Visa Scam Saudi റിയാദ്: വിസ തട്ടിപ്പിനിരയായി സൗദിയിലെത്തിയ മലയാളിയടക്കമുള്ള 24 നഴ്‌സുമാർക്ക് മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ ആശ്വാസം. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരാണ് റിയാദിലെ മാൻപവർ കമ്പനിയുടെ ക്യാംപിൽ ഏകദേശം ആറുമാസം ശമ്പളവും മതിയായ ചികിത്സയും ഇല്ലാതെ കഴിഞ്ഞത്. നാട്ടിലെ റിക്രൂട്ടിങ് ഏജന്റുമാർക്ക് ഏകദേശം 2.5 ലക്ഷം രൂപ വീതം വീസ ഫീസായി നൽകിയ ശേഷമാണ് ഇവർ സൗദിയിലെത്തിയത്. എന്നാൽ റിയാദിലെത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിച്ചില്ല. ആറുമാസത്തോളം കമ്പനി ഇവർക്ക് ശമ്പളം നൽകിയില്ലെന്നാണ് പരാതി. ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാതെ ക്യാംപിൽ കഴിയേണ്ടിവന്ന നഴ്‌സുമാർക്ക് പുറത്തിറങ്ങുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതോടെ പലരും മാനസികമായും ശാരീരികമായും തളർന്നു. സംഘത്തിലെ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ആവശ്യമായ ചികിത്സ ലഭിക്കാതെ വന്നതോടെയാണ് വിഷയം പുറത്തറിയുന്നത്. സംഘത്തിലെ ഒരാൾ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയെ ബന്ധപ്പെട്ടതോടെയാണ് ഇടപെടൽ ആരംഭിച്ചത്. ഡബ്ല്യുഎംഎഫ് ഭാരവാഹികൾ മാൻപവർ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയായിരുന്നു. എംബസിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കമ്പനി നഴ്‌സുമാർക്ക് ഫൈനൽ എക്സിറ്റ് അനുവദിച്ചു. വലിയ തുക കടം വാങ്ങിയാണ് പലരും സൗദിയിലെത്തിയത്. അതിനാൽ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുന്നത് ഇവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് സാമൂഹിക പ്രവർത്തകർ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളുടെ ഫലമായി റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ 24 പേർക്കും ജോലി കണ്ടെത്താൻ സാധിച്ചു. നിയമനടപടികൾ പൂർത്തിയാക്കി ഇവരുടെ സ്പോൺസർഷിപ്പും പുതിയ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മാസങ്ങളായി തുടരുകയായിരുന്ന അനിശ്ചിതത്വത്തിനും ദുരിതത്തിനും വിരാമമായി. സഹായിച്ച സംഘടനാ പ്രവർത്തകർക്കും റിയാദിലെ സാമൂഹിക പ്രവർത്തകർക്കും നഴ്‌സുമാർ നന്ദി അറിയിച്ചു. സപ്ലൈ വീസകളുടെയും മാൻപവർ കമ്പനികളുടെയും വ്യാജ വാഗ്ദാനങ്ങളിൽ ഉദ്യോഗാർഥികൾ വീഴരുതെന്ന് സാമൂഹിക പ്രവർത്തകർ നൗഷാദ് ആലുവയും നിഅ്മത്തുല്ലയും മുന്നറിയിപ്പ് നൽകി. അംഗീകൃത ഏജൻസികൾ വഴിയുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് മാത്രം തിരഞ്ഞെടുക്കുക, ഓഫർ ലെറ്ററിലെ വ്യവസ്ഥകൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക, വീസയ്ക്കായി വൻ തുക ആവശ്യപ്പെടുന്ന ഇടപാടുകളിൽ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും അവർ നൽകി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പോലീസ് വേഷം ധരിച്ചെത്തി, പ്രവാസിയെ തോക്കുചൂണ്ടി കവർച്ച; കുവൈത്തിൽ അന്വേഷണം
Fake Cops Rob in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്താസിൽ പോലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി പരിചയപ്പെടുത്തി ഏഷ്യൻ പ്രവാസിയെ തോക്കുചൂണ്ടി കവർച്ച ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് അജ്ഞാതർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, ജോലി കഴിഞ്ഞ് രാത്രി ഏഴോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസിയെ രണ്ട് പേർ തടഞ്ഞുനിർത്തുകയായിരുന്നു. തങ്ങൾ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഇവർ, ഇയാളുടെ കൈവശം ലഹരിമരുന്നുണ്ടെന്ന് സംശയിക്കുന്നതായി അറിയിച്ചു. തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും ലഹരിമരുന്നുകളൊന്നും കണ്ടെത്താനായില്ല. തിരിച്ചറിയൽ രേഖ പരിശോധിക്കണമെന്ന പേരിൽ വാലറ്റ് ആവശ്യപ്പെടുകയും, പ്രവാസി അത് കൈമാറുകയും ചെയ്തു. തുടർന്ന് ഇയാളുടെ സിവിൽ ഐഡിയും വാലറ്റിലുണ്ടായിരുന്ന പണവും മറ്റ് സാധനങ്ങളും പ്രതികൾ കവർന്നതായാണ് പരാതി. കവർച്ച തടയാനും സഹായത്തിനായി വിളിക്കാനും പ്രവാസി ശ്രമിച്ചപ്പോൾ പ്രതികൾ ഇയാളെ മർദിച്ചതായും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ബലപ്രയോഗത്തിലൂടെയുള്ള കവർച്ച, പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സംഭവത്തിന്റെ പൂർണ സാഹചര്യങ്ങൾ കണ്ടെത്താനുമായി അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം ശക്തമാക്കി.