
Kuwait Pricing Violations കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ക്യാപിറ്റൽ ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഹോൾസെയിൽ ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 10 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കി നിയമനടപടികൾ സ്വീകരിച്ചു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ റീട്ടെയിൽ വ്യാപാര പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തി. വിൽക്കുന്ന സാധനങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഇൻവോയ്‌സുകൾ നൽകുന്നതിൽ വീഴ്ച വരുത്തി. ഉൽപ്പന്നങ്ങളുടെ തൂക്കത്തിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചതായും പരിശോധനയിൽ തെളിഞ്ഞു. നിശ്ചിത നിരക്കിൽ കൂടുതൽ തുക ഈടാക്കിയതും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും പിടിക്കപ്പെട്ടു. വിപണിയിലെ കൃത്രിമങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കുവൈത്തിലെ മറ്റ് ഗവർണറേറ്റുകളിലെ വാണിജ്യ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ നിർമ്മാണ സൈറ്റുകളിൽ കർശന പരിശോധന; ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
Kuwait Warnings Construction Violations കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ നിർമ്മാണ സ്ഥലങ്ങളിൽ പരിശോധന നടത്തി കുവൈത്ത് മുനിസിപ്പാലിറ്റി. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 12 നിർമ്മാണ സൈറ്റുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ഹവല്ലി മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. സൈറ്റുകളിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് 12 ഇടങ്ങളിൽ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമനടപടികൾ ഒഴിവാക്കുന്നതിനായി കരാറുകാരും കെട്ടിട ഉടമകളും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.