
us hit iran precision strike missile വാഷിംഗ്ടൺ/കയ്‌റോ: ഇറാനെതിരെ അമേരിക്ക തങ്ങളുടെ ഏറ്റവും പുതിയ വിനാശകാരിയായ ‘പ്രിസിഷൻ സ്ട്രൈക്ക്’ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലകളിൽ വൻ നാശനഷ്ടങ്ങളും ആളപായവും സൃഷ്ടിച്ച ഈ മിസൈൽ പ്രയോഗം രാജ്യാന്തര യുദ്ധനിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ്, യുകെ ആസ്ഥാനമായുള്ള ‘എയർവാർസ്’ എന്നിവയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ ലാമർദിൽ നടന്ന ആക്രമണത്തിലാണ് ഈ മിസൈൽ ആദ്യമായി ഉപയോഗിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുകളിൽ വായുവിൽ വെച്ച് തന്നെ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഈ മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈൽ പൊട്ടിത്തെറിക്കുന്നതോടെ പതിനായിരക്കണക്കിന് ‘ടങ്സ്റ്റൺ പെല്ലറ്റുകൾ’ അതിവേഗത്തിൽ നാലുപാടും ചിതറിത്തെറിക്കും. ഇത് വെടിയുണ്ടകൾ പോലെ കെട്ടിടങ്ങളെയും വാഹനങ്ങളെയും മനുഷ്യരിലേക്കും തുളച്ചു കയറും. ലാമർദിലെ ആക്രമണത്തിൽ മിസൈൽ പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് 50 മീറ്റർ അകലെ നിന്ന ഒരു കുട്ടിയടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഫോടന സ്ഥലത്തുനിന്ന് 170 മീറ്ററിലധികം ദൂരത്തുള്ള കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഈ മിസൈൽ പ്രയോഗത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇറാനെതിരെ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകൾ ഉപയോഗിച്ച കാര്യം യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ലാമർദിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. ജനവാസ മേഖലയിൽ ഇത്തരം വിനാശകരമായ ആയുധം പ്രയോഗിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മിസൈൽ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ ഈ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ലാമർദ് ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ ഉൽപ്പാദനം നാലുമടങ്ങായി വർദ്ധിപ്പിക്കാൻ പെന്റഗണും ലോക്ക്ഹീഡ് മാർട്ടിനും തമ്മിൽ ധാരണയിലെത്തിയതായാണ് വിവരം. 4 ബില്യൺ ഡോളറിലധികം (ഏകദേശം 33,000 കോടി രൂപ) മൂല്യമുള്ള വമ്പൻ കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ഇത്തരം മിസൈലുകൾ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ആയുധമായി മാറുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാർ എസിയിലെ വാതകച്ചോർച്ച വില്ലനായി; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ശ്വാസംമുട്ടി മരിച്ചു
Car AC gas leak death കയ്‌റോ: കാറിലെ എയർ കണ്ടീഷനിങ് (എസി) സിസ്റ്റത്തിൽ നിന്നുണ്ടായ വാതകച്ചോർച്ചയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സെയ്തൂൻ സ്വദേശികളായ 66-കാരനായ പിതാവ്, 55-കാരിയുമായ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മകൾക്ക് പെട്ടെന്ന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ ഒതുക്കി നിർത്തി. മകളെ സഹായിക്കാനായി മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെയാണ് ഇവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കാറിന്റെ ജനാലകൾ അടച്ച് എസി പ്രവർത്തിപ്പിച്ചുകൊണ്ട് ഉള്ളിലിരുന്നതാണ് മരണകാരണമായത്. എസിയിൽ നിന്ന് ചോർന്ന ഫ്രിയോൺ വാതകം ശ്വസിച്ചതോടെ ഇവർ ബോധരഹിതരാവുകയും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരനും മകനും നടത്തിയ തിരച്ചിലിലാണ് റോഡരികിൽ കിടന്നിരുന്ന കാർ കണ്ടെത്തിയത്. കാറിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. കാർ എസിയിലെ ഫ്രിയോൺ വാതകത്തിന്റെ അമിതമായ ചോർച്ചയാണ് മരണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ എസി പ്രവർത്തിപ്പിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്.