
Dubai-Sharjah Travel; ദുബായ്–ഷാർജ പാതയിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരാശ്വാസമായി പുതിയ വികസന പദ്ധതികൾ വരുന്നു. അൽ താവൂൻ തുരങ്കത്തിന്റെ ആദ്യഘട്ടവും മലീഹ റോഡിലെ പുതിയ പാലവും നവംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ മേഖലയിലെ യാത്രാസമയത്തിൽ 85 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അൽ താവൂൻ സ്‌ക്വയറിൽ നിർമ്മിക്കുന്ന തുരങ്കത്തിന്റെ ആദ്യഘട്ടമാണ് നവംബറിൽ തുറക്കുന്നത്. ഇരുദിശകളിലേക്കുമായി മൂന്ന് വരികളുള്ള ഈ തുരങ്കത്തിലൂടെ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 4,000 വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ സാധിക്കും. അൽ താവൂനിൽ നിന്ന് അൽ നഹ്ദയിലേക്കും ദുബായിലേക്കും നേരിട്ടുള്ള പാത ഒരുക്കുന്നതിലൂടെ നിലവിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. 2027 ഫെബ്രുവരിയിലായിരിക്കും ഈ പദ്ധതി പൂർണ്ണമായും പൂർത്തിയാകുക. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് – മലീഹ റോഡ് കവലയിൽ നിർമ്മിക്കുന്ന പുതിയ മൂന്നുവരി പാലവും നവംബറിൽ തുറക്കും. 14 കോടി ദിർഹം ചെലവഴിച്ചാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പാലം കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഷാർജയിലെ പ്രധാന റോഡുകളിലെ തിരക്ക് കുറയുകയും സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. ഷാർജ-ദുബായ് പ്രധാന പാതകളുടെ നവീകരണത്തിന്റെ ഭാഗമായാണ് ഈ വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ പുതിയ പാതകൾ വലിയ സമയലാഭമുണ്ടാക്കും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
30 വർഷത്തെ കാത്തിരിപ്പ്; ഫോൺ കോളിൽ വിശ്വസിച്ചില്ല, ഒടുവിൽ മകൻ യൂട്യൂബിൽ ലൈവ് കണ്ടപ്പോൾ ‘ഞെട്ടി’!

30 Years of UAE Life Reward; മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് യുഎഇയുടെ വലിയൊരു സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പടുകൂറ്റൻ ലാൻഡ് റോവർ ഡിഫൻഡർ കാർ സ്വന്തമാക്കി പ്രവാസി മലയാളി. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനെ (55) തേടിയാണ് ഭാഗ്യദേവത എത്തിയത്. അതേസമയം, നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം (ഏകദേശം 38 കോടിയിലേറെ ഇന്ത്യൻ രൂപ) പാക്കിസ്ഥാൻ സ്വദേശിയായ ഷൗക്കത്ത് അഫ്താബ് സ്വന്തമാക്കി. കഴിഞ്ഞ 30 വർഷമായി യുഎഇയിൽ പ്രവാസിയായ വിനേഷ്, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്ഥിരം സാന്നിധ്യമാണ്. ചിലപ്പോൾ കൂട്ടുകാർക്കൊപ്പവും മറ്റു ചിലപ്പോൾ തനിച്ചും അദ്ദേഹം ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണ ഭാഗ്യം ലാൻഡ് റോവർ കാറിന്റെ രൂപത്തിൽ എത്തിയപ്പോൾ വിനേഷിന് ആദ്യം അത് വിശ്വസിക്കാനായില്ല. സംഘാടകർ ഫോണിൽ വിളിച്ച് വിവരം അറിയിച്ചെങ്കിലും തമാശയാകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, മകൻ യൂട്യൂബിൽ ബിഗ് ടിക്കറ്റിന്റെ തത്സമയ സംപ്രേഷണം കണ്ട് ഉറപ്പുവരുത്തിയതോടെ വിനേഷും കുടുംബവും ആവേശത്തിലായി. 30 വർഷമായി എനിക്ക് ജീവിതം നൽകുന്ന യുഎഇ നൽകിയ വലിയൊരു സ്നേഹസമ്മാനമാണിത്, എന്നായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാര്യയും മകളും മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ബിഗ് ടിക്കറ്റിലെ ഇത്തവണത്തെ മഹാഭാഗ്യശാലി 64-കാരനായ വ്യവസായി ഷൗക്കത്ത് അഫ്താബ് ആണ്. 15 വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന ഷൗക്കത്ത് ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച ഫോൺകോൾ എത്തുമ്പോൾ ഷൗക്കത്ത് യാത്രയിലായിരുന്നു. തനിക്ക് ലഭിച്ച വൻതുക ഭാവിയിലേക്കായി നിക്ഷേപിക്കുന്നതിനൊപ്പം സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.