Middle East Clash ആറാം മാസത്തിലേക്ക് കടന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിച്ച് ഇറാനും യുഎസും സമാധാന കരാറിൽ ഒപ്പിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനങ്ങളെ കൊല്ലാൻ ആഗ്രഹമില്ലെന്നും ഇറാനുമായി കരാറിലെത്താനാണ് താൻ ശ്രമിക്കുന്നതെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് യുഎസ് തയാറെടുത്തത്. എന്നാൽ ഇറാൻ വിളിച്ച് സമാധാന ചർച്ചകൾ നടത്താമെന്ന് അറിയിച്ചതോടെയാണ് താൻ ആക്രമണം നീട്ടിവച്ചതെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, നേരത്തെ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യുഎസ് തയാറാകണമെന്നും നിലവിൽ അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ. ഹോർമുസ് വിഷയത്തിൽ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അനുമതിക്കായി ഇറാൻ കാത്തിരിക്കുകയാണെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂൺ 17ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 60 ദിവസത്തേക്ക് ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം ഇറാൻ അനുവദിക്കണമെന്നാണ് വ്യവസ്ഥ. പകരം ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള നാവിക ഉപരോധം യുഎസ് പിൻവലിക്കാനും ധാരണയായിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള പാതയ്ക്ക് പകരം യുഎസ് സൈന്യം നിശ്ചയിച്ച പാതയിലൂടെ കപ്പലുകൾ പോയതാണ് പുതിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ഇറാന്റെ ആരോപണം. ഇതിനിടെ ഹോർമുസിലെ നിയന്ത്രണം ഏറ്റെടുക്കാൻ ഒമാനുമായി കരാറിലെത്തുന്നത് അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെ ഗരീബാദാദി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഇറാനും ഒമാനുമായുള്ള കരാർ അന്തിമ ഘട്ടത്തിലാണെന്നും ഇക്കാര്യത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടൽ അനുവദിക്കില്ലെന്നുമാണ് പ്രസ്താവന. ഹോർമുസിലൂടെ പശ്ചിമേഷ്യയിലേക്ക് വരുന്ന കപ്പലുകൾ ഇറാൻ പാതയിലൂടെയും തിരിച്ചുള്ള കപ്പലുകൾ ഒമാൻ പാതയിലൂടെയും കടന്നു പോകുമെന്നാണ് നിലവിലെ വിവരം. ഇതനുസരിച്ചുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെ ക്രൂഡോയിൽ വില അൽപം ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ 0.64 ശതമാനം ഉയർന്ന് 79.96 ഡോളറിലെത്തി. ഡബ്ല്യുടിഐ ബാരലിന് 75.64 ഡോളറിലാണ്. മർബൻ 77.94 ഡോളറിലും. എന്നാൽ എണ്ണവില 80 ഡോളറിൽ താഴെ തുടരുന്നത് വിപണികൾക്ക് ആശ്വാസമാണ്. പശ്ചിമേഷ്യയിലെ സമാധാന കരാർ സ്വർണ്ണ വിപണിയ്ക്ക് പുതിയ കരുത്ത് പകരുകയാണ്. കഴിഞ്ഞ ദിവസം 169.60 ഡോളർ ഉയർന്ന് ഔൺസിന് 4246 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. ഇന്ന് 4300 ഡോളറിനു മുകളിലേക്ക് കയറിയ സ്വർണവില നിലവിൽ 4283 ഡോളറിലാണ്. ഇന്നലെയും ഇന്നും 4 ശതമാനം വീതമാണ് സ്വർണവില ഉയർന്നത്. ഇന്നലെ പുറത്തുവന്ന ജൂലൈ മാസത്തിലെ യുഎസ് സ്വകാര്യ തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതുപോലെ 44,000 തൊഴിലവസരങ്ങളുടെ വർധന മാത്രം രേഖപ്പെടുത്തിയതും സ്വർണത്തിന് അനുകൂലമായി. തൊഴിൽ വിപണി ദുർബലമായി തുടരുന്നത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയും വില കൂടുന്നതുമാണ് പതിവ് രീതി.
യുഎഇയിലെ കൂടുതൽ തൊഴിൽ വാർത്തകൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
യുഎഇയിൽ ചൂട് കനക്കുന്നു; താപനില 51 ഡിഗ്രി സെൽഷ്യസ് കടന്നു
UAE Heat അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബി എമിറേറ്റിൽ അൽ ദഫ്രയിലെ ബുദു ദഫ്‌സ് മേഖലയിൽ യുഎഇ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45നാണു റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 1 ന് അബുദാബിയിലെ അൽ ഷവാമേഖിൽ 50 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
യുഎഇയിലെ വേനലിന്റെ അവസാനഘട്ടമായ ജംറത് അൽ ഖൈത്ത് എന്ന ഉഷ്ണതരംഗം ഓഗസ്റ്റ് 10 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കടുത്ത വേനലിൽനിന്ന് താപനില ക്രമേണ കുറയുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. അതേസമയം, നാളെ കൂടി രാജ്യത്ത് ചില മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ദുബായ് സൗത്തിലെ വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തം; വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ
fire in dubai ദുബായ്: വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് സിവിൽ ഡിഫൻസ്. ദുബായിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളിൽ സ്‌ഫോടനങ്ങൾ, ആക്രമണം, തീപിടുത്തം എന്നിവയുണ്ടായെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് അധികൃതർ രംഗത്തെത്തിയത്. ദുബായ് സൗത്ത് മേഖലയിലെ വർക്ഷോപ്പിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. വർക്ക്ഷോപ്പിൽ നിന്ന് പടർന്ന തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും ട്രക്കുകളിലേക്കും കാരവാനുകളിലേക്കും പടരുകയായിരുന്നു.
ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് അപകടവിവരങ്ങൾ വ്യക്തമാക്കിയത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണവും സാമ്പത്തിക നഷ്ടവും സംബന്ധിച്ച വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ദുബായ് സൗത്ത് മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായും കറുത്ത പുക ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വാർത്തകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാം. രാജ്യത്തെ പ്രതിസന്ധി ഘട്ടങ്ങളിലോ പൊതുജനവികാരത്തെ ബാധിക്കുന്ന രീതിയിലോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ ശിക്ഷ രണ്ട് വർഷം തടവും രണ്ട് ലക്ഷം ദിർഹം പിഴയുമായി ഉയരുമെന്നും അധികൃതർ അറിയിച്ചു.
വലിയ ശബ്ദവും സ്‌ഫോടനവും; പിന്നീട് കണ്ടത് ചോരവാർന്ന് കിടക്കുന്ന നിശ്ചലനായ സഹപ്രവർത്തകനെ, ഞെട്ടിപ്പിക്കുന്ന ഓർമ്മകളിൽ പ്രവാസി മലയാളി
gas cylinder explosion ദുബായ്: ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് ഈ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ആബിദ് എന്ന പ്രവാസി മലയാളി. ഒരു വലിയ ശബ്ദവും സ്‌ഫോടനവും, പിന്നീട് കണ്ടത് കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകൻ ചോരവാർന്ന് നിശ്ചലനായി കിടക്കുന്നത്. ഞെട്ടിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ആബിദ് ഇതുവരെ മുക്തനായിട്ടില്ല.
തനിക്കിപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആബിദ് പറയുന്നത്. താഴെ തീപിടിത്തമുണ്ടായെന്നറിഞ്ഞ് തങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് ഓടിയത്. ഷിജിൻ തനിക്ക് രണ്ടുമൂന്ന് മീറ്റർ മാത്രം മുന്നിലായിരുന്നു. പെട്ടെന്നാണ് സ്‌ഫോടനമുണ്ടായത്. അവൻ മരിക്കുകയും ഞാൻ മാത്രം രക്ഷപ്പെടുകയും ചെയ്തത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് ആബിദ് കണ്ണിരോടെ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഷോറൂമിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ടപ്പോൾ ഭയപ്പെടാതെ എല്ലാവരും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഷോറൂമിന് പുറത്തുള്ളവർ ഫയർ എക്സ്റ്റിങ്ഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഈ കൂട്ടപ്പാച്ചിലിനിടയിൽ തന്റെ തൊട്ടുമുന്നിൽ നടന്ന ഷിജിന് ഗുരുതരമായി പരുക്കേറ്റ കാര്യം ആബിദ് അറിഞ്ഞിരുന്നില്ല. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഷിജിൻ ഷോറൂമിൽ മൾട്ടിമീഡിയ മാർക്കറ്റിങ് സ്‌പെഷലിസ്റ്റായി ജോലിയിൽ പ്രവേശിക്കുന്നത് കഴിഞ്ഞ നവംബറിലാണ്. സമൂഹമാധ്യമ റീലുകളിലൂടെയും വിഡിയോകളിലൂടെയും സ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഷിജിൻ സജീവമായിരുന്നു. ഷിജിന്റെ വേർപാടിന്റെ ദു:ഖത്തിലാണ് സഹപ്രവർത്തകർ
യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത; നാല് പുതിയ വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
Flight Srevice ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ നിന്നും നാലു പുതിയ വിമാന സർവ്വീസുകൾ കൂടി ആരംഭിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് 4 പുതിയ നേരിട്ടുള്ള സർവീസുകൾ കൂടിയാണ് ആരംഭിച്ചത്. നവി മുംബൈ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇതിനോടകം ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ അസം തലസ്ഥാനമായ ഗുവഹാത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസും ഉടൻ ആരംഭി്കും. ഓഗസ്റ്റ് ഏഴ് മുതൽ ഈ സർവ്വീസ് ആരംഭിക്കുമെന്ന് അബുദാബി എയർപോർട്‌സ് അധികൃതർ അറിയിച്ചു.
യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത പരിഹരിക്കാനും സർവീസുകളുടെ ശൃംഖല വിപുലീകരിക്കാനും പുതിയ റൂട്ടുകൾ സഹായിക്കുമെന്ന് അബുദാബി എയർപോർട്‌സ് സിഇഒ അഹമ്മദ് ജുമാ അൽ ഷംസി വ്യക്തമാക്കി. പ്രാദേശിക എയർലൈനുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുമെന്നും അബുദാബിയുടെ ടൂറിസം, സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പിന്തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര വിപണികളിലൊന്നാണ് യുഎഇ എന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. വിമാനക്കമ്പനിയുടെ വളർച്ചയിൽ അബുദാബിക്ക് വലിയ പങ്കുണ്ടെന്നും സർവീസുകളും വിമാനങ്ങളുടെ എണ്ണവും കൂട്ടുന്നത് വഴി യാത്രികർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര സൗകര്യങ്ങളും സമയക്രമങ്ങളും നൽകാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.