ബോർഡിംഗ് പാസും പാസ്‌പോർട്ടും ബാഗിലുണ്ടോ? ദുബായ് വിമാനത്താവളത്തിൽ ഇനി നടപടികൾ സെക്കൻഡുകൾക്കുള്ളിൽ

DXB Upgrades Redefines Travel; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ യാത്രക്കാർക്കായി അത്യന്താധുനിക സൗകര്യങ്ങൾ ഒരുക്കുന്നു. വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാനും യാത്രാ രേഖകൾ പരിശോധിക്കുന്ന സമയം ലാഭിക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബയോമെട്രിക് സംവിധാനങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വിമാനത്താവളത്തിൽ കൂടുതൽ വിപുലീകരിക്കും. പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ഓരോ ഘട്ടത്തിലും പുറത്തെടുക്കാതെ തന്നെ മുഖം തിരിച്ചറിയുന്ന ക്യാമറകൾ വഴി യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.എമിറേറ്റ്സ് എയർലൈൻ ഏകദേശം 8.5 കോടി ദിർഹം ചിലവഴിച്ച് ടെർമിനൽ 3-ൽ 200 ബയോമെട്രിക് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ ‘റെഡ് കാർപെറ്റ്’ ഇമിഗ്രേഷൻ വഴി ഒരേസമയം 10 പേർക്ക് വരെ നിർത്താതെ നടന്നുപോയി ഇമിഗ്രേഷൻ പൂർത്തിയാക്കാം. വെറും ആറ് സെക്കൻഡിനുള്ളിൽ പാസ്‌പോർട്ട് പരിശോധന പൂർത്തിയാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.വിമാനത്താവളത്തിൽ ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ചെക്ക്-ഇൻ ചെയ്യാനും ബാഗേജ് ടാഗുകൾ പ്രിന്റ് ചെയ്യാനും ലഗേജ് കൈമാറാനുമുള്ള സെൽഫ് സർവീസ് സംവിധാനങ്ങളും വർദ്ധിപ്പിക്കും. കൂടാതെ, ടെർമിനലുകളിൽ നിന്ന് ബസ്സിൽ വിമാനത്തിലേക്ക് പോകേണ്ടി വരുന്ന യാത്രക്കാർക്കായി ‘കൺസോളിഡേറ്റഡ് റിമോട്ട് ഡിപ്പാർച്ചർ’ എന്ന പുതിയ രീതിയും നടപ്പിലാക്കുന്നുണ്ട്. ഇത് യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കും. ഈ വർഷം ആദ്യ പകുതിയിൽ 3.15 കോടി യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്തത്. ആദ്യ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും ജൂൺ മാസത്തോടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 217 വിദേശ രാജ്യങ്ങളിലേക്ക് ദുബായിൽ നിന്ന് സർവീസുകളുണ്ട്. വരാനിരിക്കുന്ന വിന്റർ സീസണിലും പ്രധാന ബിസിനസ് മേളകൾക്കും കായിക പരിപാടികൾക്കുമായി ദുബായിലേക്ക് കൂടുതൽ സന്ദർശകർ എത്തുന്നതോടെ വിമാനത്താവളം പൂർണ്ണ സജ്ജമാകുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ മഴയെത്തുന്നു; ശക്തമായ പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പ്

UAE Weather Alert; യുഎഇയിൽ വരും ദിവസങ്ങളിൽ ചൂടിനൊപ്പം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാജ്യത്തിന്റെ ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീരപ്രദേശങ്ങളിൽ 39 മുതൽ 45 ഡിഗ്രി വരെയും മലയോര മേഖലകളിൽ 33 മുതൽ 38 ഡിഗ്രി വരെയുമായിരിക്കും താപനില അനുഭവപ്പെടുക. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ കാറ്റ് മിതമായിരിക്കുമെങ്കിലും മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ കാറ്റിന്റെ വേഗത വർദ്ധിച്ചേക്കാം. ഇത് പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും ഇടയാക്കും. ഉൾനാടൻ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയും തീരപ്രദേശങ്ങളിൽ 45 കിലോമീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടാനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യത. വ്യാഴാഴ്ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്തേക്കാം. വെള്ളി മുതൽ ഞായർ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചകഴിഞ്ഞ് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy