fire in dubai ദുബായ്: വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് സിവിൽ ഡിഫൻസ്. ദുബായിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളിൽ സ്ഫോടനങ്ങൾ, ആക്രമണം, തീപിടുത്തം എന്നിവയുണ്ടായെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് അധികൃതർ രംഗത്തെത്തിയത്. ദുബായ് സൗത്ത് മേഖലയിലെ വർക്ഷോപ്പിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. വർക്ക്ഷോപ്പിൽ നിന്ന് പടർന്ന തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും ട്രക്കുകളിലേക്കും കാരവാനുകളിലേക്കും പടരുകയായിരുന്നു.
ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് അപകടവിവരങ്ങൾ വ്യക്തമാക്കിയത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണവും സാമ്പത്തിക നഷ്ടവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ദുബായ് സൗത്ത് മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വാർത്തകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാം. രാജ്യത്തെ പ്രതിസന്ധി ഘട്ടങ്ങളിലോ പൊതുജനവികാരത്തെ ബാധിക്കുന്ന രീതിയിലോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി ഉയരുമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
വലിയ ശബ്ദവും സ്ഫോടനവും; പിന്നീട് കണ്ടത് ചോരവാർന്ന് കിടക്കുന്ന നിശ്ചലനായ സഹപ്രവർത്തകനെ, ഞെട്ടിപ്പിക്കുന്ന ഓർമ്മകളിൽ പ്രവാസി മലയാളി
gas cylinder explosion ദുബായ്: ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ഈ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ആബിദ് എന്ന പ്രവാസി മലയാളി. ഒരു വലിയ ശബ്ദവും സ്ഫോടനവും, പിന്നീട് കണ്ടത് കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകൻ ചോരവാർന്ന് നിശ്ചലനായി കിടക്കുന്നത്. ഞെട്ടിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ആബിദ് ഇതുവരെ മുക്തനായിട്ടില്ല.
തനിക്കിപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആബിദ് പറയുന്നത്. താഴെ തീപിടിത്തമുണ്ടായെന്നറിഞ്ഞ് തങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് ഓടിയത്. ഷിജിൻ തനിക്ക് രണ്ടുമൂന്ന് മീറ്റർ മാത്രം മുന്നിലായിരുന്നു. പെട്ടെന്നാണ് സ്ഫോടനമുണ്ടായത്. അവൻ മരിക്കുകയും ഞാൻ മാത്രം രക്ഷപ്പെടുകയും ചെയ്തത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് ആബിദ് കണ്ണിരോടെ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഷോറൂമിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ടപ്പോൾ ഭയപ്പെടാതെ എല്ലാവരും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഷോറൂമിന് പുറത്തുള്ളവർ ഫയർ എക്സ്റ്റിങ്ഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഈ കൂട്ടപ്പാച്ചിലിനിടയിൽ തന്റെ തൊട്ടുമുന്നിൽ നടന്ന ഷിജിന് ഗുരുതരമായി പരുക്കേറ്റ കാര്യം ആബിദ് അറിഞ്ഞിരുന്നില്ല. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഷിജിൻ ഷോറൂമിൽ മൾട്ടിമീഡിയ മാർക്കറ്റിങ് സ്പെഷലിസ്റ്റായി ജോലിയിൽ പ്രവേശിക്കുന്നത് കഴിഞ്ഞ നവംബറിലാണ്. സമൂഹമാധ്യമ റീലുകളിലൂടെയും വിഡിയോകളിലൂടെയും സ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഷിജിൻ സജീവമായിരുന്നു. ഷിജിന്റെ വേർപാടിന്റെ ദു:ഖത്തിലാണ് സഹപ്രവർത്തകർ
യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത; നാല് പുതിയ വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Flight Srevice ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ നിന്നും നാലു പുതിയ വിമാന സർവ്വീസുകൾ കൂടി ആരംഭിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് 4 പുതിയ നേരിട്ടുള്ള സർവീസുകൾ കൂടിയാണ് ആരംഭിച്ചത്. നവി മുംബൈ, ഇൻഡോർ, ലഖ്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ അസം തലസ്ഥാനമായ ഗുവഹാത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസും ഉടൻ ആരംഭി്കും. ഓഗസ്റ്റ് ഏഴ് മുതൽ ഈ സർവ്വീസ് ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അധികൃതർ അറിയിച്ചു.
യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത പരിഹരിക്കാനും സർവീസുകളുടെ ശൃംഖല വിപുലീകരിക്കാനും പുതിയ റൂട്ടുകൾ സഹായിക്കുമെന്ന് അബുദാബി എയർപോർട്സ് സിഇഒ അഹമ്മദ് ജുമാ അൽ ഷംസി വ്യക്തമാക്കി. പ്രാദേശിക എയർലൈനുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുമെന്നും അബുദാബിയുടെ ടൂറിസം, സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പിന്തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര വിപണികളിലൊന്നാണ് യുഎഇ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. വിമാനക്കമ്പനിയുടെ വളർച്ചയിൽ അബുദാബിക്ക് വലിയ പങ്കുണ്ടെന്നും സർവീസുകളും വിമാനങ്ങളുടെ എണ്ണവും കൂട്ടുന്നത് വഴി യാത്രികർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര സൗകര്യങ്ങളും സമയക്രമങ്ങളും നൽകാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു; ഓഗസ്റ്റ് അവസാനം വരെ യാത്രക്കാർക്ക് വൻ ചെലവ്
Ticket prices surge UAE ദുബായ്: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് പ്രവാസികൾ മടങ്ങിയെത്തുന്നതും മുന്നിൽ കണ്ട് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റിന്റെ രണ്ടാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ അവസാന ആഴ്ചയിലെ ചില റൂട്ടുകളിലെ നിരക്കുകൾ ഇരട്ടിയിലേറെയായതായി കണ്ടെത്തി. ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നുമുള്ള സർവീസുകളിലും ബെയ്റൂട്ടിൽ നിന്നുള്ള വിമാനങ്ങളിലും വലിയ വർധനയുണ്ടായപ്പോൾ, കരാച്ചി, ലാഹോർ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള നിരക്കുകൾ സ്ഥിരത പുലർത്തുകയോ കുറഞ്ഞിരിക്കുകയോ ചെയ്തു. ബെംഗളൂരു–ദുബായ് റൂട്ടിലാണ് ഏറ്റവും വലിയ വർധന. ഓഗസ്റ്റ് 13-ന് 828 ദിർഹമായിരുന്ന ഇൻഡിഗോ ടിക്കറ്റ് ഓഗസ്റ്റ് 30-ന് 1,694 ദിർഹമായി, അതായത് 100 ശതമാനത്തിലധികം വർധിച്ചു. കൊച്ചി–ദുബായ് റൂട്ടിലും സമാനമായ വർധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 13-ന് 1,424 ദിർഹമായിരുന്ന ഇൻഡിഗോ ടിക്കറ്റ് ഓഗസ്റ്റ് 30-ന് 2,943 ദിർഹമായി ഉയർന്നു. മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റുകളും 1,098 ദിർഹത്തിൽ നിന്ന് 1,887 ദിർഹം വരെയായി വർധിച്ചു. കോഴിക്കോട്ടിൽ നിന്ന് യുഎഇയിലേക്കുള്ള നിരക്ക് 1,174 ദിർഹത്തിൽ നിന്ന് 1,956–2,022 ദിർഹം വരെയായി. ഹൈദരാബാദ്–ദുബായ് റൂട്ടിൽ നിരക്ക് 857ൽ നിന്ന് 1,321 ദിർഹമായും, മുംബൈ–ദുബായ് റൂട്ടിൽ 780ൽ നിന്ന് 1,095 ദിർഹമായും ഉയർന്നു. ഡൽഹി–യുഎഇ റൂട്ടിൽ നിരക്ക് 877ൽ നിന്ന് 1,167 ദിർഹമായി വർധിച്ചപ്പോൾ, ബെയ്റൂട്ട്–യുഎഇ റൂട്ടിൽ 831ൽ നിന്ന് 1,423 ദിർഹമായി ഉയർന്നു. കെയ്റോ–യുഎഇ റൂട്ടിൽ ചെറിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം, കരാച്ചി–യുഎഇ റൂട്ടിൽ ടിക്കറ്റ് നിരക്ക് 919 ദിർഹത്തിൽ നിന്ന് 792 ദിർഹമായി കുറഞ്ഞു. ലാഹോർ–യുഎഇ റൂട്ടിലും 1,226ൽ നിന്ന് 1,062 ദിർഹമായി ഇടിവുണ്ടായി. ന്യൂയോർക്ക്–ദുബായ് റൂട്ടിലെ നേരിട്ടുള്ള സർവീസുകളുടെ നിരക്ക് ഏകദേശം 2,880 ദിർഹത്തിൽ തന്നെ തുടരുകയായിരുന്നു. ലണ്ടൻ–യുഎഇ റൂട്ടിൽ നേരിട്ടുള്ള സർവീസുകൾക്ക് ഉയർന്ന നിരക്കായിരുന്നെങ്കിലും, കണക്റ്റിങ് വിമാനങ്ങളിൽ 797 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. വൈസ് ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്തുവളപ്പിൽ പറയുന്നതനുസരിച്ച്, കൊച്ചി, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രയ്ക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യകത. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെ ടിക്കറ്റ് നിരക്കുകൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, സെപ്റ്റംബർ 10ന് ശേഷം നിരക്കുകൾ ക്രമേണ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് പിഴ ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? ദുബായ് പോലീസിന്റെ പദ്ധതി ഇങ്ങനെ
Traffic Fine Dubai Police ദുബായ്: ട്രാഫിക് പിഴകൾ ഒറ്റത്തവണയായി അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി ദുബായ് പൊലീസിന്റെ പലിശരഹിത ഗഡുക്കളായുള്ള പിഴയടവ് പദ്ധതി. വലിയ തുകയുടെ പിഴകൾ മൂന്ന് മുതൽ പന്ത്രണ്ട് മാസം വരെ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാൻ ഈ സേവനം സഹായിക്കും. ഡെബിറ്റ് കാർഡിലൂടെയോ അംഗീകൃത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെയോ പിഴത്തുക ഗഡുക്കളായി അടയ്ക്കാം. ബാങ്കിന്റെ നിബന്ധനകൾക്ക് അനുസരിച്ച് 3, 6 അല്ലെങ്കിൽ 12 മാസങ്ങളിലായി തുക തിരിച്ചടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന നിബന്ധനകൾ
ഗഡു പദ്ധതിക്ക് അർഹത നേടാൻ ആകെ ട്രാഫിക് പിഴ കുറഞ്ഞത് 3,000 ദിർഹം ആയിരിക്കണം.
ദുബായ് പൊലീസ് ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
മറ്റ് എമിറേറ്റുകളിലോ ജിസിസി രാജ്യങ്ങളിലോ ലഭിച്ച പിഴകൾ ഈ പദ്ധതിയിൽ ഉൾപ്പെടില്ല.
വാഹന ഉടമയുടെ പേരും എമിറേറ്റ്സ് ഐഡി വിവരങ്ങളും ഒരുപോലെയായിരിക്കണം.
ബാങ്കിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഗഡു പദ്ധതി പ്രാബല്യത്തിൽ വരിക.
എങ്ങനെ അപേക്ഷിക്കാം?
ദുബായ് പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാർട്ട് ആപ്പിലൂടെയോ ‘Traffic Fines Inquiry and Payment’ സേവനം തിരഞ്ഞെടുക്കുക. വാഹന നമ്പറോ ലൈസൻസ് വിവരങ്ങളോ നൽകി നിലവിലുള്ള പിഴകൾ പരിശോധിച്ച ശേഷം ‘Pay via Direct Debit Instalments’ അല്ലെങ്കിൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഗഡു ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് എമിറേറ്റ്സ് ഐഡിയും ബാങ്ക് വിവരങ്ങളും സമർപ്പിക്കണം. ബാങ്കിന്റെ അംഗീകാരം ലഭിച്ചാൽ പിഴത്തുക പ്രതിമാസ ഗഡുക്കളായി മാറും.
പദ്ധതി ലഭ്യമായ പ്രധാന ബാങ്കുകൾ
ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ ഉൾപ്പെടെ യുഎഇയിലെ നിരവധി പ്രമുഖ ബാങ്കുകൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ തുടങ്ങിയ നടപടികൾ വൈകുന്നവർക്ക് ദുബായ് പൊലീസിന്റെ ഈ ഡിജിറ്റൽ സേവനം വലിയ ആശ്വാസമാകുമെന്ന് അധികൃതർ അറിയിച്ചു.