UAE flight cancellations ദുബായ്: വിമാനം റദ്ദാക്കിയാൽ ടിക്കറ്റിനായി നൽകിയ മുഴുവൻ തുകയും നഷ്ടപ്പെടണമെന്നില്ല. എന്നാൽ ലഭിക്കുന്ന റീഫണ്ട്, റീബുക്കിങ്, ട്രാവൽ ക്രെഡിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ആരാണ് വിമാനം റദ്ദാക്കിയത്, ടിക്കറ്റ് നിരക്ക് ഏത് വിഭാഗത്തിലാണ്, ഏത് എയർലൈനിലാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബൈ എന്നിവയ്ക്ക് റദ്ദാക്കൽ, റീഫണ്ട്, റീബുക്കിങ് എന്നിവ സംബന്ധിച്ച് വ്യത്യസ്ത നിബന്ധനകളാണുള്ളത്. യാത്രക്കാർ റീഫണ്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ടിക്കറ്റിന് ബാധകമായ ഫെയർ നിയമങ്ങൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
എമിറേറ്റ്സ്
യാത്ര തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ റീബുക്കിങ്, റീഫണ്ട് തുടങ്ങിയ ഓപ്ഷനുകൾ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജിലൂടെ പരിശോധിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു.
സ്വയം ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യത്തിൽ നിരക്ക് വിഭാഗമനുസരിച്ച് വ്യത്യസ്ത നിയമങ്ങളാണ്:
സ്പെഷൽ ഫെയർ: റീഫണ്ടും മാറ്റവും അനുവദിക്കില്ല. ഉപയോഗിക്കാത്ത സർക്കാർ നികുതികളും എയർപോർട്ട് ഫീസുകളും തിരികെ ആവശ്യപ്പെടാം.
സേവർ, ഫ്ലെക്സ് ഫെയർ: ടിക്കറ്റ് നിബന്ധനകൾ അനുസരിച്ചായിരിക്കും റദ്ദാക്കൽ, മാറ്റം, റീഫണ്ട് എന്നിവ.
എമിറേറ്റ്സ് വിമാനം റദ്ദാക്കിയാൽ: സാഹചര്യമനുസരിച്ച് റീബുക്കിങ് അല്ലെങ്കിൽ റീഫണ്ട് ലഭിക്കാം.
വ്യോമപാത തടസ്സം: എയർസ്പേസ് അടച്ചിടൽ ഉൾപ്പെടെയുള്ള പ്രവർത്തന തടസ്സങ്ങൾ ബാധിച്ച യാത്രക്കാർക്ക് യാത്രാ തീയതി മാറ്റാനും മറ്റൊരു റൂട്ടിലൂടെ യാത്ര ചെയ്യാനും റീഫണ്ട് നേടാനും അവസരമുണ്ടാകാം.
ഇത്തിഹാദ് എയർവേസ്
ഇത്തിഹാദ് വിമാനം റദ്ദാക്കിയാൽ:
ടിക്കറ്റ് തുക മുഴുവൻ യഥാർത്ഥ പേയ്‌മെന്റ് മാർഗത്തിലേക്ക് റീഫണ്ട് ചെയ്യാം. നോൺ-റീഫണ്ടബിൾ ബേസിക് ടിക്കറ്റിനും ഇത് ബാധകമാണ്.
പകരം വിമാനത്തിൽ റീബുക്ക് ചെയ്യാം.
ഭാവിയാത്രകൾക്കും ബാഗേജ്, സീറ്റ് തുടങ്ങിയ അധിക സേവനങ്ങൾക്കുമായി ടിക്കറ്റ് തുക ഇത്തിഹാദ് ക്രെഡിറ്റാക്കി മാറ്റാം.
യാത്രക്കാരൻ സ്വയം ടിക്കറ്റ് റദ്ദാക്കിയാൽ:
ബേസിക് ഫെയർ: ആദ്യ 24 മണിക്കൂറിന് ശേഷം റീഫണ്ട് ലഭിക്കില്ല. ഉപയോഗിക്കാത്ത സർക്കാർ നികുതികൾ മാത്രം തിരികെ ആവശ്യപ്പെടാം.
വാല്യു, കംഫർട്ട് ഫെയർ: റദ്ദാക്കാം, എന്നാൽ നിരക്കും റൂട്ടും അനുസരിച്ച് ഫീസ് ബാധകമാകും.
റീഫണ്ട് അപേക്ഷ പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പ് നൽകണം. ചെക്ക്-ഇൻ ചെയ്തിരിക്കാനും പാടില്ല.
ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്തതാണെങ്കിൽ റീഫണ്ടിനായി ഏജൻസിയെ തന്നെ സമീപിക്കണം.
എയർ അറേബ്യ
എയർ അറേബ്യയിലും റീഫണ്ട് നിയമങ്ങൾ ടിക്കറ്റ് നിരക്ക് വിഭാഗത്തെ ആശ്രയിച്ചിരിക്കും.
