ലക്ഷ്യം വെയ്ക്കുന്നത് ബസ് യാത്രക്കാരെ, പണം കവര്‍ന്നെടുക്കും; പ്രതികള്‍ കുവൈത്തില്‍ പിടിയില്‍

Bus Robberies Kuwait കുവൈത്ത് സിറ്റി: വിവിധ ഇടങ്ങളിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായി കവർച്ച നടത്തിവന്നിരുന്ന മൂന്നംഗ സംഘത്തെ ഫർവാനിയ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പൊതുഗതാഗത കമ്പനിയിലെ ടിക്കറ്റ് ഇൻസ്‌പെക്ടർ നൽകിയ പരാതിയെത്തുടർന്നാണ് ജലീബ് അൽ-ഷുയൂഖ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബസ്സുകളിൽ യാത്രക്കാർ തുടർച്ചയായി കൊള്ളയടിക്കപ്പെടുന്നു എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ തിരിച്ചറിയാൻ ബസ്സുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മോഷണത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത് പ്രതികളെ കുടുക്കാൻ സഹായകമായി. പ്രതികളെ പിടികൂടിയപ്പോൾ അവരുടെ പക്കൽ നിന്ന് 333 കുവൈത്ത് ദിനാർ കണ്ടെടുത്തു. ഇത് യാത്രക്കാരിൽ നിന്ന് കവർന്ന തുകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കുറ്റവാളികളെ പിടികൂടുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളം സുരക്ഷാ കാമ്പെയ്‌നുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഹോട്ട്‌ലൈൻ ആയ 112-ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ജസീറ എയർവേയ്‌സ് പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്നു; കുവൈത്ത് എയർപോർട്ട് ടി5 സജീവം

Jazeera Airways കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ (T5) നിന്ന് ജസീറ എയർവേയ്‌സ് തങ്ങളുടെ വിമാന സർവീസുകൾ ഞായറാഴ്ച മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നു. ദിവസേന രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയായിരിക്കും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ സേവനങ്ങൾ 57 ദിവസത്തേക്ക് നിർത്തിവെച്ചതിന് ശേഷമാണ് ഇപ്പോൾ പൂർണ്ണതോതിലുള്ള മടങ്ങിവരവ്. കഴിഞ്ഞ ആഴ്ച ആരംഭിച്ച ഭാഗിക സർവീസുകൾ വിജയകരമായതിനെ തുടർന്നാണ് ഈ തീരുമാനം. 27 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഇനി കുവൈറ്റിൽ നിന്ന് നേരിട്ട് സർവീസ് നടത്തും. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവം ലഭ്യമാകുമെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി പറഞ്ഞു. ഞായറാഴ്ച മുതൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും എയർലൈനിന്റെ ‘പാർക്ക് ആൻഡ് ഫ്ലൈ’ (Park & Fly) സൗകര്യത്തിൽ എത്തണം. അവിടെ നിന്ന് യാത്രക്കാരെ ടെർമിനൽ 5-ലേക്ക് എത്തിക്കും. വിമാനത്താവളം അടച്ചിരുന്ന സമയത്ത് സൗദി അറേബ്യ കേന്ദ്രീകരിച്ചാണ് ജസീറ പ്രവർത്തിച്ചിരുന്നത്. സൗദിയിലെ ഖൈസുമ, ദമ്മാം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കര-വ്യോമ പാതയിലൂടെ ജസീറ കണക്റ്റിവിറ്റി നിലനിർത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ 1,500 വിമാന സർവീസുകൾ നടത്തുകയും 9,000 ബസ് യാത്രകളിലൂടെ ഏകദേശം രണ്ട് ലക്ഷത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു. ഇതിനായി 14 വിമാനങ്ങളും 500-ലധികം ജീവനക്കാരും സജീവമായി രംഗത്തുണ്ടായിരുന്നു. സൗദി അറേബ്യ നൽകിയ സഹകരണത്തിനും കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവർ നൽകിയ പിന്തുണയ്ക്കും സിഇഒ നന്ദി അറിയിച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy