
Sports Activities കുവൈത്ത് സിറ്റി: നിർത്തിവെച്ചിരുന്ന കായിക മത്സരങ്ങൾ കാണികളെ ഉൾപ്പെടുത്തി പുനരാരംഭിക്കാൻ തീരുമാനിച്ച് കുവൈത്ത്. എല്ലാ കായിക ഫെഡറേഷനുകൾക്ക് കീഴിലുമുള്ള പ്രാദേശിക ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കാനാണ് തീരുമാനം. യുവജന-കായിക കാര്യ മന്ത്രി ഡോ. താരിഖ് അൽ-ജലാഹ്മയുടെ അധ്യക്ഷതയിൽ ചേർന്ന ജോയിന്റ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഘട്ടം ഘട്ടമായി കായിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാണികളെയും സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കുന്നത്. പ്രാദേശിക ടൂർണമെന്റുകൾ പുനരാരംഭിക്കുന്നതിനുള്ള വിവിധ ഫെഡറേഷനുകളുടെ തയ്യാറെടുപ്പുകൾ യോഗം വിശദമായി വിലയിരുത്തിയതായി മന്ത്രി ഡോ. താരിഖ് അൽ-ജലാഹ്മ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം കായിക സമുച്ചയങ്ങളിലെ അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും ഒഴിപ്പിക്കൽ പ്ലാനുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. കായിക താരങ്ങളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ 2025-2026 സീസണിലെ സെയ്ൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കിക്കൊണ്ട് കായിക പ്രവർത്തനങ്ങൾ സജീവമാക്കാൻ കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു.
Pregnancy Case തെളിവുകളുടെ അഭാവം; യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി
Pregnancy Case കുവൈത്ത് സിറ്റി: യുവതിയെ ഗർഭിണിയാക്കിയ കേസിൽ സ്വദേശിയെ കുറ്റവിമുക്തനാക്കി കുവൈത്ത് കോടതി. ഇരുപത് വയസ്സുകാരിയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും യുവതി ഗർഭിണിയാകാൻ കാരണക്കാരനാവുകയും ചെയ്തു എന്നാരോപിക്കപ്പെട്ട കേസിലാണ് കുവൈത്ത് സ്വദേശിയെ ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അതേസമയം, ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതിക്ക് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജാസിം അൽ തുവൈത്താൻ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ കേസിൽ നിർണ്ണായകമായി. തന്റെ കക്ഷി കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കേസ് ഫയലിൽ വിശ്വസനീയമായ തെളിവുകളില്ലെന്നും അദ്ദേഹം വാദിച്ചു.
യുവതി നൽകിയ മൊഴി അവിശ്വസനീയമാണെന്നും തന്റെ കക്ഷിയെ വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു. ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് നിരീക്ഷിച്ചാണ് സ്വദേശി പൗരനെ കോടതി കുറ്റവിമുക്തനാക്കിയത്.
Electrical Cables ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചു; കുവൈത്തിൽ മൂന്ന് പേർ പിടിയിൽ
Electrical Cables കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധയിടങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത മോഷണക്കേസുകളിലായി മൂന്ന് പേർ പിടിയിൽ. ഇലക്ട്രിക്കൽ കേബിളുകളും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി ഡയറക്ടറേറ്റ് അഫയേഴ്സ് സെക്ടറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ആദ്യ കേസിൽ, ഒരു ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പട്രോളിംഗ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഇവരുടെ പക്കൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച കട്ടിംഗ് ടൂളുകളും വലിയ അളവിൽ ഇലക്ട്രിക്കൽ കേബിളുകളും കണ്ടെടുത്തു.
ഒരു അസ്ഫാൽറ്റ് പ്ലാന്റിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിയിലായ പ്രതിയെക്കുറിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം മൂന്ന് അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒരു മാസത്തെ തടവ് ശിക്ഷ ലഭിച്ച പിടികിട്ടാപ്പുള്ളിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രതികളെയും മോഷ്ടിച്ച സാധനങ്ങളും വാഹനവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Vehicle Documents വാഹന രജിസ്ട്രേഷനിൽ തട്ടിപ്പ്; ട്രാഫിക് ഉദ്യോഗസ്ഥനടക്കമുള്ള ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Vehicle Documents കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ തിരിമറി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്രിമിനൽ സംഘത്തിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിലെ പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് വിധിച്ചു. കുവൈത്ത് അപ്പീൽ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് നാസർ സലേം അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ ചമയ്ക്കുകയും സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിൽക്കുകയും ചെയ്തതിനാണ് നടപടി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാണിച്ച് 54 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ തിരുത്തിയ ഒരു ട്രാഫിക് ഉദ്യോഗസ്ഥനാണ് കേസിലെ പ്രധാന പ്രതി. വാഹനങ്ങൾക്ക് നിലവിലുള്ള ഗഡുക്കളായുള്ള പണമടവ് ബാധ്യതകൾ രേഖകളിൽ നിന്ന് നീക്കം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഒരു കാർ റെന്റൽ കമ്പനി ഉടമയും മറ്റ് മൂന്ന് ബിദൂനികളും ചേർന്ന് വാഹനങ്ങൾ വിൽക്കുകയും ലാഭം കൈക്കലാക്കുകയും ചെയ്തു. ഗഡുക്കൾ ബാക്കിയുണ്ടെന്ന വിവരം അറിയാതെ വാഹനങ്ങൾ വാങ്ങിയ ആളുകളാണ് തട്ടിപ്പിന് ഇരയായത്.
Salary Fraud ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ്; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ നടപടി
Salary Fraud കുവൈത്ത് സിറ്റി: ലക്ഷങ്ങളുടെ ശമ്പള തട്ടിപ്പ് നടത്തിയ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കെതിരെ ശിക്ഷ വിധിച്ച് കുവൈത്ത്. വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് ശമ്പളം കൈപ്പറ്റിയ കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെതിരായ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം കുവൈത്തി ദിനാർ അനധികൃതമായി കൈപ്പറ്റിയതായാണ് കേസ്.
ആരോഗ്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഫിംഗർപ്രിന്റ് ഹാജർ സംവിധാനത്തിൽ കൃത്രിമം കാട്ടി ജോലിയിൽ ഹാജരാകാതിരുന്നിട്ടും ശമ്പളം കൈപ്പറ്റാൻ സൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി മറ്റ് പ്രതികൾക്ക് ഹാജർ രേഖകളിൽ ഇളവ് നൽകുകയും വ്യാജ ഹാജർ രേഖകൾ സൃഷ്ടിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു.
രണ്ടാം പ്രതി ഏകദേശം 1.01 ലക്ഷം ദിനാറും, മൂന്നാം പ്രതി 77,000 ദിനാറും, നാലാം പ്രതി 80,000 ദിനാറും അനധികൃതമായി കൈപ്പറ്റിയതായി കേസ് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കോടതി ഒന്നാം, രണ്ടാം, മൂന്നാം പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കലും പിഴയും ശിക്ഷ വിധിച്ചിരുന്നു. നാലാം പ്രതിക്ക് ഒരു വർഷത്തേക്ക് നല്ല പെരുമാറ്റ ഉറപ്പുനൽകുന്ന വ്യവസ്ഥയിൽ തടവ് ഒഴിവാക്കി, 500 ദിനാർ ഗ്യാരണ്ടിയോടെ മോചനം അനുവദിച്ചു. ഇയാളെയും ജോലിയിൽ നിന്ന് പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഈ ശിക്ഷകളെല്ലാം അപ്പീൽ കോടതി ശരിവെയ്ക്കുകയായിരുന്നു.
Heart Attack ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു
Heart Attack കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥനാണ് മരിച്ചത്. 56 വയസായിരുന്നു. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
മൃതശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെക്കുന്നതാണ്. നാളെ ഉച്ചക്ക് 1 മണിക്ക് കുവൈത്ത് എയർവെയ്സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.