എയർ അറേബ്യ വിമാനം റദ്ദാക്കിയാൽ സാഹചര്യത്തിനനുസരിച്ച്:
മുഴുവൻ പണ റീഫണ്ട് അല്ലെങ്കിൽ ക്രെഡിറ്റ് ലഭിക്കാം.
അടുത്ത ലഭ്യമായ വിമാനത്തിൽ യാത്ര ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സൗജന്യ റീബുക്കിങ് അനുവദിക്കാം.
ഫ്ലൈദുബൈ
യാത്രക്കാരൻ സ്വയം ടിക്കറ്റ് റദ്ദാക്കുമ്പോൾ സാധാരണയായി പണമായി റീഫണ്ട് നൽകാറില്ലെന്നാണ് ഫ്ലൈദുബൈയുടെ നയം.
ടിക്കറ്റ് വിഭാഗമനുസരിച്ച് ഭാവിയാത്രയ്ക്കുള്ള വൗച്ചർ ലഭിക്കാം.
നോൺ-റീഫണ്ടബിൾ ടിക്കറ്റുകളിൽ ബാധകമായ നികുതികൾ മാത്രമേ തിരികെ ലഭിക്കൂ.
റീഫണ്ട് ചെയ്യാനാകാത്ത സർക്കാർ നികുതികൾ തിരികെ ലഭിക്കില്ല.
റദ്ദാക്കലുമായി ബന്ധപ്പെട്ട റീഫണ്ട് ഫ്ലൈദുബൈ വൗച്ചറായാണ് നൽകുന്നത്.
Manage Booking സംവിധാനത്തിലൂടെയോ എയർലൈനിന്റെ കസ്റ്റമർ സെന്ററിലൂടെയോ റീഫണ്ട് ആവശ്യപ്പെടാം.
പ്രധാനമായി: വിമാനം എയർലൈൻ റദ്ദാക്കിയതാണോ, യാത്രക്കാരൻ സ്വയം റദ്ദാക്കിയതാണോ എന്നത് റീഫണ്ട് ലഭിക്കുന്നതിൽ നിർണായകമാണ്. അതിനാൽ ടിക്കറ്റ് റദ്ദാക്കുന്നതിന് മുമ്പ് സ്വന്തം ബുക്കിങ്ങിന് ബാധകമായ നിബന്ധനകൾ പരിശോധിക്കുന്നത് പ്രധാനമാണ്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ ‘വൻ ഇരുട്ടടി’; കേരളത്തിൽനിന്നുള്ള വിമാനക്കൂലി കുത്തനെ ഉയർന്നു
Airfares Increased ദുബായ്: ഓണം കഴിഞ്ഞ് തിരികെ ഗൾഫിലെത്താമെന്ന പ്രതീക്ഷയിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാനക്കൂലി. സ്കൂൾ അവധിയും ഓണവും ഒരുമിച്ചെത്തിയതോടെ കുടുംബസമേതം നാട്ടിലെത്തിയ നിരവധി പ്രവാസികൾക്ക് ഓണം കഴിയുന്നതിന് മുമ്പുതന്നെ ഗൾഫിലേക്ക് മടങ്ങേണ്ട സാഹചര്യമാണിപ്പോൾ. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ കേരളത്തിൽനിന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ നാലും അഞ്ചും ഇരട്ടിയോളം ഉയർന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ വിമാനനിരക്ക് നേരത്തേ തന്നെ ഉയർന്നുനിൽക്കുന്നതിനിടെയാണ് ഓണസീസണിലെ അധിക തിരക്ക് കൂടി നിരക്കുയരാൻ കാരണമായത്. ആഗസ്റ്റ് 20 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് അബൂദബിയിലേക്കും ദുബൈയിലേക്കും 30,000 രൂപയിൽ താഴെ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിലും, ഓണം കഴിഞ്ഞ് ആഗസ്റ്റ് 30ഓടെ ഇതേ റൂട്ടുകളിലെ നിരക്ക് 80,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെ ഉയർന്നിട്ടുണ്ട്. കേരളത്തിൽനിന്നുള്ള നിരക്കിലെ ഈ വർധന മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വ്യക്തമാണ്. ചെന്നൈ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഇത്ര വലിയ വർധനയില്ല. കേരളത്തെ അപേക്ഷിച്ച് ചില ദിവസങ്ങളിൽ ഈ നഗരങ്ങളിൽനിന്നുള്ള നിരക്ക് 40 ശതമാനം വരെ കുറവാണ്. അതേസമയം, ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. 12,000 മുതൽ 22,000 രൂപ വരെ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്ന സാഹചര്യവുമുണ്ട്. ഗൾഫിലെ അവധിക്കാലം, സ്കൂൾ തുറക്കുന്നത്, ഓണാഘോഷം എന്നിവ ഒരേ സമയത്ത് വന്നതാണ് കേരളത്തിൽനിന്നുള്ള മടക്കയാത്രാ ടിക്കറ്റ് നിരക്ക് ഇത്രയധികം ഉയരാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. കുടുംബസമേതം നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നത് ഇതോടെ വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണ്.