യുഎഇയിൽ വീടിന്‍റെ ദുരന്തനാശനഷ്ടങ്ങൾക്ക് 3.5 ലക്ഷം ദിർഹം വരെ ധനസഹായം; അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ എന്തെല്ലാം?

UAE new crisis aid rules അബുദാബി: യുഎഇയിൽ നിലവിൽ സാമൂഹിക സഹായം ലഭിക്കുന്ന കുടുംബങ്ങൾക്ക്, അർഹമായ പ്രതിസന്ധിയിലോ ദുരന്തത്തിലോ വീടിന് കേടുപാടുകൾ സംഭവിച്ചാൽ പരമാവധി 3,50,000 ദിർഹം വരെ ധനസഹായത്തിന് അപേക്ഷിക്കാം. പുതിയ മന്ത്രിസഭാ ചട്ടങ്ങൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു. വീടിനും അത്യാവശ്യമായ വീട്ടുപകരണങ്ങൾക്കും സംഭവിച്ച ഔദ്യോഗികമായി സ്ഥിരീകരിച്ച നഷ്ടം പരിഹരിക്കുകയാണ് ധനസഹായത്തിന്റെ ലക്ഷ്യം. ബാഹ്യ കാരണങ്ങളാൽ അഞ്ച് വീടുകൾ വരെയോ അതിൽ കുറവോ വീടുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങളെയാണ് ചട്ടത്തിലെ പ്രതിസന്ധി/ദുരന്ത നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026ലെ മന്ത്രിസഭാ തീരുമാനം നമ്പർ 135 പ്രകാരമാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 2008ലെ മന്ത്രിസഭാ തീരുമാനം നമ്പർ 22 പ്രകാരം നിലവിലുണ്ടായിരുന്ന ദുരന്താശ്വാസ ചട്ടക്കൂടിന് പകരമാണ് പുതിയ തീരുമാനം കൊണ്ടുവന്നത്. യുഎഇ നിയമനിർമാണ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീരുമാനപ്രകാരം, സ്ഥിരതാമസക്കാരായ യുഎഇ പൗരന്മാർക്കും ഫെഡറൽ സാമൂഹിക സഹായമോ പ്രാദേശിക സർക്കാർ പദ്ധതികളിലൂടെയുള്ള സഹായമോ ലഭിക്കുന്നവർക്കുമാണ് ഈ ധനസഹായത്തിന് അർഹത. കേടുപാടുകൾ സംഭവിച്ച വീട് യുഎഇയ്ക്കുള്ളിലായിരിക്കണം. കൂടാതെ, ബന്ധപ്പെട്ട അടിയന്തര സേവന വിഭാഗം, സിവിൽ ഡിഫൻസ് അല്ലെങ്കിൽ സർക്കാർ അധികാരസ്ഥാപനം നൽകുന്ന ഔദ്യോഗിക നാശനഷ്ട റിപ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അശ്രദ്ധ, അതിക്രമിച്ച് പ്രവേശിക്കൽ, വീഴ്ച വരുത്തൽ അല്ലെങ്കിൽ മനഃപൂർവമായ പ്രവൃത്തികൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ സഹായം ലഭിക്കില്ല. അപേക്ഷകർ കൃത്യമായ രേഖകൾ സമർപ്പിക്കണമെന്നും, അതേ നഷ്ടത്തിന് മറ്റൊരു യുഎഇ സ്ഥാപനത്തിൽ നിന്ന് ഇരട്ട അടിയന്തര സഹായം സ്വീകരിക്കരുതെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. വീടിനുണ്ടായ നാശനഷ്ടങ്ങൾക്കും പ്രധാനപ്പെട്ട വീട്ടുപകരണങ്ങൾക്കും ധനസഹായം ലഭിക്കും. ഇതിൽ: ഫർണിച്ചർ, ഗാർഹിക വൈദ്യുത ഉപകരണങ്ങൾ, വീടിന്റെ അത്യാവശ്യമായ അകത്തള, പുറംഭാഗ ഫിനിഷിങ്ങുകളും ഫിറ്റിങ്ങുകളും എന്നിവ ഉൾപ്പെടും. ഔദ്യോഗിക നാശനഷ്ട വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ സഹായത്തുക നിശ്ചയിക്കുക. വിവിധ തരത്തിലുള്ള നഷ്ടങ്ങൾക്ക് നൽകേണ്ട തുക പ്രത്യേകം മന്ത്രാലയ ഉത്തരവിലൂടെ നിശ്ചയിക്കും. ഒരു കേസിലും 