Expatriates Arrested കുവൈത്തിൽ മദ്യവേട്ട; 85 കുപ്പി മദ്യവുമായി 2 പ്രവാസികൾ പിടിയിൽ
Expatriates Arrested കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവേട്ട. ഹവല്ലിയിൽ 85 കുപ്പി മദ്യവുമായി രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 4,710 കുവൈത്ത് ദിനാർ ഇവരിൽ നിന്നും പിടിച്ചെടുത്തു. ട്രാഫിക് പട്രോളിംഗിനിടയിൽ ലൈറ്റുകൾ ഇല്ലാതെ പാർക്ക് ചെയ്തിരുന്ന ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്. .ഉദ്യോഗസ്ഥർ അടുത്തെത്തിയപ്പോൾ, നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചുകൊണ്ട് ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹനം നിർത്തിയ ശേഷം, ഡ്രൈവറും യാത്രക്കാരനും അറസ്റ്റ് ചെയ്യുന്നതിന് എതിരെ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും പ്രതികളെ കീഴടക്കി. തുടർന്ന് വാഹനത്തിന് അകത്ത് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും 4,710 കുവൈത്ത് ദിനാറും കണ്ടെത്തി. ചോദ്യം ചെയ്യലിൽ മദ്യം വിൽപ്പനയ്ക്കായി കൈവശം വച്ചതാണെന്ന് ഇരുവരും സമ്മതിച്ചു. തുടർ പരിശോധനയിൽ വാഹനത്തിന്റെ ഡ്രൈവർ മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ട് നേരിടുന്നയാളാണെന്നും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Restaurant Kitchen കുവൈത്തിൽ റെസ്റ്റോറന്റിന്റെ അടുക്കളയിൽ തീപിടുത്തം
Restaurant Kitchen കുവൈത്ത് സിറ്റി: കുവൈത്തിലെ റെസ്റ്റോറന്റിന്റെ അടുക്കളയിൽ തീപിടുത്തം. അൽ-ഖൽദിയ പ്രദേ ശത്തെ ഒരു റെസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതൽ മേഖലകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു.
ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ ഷുഹാദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് സംഭവസ്ഥലത്തെത്തിയത്. തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്ത ശേഷം തുടർ നടപടികൾക്കായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Gold Shops കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ വിവിധ സ്വർണ്ണക്കടകൾക്കെതിരെ നടപടി
Gold Shops കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കുവൈത്തിലെ വിവിധ സ്വർണ്ണക്കടകൾക്കെതിരെ നടപടി. മുബാറകിയ മേഖലയിലെ സ്വർണക്കടകളും വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ആന്റി മണി ലോണ്ടറിംഗ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് വകുപ്പ് വ്യാപക പരിശോധന നടത്തി. 84 കടകളിൽ നടത്തിയ പരിശോധനയിൽ പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും ഭീകര ധനസഹായ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തി. 47 നിയമലംഘനങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇടപാടുകളുടെ യഥാർത്ഥ ഗുണഭോക്താവിനെ തിരിച്ചറിയാതിരുന്നതിനും ആവശ്യമായ ‘ഡ്യൂ ഡിലിജൻസ്’ നടപടികൾ പാലിക്കാതിരുന്നതും നിയമവിരുദ്ധമായ പണ ഇടപാടുകൾ നടത്തിയതുമായിരുന്നു കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
സംശയാസ്പദമായ 28 കേസുകളിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ സ്ഥാപനങ്ങൾ അറിയിച്ചില്ലെന്നും അധികൃതർ അറിയിച്ചു. ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് മതിയായ അറിവില്ലായ്മയും കണ്ടെത്തി. സ്വർണ-വിലപിടിപ്പുള്ള ലോഹ വ്യാപാര മേഖലയിലെ നിയമാനുസൃത പ്രവർത്തനം ഉറപ്പാക്കാനും പണം വെളുപ്പിക്കൽ തടയാനുള്ള നടപടികൾ ശക്തിപ്പെടുത്താനുമാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അപകടകരമായ അളവിൽ ലോഹങ്ങൾ: കുവൈത്തിൽ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നു
Kuwait Withdraws Products കുവൈത്ത് സിറ്റി: ചില ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പ്രിന്റിംഗിൽ അപകടകരമായ അളവിൽ ഈയവും കാഡ്മിയവും അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്തുത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഈ ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുള്ളവർ അവ ഉടനടി ഉപയോഗിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്ക് അവ തിരികെ നൽകി പണം കൈപ്പറ്റാവുന്നതാണ്. ഇതിനായി അൽദ ട്രേഡിംഗ് കമ്പനിയുമായോ കുവൈറ്റിലെ ഏതെങ്കിലും ഫ്ലയിംഗ് ടൈഗർ സ്റ്റോറുമായോ ബന്ധപ്പെടണം. 3057450, 3060031, 3052986, 221935030535503, 3992603 എന്നീ കോഡുകളിലുള്ള ഉൽപ്പന്നങ്ങളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് അൽദ ട്രേഡിംഗ് കമ്പനിയെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: +965 2220 1924, +965 2220 1967. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. നിങ്ങളുടെ പക്കൽ ഈ ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
റോഡ് അറ്റകുറ്റപ്പണി: കുവൈത്തിൽ വാഹനയാത്രികർക്ക് ജാഗ്രതാ നിർദേശം
Kuwait Road Maintenance in Dasma കുവൈത്ത് സിറ്റി ദസ്മ പ്രദേശത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രാലയം നടത്തുന്ന അറ്റകുറ്റപ്പണികൾ തുടരുന്ന പശ്ചാത്തലത്തിൽ, വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിൽ നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കുകയും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരുകയും വേണം. നിർമ്മാണ സ്ഥലങ്ങളിലെ ഫീൽഡ് ടീമുകളുമായും ട്രാഫിക് പോലീസുമായും പൂർണ്ണമായി സഹകരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും സാധ്യമായ ഇടങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കണം. ദസ്മയിലെ തെരുവ് 49, 43, 21, 22, 44, 66, 30, 31, 36 എന്നീ തെരുവുകളിലാണ് നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഹമൂദ് അബ്ദുള്ള അൽ-റഖയ്യ സ്ട്രീറ്റ്, അൽ-റാഫി സ്ട്രീറ്റ്, ബൽഖിസ് സ്ട്രീറ്റ് എന്നിവയ്ക്ക് സമീപമുള്ള ഭാഗങ്ങൾ. മറ്റൊരു പ്രധാന അറിയിപ്പിൽ, അറ്റകുറ്റപ്പണികൾ നടക്കുന്ന ഇടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾ നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ വാഹനങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കുവൈത്തിൽ പുതിയ സേവനം
Blocking or Unblocking Online Content Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി, ഇന്റർനെറ്റ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കുന്നതിനായി പുതിയ സേവനം പ്രഖ്യാപിച്ചു. ഡിജിറ്റൽ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കം. കുവൈത്തിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായതോ പൊതുതാൽപ്പര്യത്തിന് വിഘാതമാകുന്നതോ ആയ ഓൺലൈൻ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാൻ വ്യക്തികൾക്ക് ഈ സേവനം വഴി അപേക്ഷിക്കാം. തെറ്റായ രീതിയിലോ അബദ്ധത്തിലോ ബ്ലോക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകളോ മറ്റ് ഇലക്ട്രോണിക് ഉള്ളടക്കങ്ങളോ പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷകളും സമർപ്പിക്കാവുന്നതാണ്. ഡിജിറ്റൽ ലോകത്തെ ഉള്ളടക്കങ്ങൾ കുവൈറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. CITRA-യുടെ ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികളോ അപേക്ഷകളോ സമർപ്പിക്കാം. ഓൺലൈൻ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇന്റർനെറ്റ് ഉപയോഗം കൂടുതൽ നിയമവിധേയമാക്കുന്നതിനുമുള്ള കുവൈറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നടപടി.