Dh100-million divorce settlement അബുദാബി: വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾക്ക് ആഗോളതലത്തിൽ തന്നെ അറുതിവരുത്തുന്ന ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് അബുദാബി സിവിൽ ഫാമിലി കോടതി. ഏകദേശം 100 മില്യൺ ദിർഹത്തോളം (ഏകദേശം 225 കോടി രൂപ) മൂല്യം വരുന്ന വിവാഹമോചന കരാറിനാണ് കോടതി നിയമസാധുത നൽകിയത്. ലോകത്തെവിടെയും ഇനി പരസ്പരം സാമ്പത്തിക അവകാശവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ‘ക്ലീൻ ബ്രേക്ക്’ ഉത്തരവാണിതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പത്ത് വർഷത്തിലേറെ നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ദമ്പതികൾ വേർപിരിഞ്ഞത്. കരാർ പ്രകാരം ഭാര്യയ്ക്ക് ലഭിക്കുന്ന ആസ്തികൾ ഇവയാണ്: മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായുള്ള ആഡംബര വില്ലകൾ, ഒരു സൂപ്പർ കാർ, കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങളുടെയും വാച്ചുകളുടെയും ശേഖരം, 40 മില്യൺ ദിർഹത്തിലധികം (ഏകദേശം 90 കോടി രൂപ) പണമായി ലഭിക്കും. ഈ തുക കൃത്യമായ ഗഡുക്കളായി ചെക്ക് വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ നൽകണം. ദമ്പതികൾ തമ്മിൽ ഒപ്പിട്ട ഒരു സ്വകാര്യ കരാർ എന്നതിലുപരി, കോടതി ഇതിനെ ഒരു ‘എക്സിക്യൂട്ടീവ് ഡീഡ്’ ആയി അംഗീകരിച്ചു. ഇതിനർത്ഥം, കരാറിലെ ഏതെങ്കിലും ഒരു ഗഡു നൽകുന്നതിൽ ഭർത്താവ് വീഴ്ച വരുത്തിയാൽ, ഭാര്യയ്ക്ക് വീണ്ടും പുതിയ കേസ് ഫയൽ ചെയ്യേണ്ടി വരില്ല, ഈ കോടതി ഉത്തരവ് ഉപയോഗിച്ച് നേരിട്ട് നടപടി സ്വീകരിക്കാം. കൂടാതെ, ലോകത്തെ മറ്റൊരു കോടതിയിലും (ഏത് രാജ്യം ആയാലും) ഇനി പണത്തിനായി ഇവർക്ക് പരസ്പരം കേസ് നൽകാൻ കഴിയില്ല. മരണശേഷം പങ്കാളിയുടെ സ്വത്തിൽ അവകാശവാദം ഉന്നയിക്കുന്നതിൽ നിന്ന് വരാനിരിക്കുന്ന അവകാശികളെയും ഈ വിധി തടയുന്നു. രണ്ടുപേരും തങ്ങളുടെ ആഗോള ആസ്തികളെക്കുറിച്ച് കോടതിയിൽ കൃത്യമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇംഗ്ലീഷിൽ നടന്ന കോടതി നടപടികളിൽ ദമ്പതികൾ നേരിട്ട് ഹാജരാകുകയും നിബന്ധനകൾ പൂർണ്ണമായി മനസ്സിലാക്കി സമ്മതം അറിയിക്കുകയും ചെയ്തു. ദമ്പതികളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയെ ഈറനണിയിച്ച് സഫയുടെ മടക്കം; മാലാഖക്കുട്ടിക്ക് കണ്ണീരോടെ പ്രവാസലോകത്തിന്റെ വിട
safa mubarak death ഷാർജ: കൊതിതീരും മുൻപേ വിടപറഞ്ഞുപോയ മാലാഖക്കുട്ടിക്ക് പ്രവാസലോകം വിങ്ങുന്ന നൊമ്പരത്തോടെ യാത്രയയപ്പ് നൽകി. ഷാർജ അൽ നബ്ബയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ച കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക്കിനെ (7) അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് പ്രവാസികളാണ് ഒഴുകിയെത്തിയത്. ഷാർജ മുഗൈദർ ദൈദ്-അൽ റിഫാ റോഡിലെ ഫോറൻസിക് ലബോറട്ടറി പരിസരം ഇന്ന് ഉച്ചയ്ക്ക് പ്രവാസികളുടെ വിങ്ങിപ്പൊട്ടലുകൾക്കും പ്രാർത്ഥനകൾക്കും സാക്ഷിയായി. ബന്ധുക്കളും കുടുംബസുഹൃത്തുക്കളും സാധാരണക്കാരായ പ്രവാസികളുമടക്കം വൻ ജനവലിയാണ് സഫയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. കഴിഞ്ഞ 24-ന് രാവിലെയായിരുന്നു ദാരുണമായ ആ സംഭവം നടന്നത്. സഫയുടെ പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ദുരന്തം വിധിരൂപത്തിൽ എത്തിയത്. മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു. ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഉടൻതന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ. വേനലവധിക്ക് നാട്ടിൽ പോയി കല്യാണത്തിരക്കുകളിലും കളിക്കൂട്ടുകാർക്കുമൊപ്പം ആറാടി തിരിച്ചു വന്നതേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാനുള്ള ആകാംക്ഷയ്ക്കിടയിലാണ് സഫയുടെ വിയോഗം. എട്ടു വർഷമായി ഷാർജയിൽ താമസിക്കുന്ന മുബാറക്കിന്റെയും മുർഷിദയുടെയും ഏക പ്രതീക്ഷയും ലോകവുമായിരുന്നു ഈ കുഞ്ഞുമകൾ. മകളുടെ വിയോഗത്തിൽ തളർന്നുപോയ ഈ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങുകയാണ്. ദുബായിൽനിന്ന് ഇന്ന് രാത്രി 11.45-ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സഫയുടെ മൃതദേഹം മംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ജന്മനാടായ മൊഗ്രാലിലെ വീട്ടിനടുത്തുള്ള പള്ളി ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.