
Kuwait Justice Ministry Kuwaitize കുവൈത്ത് സിറ്റി: കുവൈത്ത് നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെർട്സിൽ (വിദഗ്ധ സമിതി) സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഉത്തരവിട്ടു. എൻജിനീയറിങ്, അക്കൗണ്ടിങ്, ലീഗൽ റിസർച്ച് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനാണ് മന്ത്രി നാസർ അൽ സുമൈത് പ്രഖ്യാപിച്ച പരിഷ്കരണ പദ്ധതി ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന്റെ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം. ഓഗസ്റ്റ് 1 മുതൽ ഈ തസ്തികകളിൽ സ്വദേശികൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. എൻജിനീയറിങ്, അക്കൗണ്ടിങ്, ലീഗൽ റിസർച്ച് എന്നീ വിഭാഗങ്ങളിലെ എല്ലാ പ്രവാസി ജീവനക്കാരുടെയും സേവനം ഓഗസ്റ്റ് ഒന്നിനകം അവസാനിപ്പിക്കും. ഭരണപരമായ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 1 മുതൽ ജീവനക്കാർക്ക് ഫിംഗർപ്രിന്റ് അറ്റൻഡൻസ് സിസ്റ്റം നിർബന്ധമാക്കി. സുതാര്യത ഉറപ്പാക്കാൻ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് ഉദ്യോഗസ്ഥരെ അറിയിക്കാൻ ആഴ്ചയിലൊരിക്കൽ ‘ഓപ്പൺ ഡേ’ സംഘടിപ്പിക്കും. വരും ഘട്ടങ്ങളിൽ വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. കേസുകൾ വിദഗ്ധർക്കിടയിൽ കൂടുതൽ കാര്യക്ഷമമായി വിഭജിച്ചു നൽകാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. സുതാര്യത വർദ്ധിപ്പിക്കുന്നതിനും താല്പര്യ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി ജീവനക്കാരെ കൃത്യമായ ഇടവേളകളിൽ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നിയമിക്കും.