3,50,000 ദിർഹത്തിൽ കൂടുതൽ ലഭിക്കില്ല. കാറുകൾ, പണം, ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ ആസ്തികൾ, ബോട്ടുകൾ, മൃഗങ്ങൾ, വിളകൾ, ആഭരണങ്ങൾ, പുരാവസ്തുക്കൾ, നീന്തൽക്കുളങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കില്ല. 30 ദിവസത്തിനകം അപേക്ഷിക്കണം പ്രതിസന്ധിയോ ദുരന്തമോ ഉണ്ടായ തീയതി മുതൽ 30 ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി എംപവർമെന്റിൽ അപേക്ഷ സമർപ്പിക്കണം. പൂർണമായ അപേക്ഷ ലഭിച്ചാൽ മന്ത്രാലയം ഏഴ് പ്രവൃത്തി ദിവസത്തിനകം തീരുമാനം എടുക്കണം. ഈ കാലയളവിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ അപേക്ഷ നിരസിച്ചതായി കണക്കാക്കും. ധനസഹായം നിഷേധിക്കപ്പെടുകയോ ആവശ്യപ്പെട്ട തുകയേക്കാൾ കുറഞ്ഞ തുക അനുവദിക്കുകയോ ചെയ്താൽ, അറിയിപ്പ് ലഭിച്ച തീയതി മുതൽ 15 ദിവസത്തിനകം പരാതി നൽകാം. ബന്ധപ്പെട്ട സമിതിക്ക് പരാതി പരിശോധിച്ച് 30 ദിവസത്തിനകം തീരുമാനം പുറപ്പെടുവിക്കണം. സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദുബായിൽ സ്വർണവിലയിൽ വൻ കുതിപ്പ്; 24 കാരറ്റിന് ഗ്രാമിന് ഉയര്‍ന്നത്…

Gold Prices Surge in Dubai രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതോടെ ദുബായിലും സ്വർണവിലയിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും അമേരിക്കൻ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില എത്തിയത്. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പ കണക്കുകളും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ പ്രസംഗവും വിപണി ഉറ്റുനോക്കുകയാണ്. ദുബായിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 558.25 ദിർഹമായി ഉയർന്നു. ഞായറാഴ്ച ഇത് 554.75 ദിർഹമായിരുന്നു. അതായത് ഗ്രാമിന് 3.50 ദിർഹത്തിന്റെ വർധന. 22 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 516.75 ദിർഹമാണ് ഇന്നത്തെ നിരക്ക്. ഞായറാഴ്ച 513.75 ദിർഹമായിരുന്നു. 3 ദിർഹമാണ് വർധിച്ചത്. ഇതനുസരിച്ച് 10 ഗ്രാം 24 കാരറ്റ് സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും ഒഴിവാക്കിയാൽ സ്വർണത്തിന് മാത്രം ഏകദേശം 5,582.50 ദിർഹം നൽകേണ്ടിവരും. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ഇത് കൂടുതൽ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 0.8 ശതമാനം ഉയർന്ന് 4,641.27 ഡോളറിലെത്തി. മേയ് 15ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ച മാത്രം സ്വർണവിലയിൽ 5 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തകർച്ചയ്ക്കു പുറമെ ബോണ്ട് യീൽഡുകളിലെ മാറ്റങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy