safa mubarak death ഷാർജ: കൊതിതീരും മുൻപേ വിടപറഞ്ഞുപോയ മാലാഖക്കുട്ടിക്ക് പ്രവാസലോകം വിങ്ങുന്ന നൊമ്പരത്തോടെ യാത്രയയപ്പ് നൽകി. ഷാർജ അൽ നബ്ബയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ച കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക്കിനെ (7) അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് പ്രവാസികളാണ് ഒഴുകിയെത്തിയത്. ഷാർജ മുഗൈദർ ദൈദ്-അൽ റിഫാ റോഡിലെ ഫോറൻസിക് ലബോറട്ടറി പരിസരം ഇന്ന് ഉച്ചയ്ക്ക് പ്രവാസികളുടെ വിങ്ങിപ്പൊട്ടലുകൾക്കും പ്രാർത്ഥനകൾക്കും സാക്ഷിയായി. ബന്ധുക്കളും കുടുംബസുഹൃത്തുക്കളും സാധാരണക്കാരായ പ്രവാസികളുമടക്കം വൻ ജനവലിയാണ് സഫയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. കഴിഞ്ഞ 24-ന് രാവിലെയായിരുന്നു ദാരുണമായ ആ സംഭവം നടന്നത്. സഫയുടെ പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ദുരന്തം വിധിരൂപത്തിൽ എത്തിയത്. മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു. ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ. വേനലവധിക്ക് നാട്ടിൽ പോയി കല്യാണത്തിരക്കുകളിലും കളിക്കൂട്ടുകാർക്കുമൊപ്പം ആറാടി തിരിച്ചു വന്നതേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാനുള്ള ആകാംക്ഷയ്ക്കിടയിലാണ് സഫയുടെ വിയോഗം. എട്ടു വർഷമായി ഷാർജയിൽ താമസിക്കുന്ന മുബാറക്കിന്റെയും മുർഷിദയുടെയും ഏക പ്രതീക്ഷയും ലോകവുമായിരുന്നു ഈ കുഞ്ഞുമകൾ. മകളുടെ വിയോഗത്തിൽ തളർന്നുപോയ ഈ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങുകയാണ്. ദുബായിൽനിന്ന് ഇന്ന് രാത്രി 11.45-ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സഫയുടെ മൃതദേഹം മംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ജന്മനാടായ മൊഗ്രാലിലെ വീട്ടിനടുത്തുള്ള പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽ പാതയൊരുങ്ങുന്നു; ഖത്തറിന്റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ചകൾ
new ship lane in hormuz strait ടെഹ്റാൻ/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീഷണിയും അനിശ്ചിതത്വവും നിലനിൽക്കുന്നതിനിടെ, ലോകത്തിന്റെ ഊർജ വിതരണ നാഡിയായ ഹോർമുസ് കടലിടുക്കിൽ സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാൻ നിർണ്ണായക നീക്കം. ഹോർമുസിൽ താൽക്കാലിക കപ്പൽ പാത തുറക്കുന്നത് സംബന്ധിച്ച അതീവ പ്രാധാന്യമുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ തുടക്കമായി. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗച്ചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഈ പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കിയത്. ഹോർമുസ് കടലിടുക്കിലൂടെ സംയുക്ത താൽക്കാലിക ഷിപ്പിങ് കോറിഡോർ സ്ഥാപിക്കുക എന്ന തന്ത്രപ്രധാനമായ നിർദ്ദേശമാണ് ചർച്ചയിലെ പ്രധാന വിഷയം. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി സംയുക്ത പദ്ധതി നടപ്പാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കാനും മേഖലയിലെ പിരിമുറുക്കം കുറയ്ക്കാനും ഖത്തറിനൊപ്പം ഒമാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും സജീവമായി രംഗത്തുണ്ട്. ഒമാൻ വിദേശകാര്യ മന്ത്രിയുടെ സമീപകാല ഇറാൻ സന്ദർശനവും ഈ നയതന്ത്ര നീക്കങ്ങൾക്ക് ശക്തി പകർന്നു. അയൽരാജ്യങ്ങളുടെ പരമാധികാരം മാനിച്ചുകൊണ്ട് നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഖത്തറിന്റെ നിർദ്ദേശങ്ങളോട് ഇറാൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ ധാരണാപത്രം പരാജയപ്പെട്ടതും ഉപരോധങ്ങൾ കടുപ്പിച്ചതും ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നതോടെ രാജ്യാന്തര എണ്ണ വിപണിയിൽ വില സ്ഥിരത കൈവരിക്കാൻ സാധിക്കും. സുരക്ഷാ ക്രമീകരണങ്ങളിലും വരുമാനം പങ്കിടുന്നതിലും അന്തിമ ധാരണയിലെത്താനുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ നയതന്ത്ര ചർച്ചകൾ കൂടുതൽ അനുകൂലമായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്നും ഹോർമുസ് വീണ്ടും ലോകത്തിന്റെ സുരക്ഷിത സമുദ്രപാതയായി മാറുമെന്നുമാണ് ആഗോള സമൂഹം പ്രതീക്ഷിക്കുന്നത്.