Indian expat dies fall from building കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിൽ താമസ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കാനും മരണത്തിൽ ക്രിമിനൽ ഇടപെടലുണ്ടോയെന്ന് കണ്ടെത്താനും പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി. കെട്ടിടത്തിൽ നിന്ന് ഒരാൾ വീണതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, മരിച്ചയാൾ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. മറ്റ് ചിലർക്കൊപ്പം പങ്കിട്ട അപ്പാർട്ട്മെന്റിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തേക്ക് എത്തിയപ്പോഴാണ് പ്രവാസിയെ കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഭവസമയത്ത് അപ്പാർട്ട്മെന്റിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ മറുപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസി കെട്ടിടത്തിൽ നിന്ന് വീഴാനിടയായ സാഹചര്യം എന്താണെന്നും മരണം അപകടമരണമായിരുന്നോ അതോ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണോ എന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളും കണ്ടെത്തലുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് കണ്ട് ഞെട്ടി അധികൃതര്‍
Kuwait Largest Drug Bust കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ നടന്നതിൽ ലഹരിമരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓപ്പറേഷൻ അധികൃതർ തകർത്തു. “ലാറിക്ക” എന്നറിയപ്പെടുന്ന ലഹരിമരുന്നിന്റെ നിർമാണത്തിനും വിപണനത്തിനുമായി പ്രവർത്തിച്ച സംഘത്തെയാണ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പിടികൂടിയത്. സംഭവത്തിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടി. ഏകദേശം 5 ടൺ ലാറിക്ക പൊടി, വിതരണത്തിനായി തയ്യാറാക്കിയിരുന്ന 40 ലക്ഷത്തോളം ക്യാപ്സ്യൂളുകൾ, കൂടാതെ ലഹരിമരുന്ന് നിർമിക്കുന്നതിനായി പൂർണ സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഫാക്ടറിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വിപണി മൂല്യം ഏകദേശം 150 മില്യൺ കുവൈത്ത് ദിനാർ വരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പുതിയ നാർക്കോട്ടിക്സ് കൺട്രോൾ നിയമം കുവൈത്തിലെ ലഹരിമരുന്ന് വിരുദ്ധ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പറഞ്ഞു. നിയമം ലഹരിമരുന്ന് കടത്തുകാരിൽ ഭയം സൃഷ്ടിക്കുന്ന ശക്തമായ ആയുധമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.