയമനടപടികൾ പൂർത്തിയാക്കി ഇവരുടെ സ്പോൺസർഷിപ്പും പുതിയ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മാസങ്ങളായി തുടരുകയായിരുന്ന അനിശ്ചിതത്വത്തിനും ദുരിതത്തിനും വിരാമമായി. സഹായിച്ച സംഘടനാ പ്രവർത്തകർക്കും റിയാദിലെ സാമൂഹിക പ്രവർത്തകർക്കും നഴ്‌സുമാർ നന്ദി അറിയിച്ചു. സപ്ലൈ വീസകളുടെയും മാൻപവർ കമ്പനികളുടെയും വ്യാജ വാഗ്ദാനങ്ങളിൽ ഉദ്യോഗാർഥികൾ വീഴരുതെന്ന് സാമൂഹിക പ്രവർത്തകർ നൗഷാദ് ആലുവയും നിഅ്മത്തുല്ലയും മുന്നറിയിപ്പ് നൽകി. അംഗീകൃത ഏജൻസികൾ വഴിയുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് മാത്രം തിരഞ്ഞെടുക്കുക, ഓഫർ ലെറ്ററിലെ വ്യവസ്ഥകൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക, വീസയ്ക്കായി വൻ തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും അവർ നൽകി.