Liquor Tragedy കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി കർശന പരിശോധനയുമായി കുവൈത്ത്. സ്ത്രീകൾ ഉൾപ്പെടെ 67 പേരാണ് ഈ പരിശോധനയിൽ കുടുങ്ങിയത്. മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. 10 മദ്യ നിർമ്മാണ കേന്ദ്രങ്ങളും പരിശോധനയിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ് ഇതുസംബന്ധിച്ച നടപടിയ്ക്ക് നേതൃത്വം നൽകിയത്. അതേസമയം, മറ്റ് കേസുകളിൽ നോട്ടപ്പുള്ളികളായിരുന്ന 34 പേരും അറസ്റ്റിലായിട്ടുണ്ട്. ഇന്ത്യക്കാർ ഉൾപ്പെടെ 23 ഏഷ്യൻ പ്രവാസികളാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടത്. 160 ൽ അധികം പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടത്. 21 പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പലരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.