കുവൈത്തിൽ ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുത്താൽ, പിഴ മാത്രമല്ല… ജയിൽ ശിക്ഷയും

Kuwait Traffic violation penalties;വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ 75 ദിനാർ മുതൽ 300 ദിനാർ വരെ പിഴയോ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് ടെലിവിഷൻ വിഭാഗം തലവൻ ലെഫ്റ്റനന്റ് കേണൽ ഷഹീൻ അൽ-ഗരീബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ട്രാഫിക് നിയമപ്രകാരം നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ വിപുലീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പിഴയും ശിക്ഷയും ഇങ്ങനെ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം

  • 75 ദിനാർ: ഉടൻ അടച്ചു തീർക്കാവുന്ന പിഴ.
  • 150 ദിനാർ വരെ: കേസ് ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്താൽ ലഭിക്കാവുന്ന പിഴ.
  • 300 ദിനാർ വരെ: കോടതി ചുമത്തുന്ന പരമാവധി പിഴ.
  • 3 മാസം വരെ തടവ്: പിഴയ്ക്ക് പുറമെ കോടതിക്ക് വിധിക്കാവുന്ന തടവ് ശിക്ഷ.

മിക്ക ട്രാഫിക് നിയമലംഘനങ്ങളും നിശ്ചിത തുക പിഴയടച്ച് തീർപ്പാക്കാം. എന്നാൽ, അതീവ ഗുരുതരമായ നിയമലംഘനങ്ങൾ നേരിട്ട് ട്രാഫിക് കോടതിയിലേക്കാണ് അയക്കുക. ഇത്തരം കേസുകളിൽ പിഴയടച്ച് ഒത്തുതീർപ്പാക്കാൻ അനുവദിക്കില്ല. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നിയമം അനുശാസിക്കുന്ന കനത്ത പിഴയോ തടവോ ലഭിക്കും. പിഴ ഈടാക്കി പണം സമാഹരിക്കുക എന്നതല്ല സർക്കാർ ലക്ഷ്യമെന്നും മറിച്ച് ഡ്രൈവർമാരുടെ മോശം പെരുമാറ്റം മാറ്റിയെടുക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണ് നിയമം കടുപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഫോൺ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ എല്ലാ വാഹന ഉടമകളും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗോള വ്യോമയാന ഹബ്ബാകാൻ ഒരുങ്ങി കുവൈത്ത്; വിദേശ നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ?

Kuwait Airport Expansion; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി വൻ പദ്ധതികളുമായി കുവൈത്ത് സർക്കാർ രംഗത്ത്. വിമാനത്താവള വികസനത്തിൽ ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം നിക്ഷേപകർക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയൽരാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും വ്യോമയാന മേഖലയിൽ കോടിക്കണക്കിന് ഡോളറിന്റെ വികസന പദ്ധതികളുമായി മുന്നേറുന്ന പശ്ചാത്തലത്തിൽ, ആഗോള തലത്തിലുള്ള മത്സരം നേരിടാൻ കുവൈത്തും സജ്ജമാകുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരമ്പരാഗതമായി സർക്കാർ നേരിട്ട് നടത്തുന്ന പ്രവർത്തന രീതിയിൽ നിന്ന് മാറി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലേക്ക് മാറാനാണ് കുവൈത്ത് ആലോചിക്കുന്നത്. പുതിയ വിമാനത്താവളത്തെ വെറുമൊരു യാത്രാ കേന്ദ്രം എന്നതിലുപരി ഒരു സംയോജിത സാമ്പത്തിക നഗരമായി വികസിപ്പിക്കും. പുതിയ പാസഞ്ചർ ടെർമിനലുകളുടെ നടത്തിപ്പും മാനേജ്‌മെന്റും അന്താരാഷ്ട്ര തലത്തിൽ വൈദഗ്ധ്യമുള്ള കമ്പനികൾക്ക് കൈമാറുന്നതിലൂടെ മികച്ച സേവനവും കാര്യക്ഷമതയും ഉറപ്പാക്കാൻ സാധിക്കും. കൂടാതെ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, മെയിന്റനൻസ്, കാറ്ററിംഗ് തുടങ്ങിയ മേഖലകളിൽ നിലവിലുള്ള കുത്തകകൾ അവസാനിപ്പിച്ച് അന്താരാഷ്ട്ര കമ്പനികൾക്കായി തുറന്നു നൽകുന്നതിലൂടെ മത്സരാധിഷ്ഠിതമായ സേവനം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനത്താവളത്തിന് ചുറ്റും സ്വതന്ത്ര സാമ്പത്തിക മേഖലകൾ സ്ഥാപിക്കും. ഇവിടെ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് നികുതികളിൽ നിന്നും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും ഇളവ് നൽകും. നിക്ഷേപകർക്ക് അവരുടെ ലാഭത്തിന് മേൽ 10 വർഷം വരെ നികുതിയിളവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. സ്മാർട്ട് എയർ കാർഗോ മേഖലകൾ വികസിപ്പിക്കുകയും കുവൈത്തിലെ തുറമുഖങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ചരക്ക് നീക്കത്തിലും വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും എയർ നാവിഗേഷൻ സംവിധാനങ്ങളും നടപ്പിലാക്കാൻ വൻതോതിലുള്ള വിദേശ മൂലധനം ഇതിലൂടെ രാജ്യത്തേക്ക് ഒഴുകുമെന്നും അധികൃതർ വിലയിരുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy