ലഹരിമരുന്ന് കടത്ത്: കുവൈത്തിൽ പ്രവാസി അറസ്റ്റിൽ; കെമിക്കൽ ലഹരിമരുന്ന് മുക്കിയ പേപ്പറുകൾ പിടിച്ചെടുത്തു

Kuwait Narcotics Shipment കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിൽ, ലഹരിമരുന്നടങ്ങിയ പാർസൽ കൈപ്പറ്റുന്നതിനിടെ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയെ ജലീബ് അൽ-ഷുയൂഖിൽ വച്ച് കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. ഒരു ഷിപ്പിംഗ് കമ്പനി വഴി വന്ന സംശയാസ്പദമായ പാർസൽ സുരക്ഷാ സംഘം കണ്ടെത്തുകയും തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലൂടെ പാർസൽ സ്വീകരിക്കാനെത്തിയ പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പാർസൽ പരിശോധിച്ചപ്പോൾ മാരകമായ കെമിക്കൽ ലഹരിമരുന്ന് മുക്കിയ 80 പേപ്പറുകൾ കണ്ടെടുത്തു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇതേ ലഹരിവസ്തു അടങ്ങിയ 7 പേപ്പറുകൾ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, ഒരു ഏഷ്യൻ രാജ്യത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ഈ ലഹരിമരുന്ന് ശേഖരിച്ചതെന്നും, ഇത് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പ്രതി സമ്മതിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സുരക്ഷാ സഹകരണ ചാനലുകൾ വഴി കൂടുതൽ അന്വേഷണങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമായി തുടരുമെന്നും, രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തുന്നത് തടഞ്ഞ് സമൂഹത്തെ ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ ആവർത്തിച്ചു.

കുവൈത്തിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ 25-ാം വാർഷികാഘോഷം; 50% വരെ വിലക്കിഴിവുമായി ‘ലുലു ഓൺ സെയിൽ’

LuLu Hypermarket Kuwait കുവൈത്ത് സിറ്റി: റീട്ടെയിൽ രംഗത്തെ തങ്ങളുടെ സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുവൈറ്റിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകൾക്കും ഉൽപ്പന്നങ്ങൾക്കും 50% വരെ വൻ വിലക്കിഴിവ് നൽകുന്ന ‘ലുലു ഓൺ സെയിൽ’ പ്രൊമോഷനും ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ റായ് ശാഖയിൽ നടന്ന ചടങ്ങിൽ ലുലു സീനിയർ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും ഉപഭോക്താക്കളും സുഹൃത്തുക്കളും ചേർന്ന് വാർഷികാഘോഷ കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങളും നൽകിക്കൊണ്ട് കുവൈറ്റിലെ ജനങ്ങളെ 25 വർഷമായി സേവിക്കുന്നതിന്റെ ഓർമ്മ പുതുക്കലാണ് ഈ ആഘോഷം. ഈ വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലായി പ്രത്യേക ഓഫറുകൾ ആസ്വദിക്കാനാകും. നിത്യോപയോഗ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഹോം ഫർണിച്ചറുകൾ, കളിക്കോപ്പുകൾ, ലഗേജുകൾ, ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയ്ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടാകും. വാർഷികാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നുകൊണ്ട്, ഈ വർഷത്തെ ഏറ്റവും വലിയ സാങ്കേതിക പ്രൊമോഷനായ “ലെറ്റ്സ് കണക്ട്” ലുലു ആരംഭിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ അത്യാധുനിക ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, ഹോം അപ്ലയൻസസ്, സ്മാർട്ട്ഫോണുകൾ, മൊബൈൽ ആക്‌സസറികൾ, ലാപ്ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, ഡിജിറ്റൽ ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മികച്ച ഡീലുകളാണ് ഈ കാമ്പയിനിലൂടെ ഒരുക്കിയിരിക്കുന്നത്.

കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ ഒന്നാമതായി ഇന്ത്യക്കാർ

Indians in Kuwait കുവൈത്ത് സിറ്റി: 2025-ൽ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹം എന്ന പദവി ഇന്ത്യക്കാർ നിലനിർത്തിയതായി ഏറ്റവും പുതിയ ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം രേഖകൾ വ്യക്തമാക്കുന്നു. ഗാർഹിക തൊഴിലാളികളെ ഒഴുവാക്കിയുള്ള കണക്കുകൾ പ്രകാരം 5,78,900 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇത് ആകെ പ്രവാസി തൊഴിലാളി ജനസംഖ്യയുടെ 25.5 ശതമാനമാണ്. കുവൈത്തിലെ തൊഴിൽ വിപണിയിൽ 2025-ൽ സ്ഥിരതയാർന്ന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ 2.95 മില്യണിൽ നിന്നും 3.3% വാർഷിക വളർച്ചയോടെ ഡിസംബർ അവസാനത്തോടെ രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണം 3.04 മില്യണായി ഉയർന്നു. ഇന്ത്യ: 5,78,900 തൊഴിലാളികൾ (ഒന്നാം സ്ഥാനം0, ഈജിപ്ത്: 4,67,900 തൊഴിലാളികൾ (രണ്ടാം സ്ഥാനം – 20.6%0, കുവൈത്ത് പൗരന്മാർ: 4,41,200 തൊഴിലാളികൾ (മൂന്നാം സ്ഥാനം). ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ എന്നീ രാജ്യങ്ങളാണ് തൊഴിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. 2025-ൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 1.83 മില്യണായി ഉയർന്നപ്പോഴും, സ്വകാര്യ മേഖലയിലെ അവരുടെ പങ്ക് 2024-ലെ 66.7 ശതമാനത്തിൽ നിന്ന് 65.9 ശതമാനമായി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കുവൈത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകുന്നത് സ്വകാര്യ മേഖലയാണ്. ആകെ ജോലികളുടെ 58.8 ശതമാനവും (ഏകദേശം 1.79 മില്യൺ തൊഴിലാളികൾ) ഈ മേഖലയിലാണ്. പ്രധാനമായും ഹോൾസെയിൽ & റീട്ടെയിൽ വ്യാപാരം (21.4%), നിർമ്മാണ മേഖല (14.3%), അക്കോമഡേഷൻ & ഫുഡ് സർവീസസ് (12.7%) എന്നീ മേഖലകളിലാണ് പകുതിയോളം പ്രവാസികളും ജോലി ചെയ്യുന്നത്. പൊതുമേഖലയിലെ അവശ്യ സർവീസുകളിലും പ്രവാസികളുടെ സാന്നിധ്യം ശക്തമാണ്. ആരോഗ്യ മന്ത്രാലയത്തിൽ 46,700 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 33,100 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്. കുവൈത്തിലെ ആകെ 7,73,200 ഗാർഹിക തൊഴിലാളികളിൽ 3,10,600 പേരും ഇന്ത്യക്കാരാണ് (മേഖലയുടെ 40.2%). ഈ വിഭാഗത്തിൽ 1,37,500 തൊഴിലാളികളുമായി ശ്രീലങ്ക രണ്ടാമതും, 1,34,100 തൊഴിലാളികളുമായി ഫിലിപ്പീൻസ് മൂന്നാമതുമാണ്.

റോഡ് നവീകരണവുമായി കുവൈത്ത്; അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രധാന റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

Kuwait Road Maintenance കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനുമായുള്ള കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ക്യാമ്പയിൻ പൂർണ്ണ വേഗതയിൽ മുന്നോട്ട് പോകുന്നു. പുതിയ റോഡ് വികസന കരാറുകളുടെ കീഴിൽ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് മന്ത്രാലയം നടപ്പിലാക്കിവരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി, സബാഹ് അൽ-സലേമിനെയും അൽ-മസായേലിനെയും ഫഹാഹീൽ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വിപുലമായ അറ്റകുറ്റപ്പണികൾക്ക് ശേഷം മന്ത്രാലയം അടുത്തിടെ ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. തകരാറിലായ അസ്ഫാൽറ്റ് പാളികൾ മാറ്റുക, റോഡിന്റെ അടിത്തറ ശക്തമാക്കുക, ആധുനിക എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി റോഡ് ഷോൾഡറുകൾ, മാർക്കിംഗുകൾ, ട്രാഫിക് സൈനുകൾ എന്നിവ നവീകരിക്കുക എന്നിവയായിരുന്നു ഈ പ്രൊജക്റ്റിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുക, വിവിധ പ്രദേശങ്ങളിലെ വാഹന ഗതാഗതം കൂടുതൽ സുഗമമാക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കുവൈത്തിലെ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാനും റോഡ് ശൃംഖലയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ചാണ് റോഡുകളുടെ പുനരുദ്ധാരണം നടത്തുന്നത്. അറ്റകുറ്റപ്പണി പ്രോജക്ടുകൾ നിശ്ചിത സമയക്രമം അനുസരിച്ച് പുരോഗമിക്കുകയാണെന്നും ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡുകൾ ഘട്ടങ്ങളായി തുറന്നുകൊടുക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പാർപ്പിട-വാണിജ്യ മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിൽ തൊഴിലാളികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങളും വേഗപരിധിയും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

രാജ്യദ്രോഹം, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ: കുവൈത്തിൽ ഒന്നിലധികം പേർക്ക് തടവുശിക്ഷ

Kuwait Sedition Hezbollah Cases കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യദ്രോഹം വളർത്തൽ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കൽ, അനുകൂല നിലപാട് പ്രകടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിൽ സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ഓഫ് അപ്പീൽസ് നിരവധി നിർണായക വിധപ്പകർപ്പുകൾ പുറപ്പെടുവിച്ചു. ഇന്റർനെറ്റിലൂടെ രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഒരു പ്രവാസിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി ശരിവച്ചു. ഈ വ്യക്തി മുൻപും ഒരു സ്റ്റേറ്റ് സെക്യൂരിറ്റി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ്. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരു കുവൈറ്റ് പൗരന് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷയും കോടതി ശരിവച്ചു. മറ്റ് ചില കേസുകളിൽ, രണ്ട് കുവൈറ്റ് പൗരന്മാർക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി. ഇവർക്ക് തടവുശിക്ഷ ഒഴിവാക്കിയ കോടതി, രണ്ട് വർഷത്തെ നല്ല നടപ്പിനായി യഥാക്രമം 3,000 കെഡി, 1,000 കെഡി എന്നീ തുകകളുടെ സാമ്പത്തിക ഗ്യാരണ്ടി സമർപ്പിക്കാൻ ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെ ഈജിപ്തിനെയും സൗദി അറേബ്യയെയും അപകീർത്തിപ്പെടുത്തുകയും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മുൻപ് വെറുതെവിട്ട വിധി അപ്പീൽ കോടതി റദ്ദാക്കി. വെറുതെവിട്ടതിന് പകരം, പ്രതിക്ക് ശിക്ഷ നൽകുന്നതിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് രണ്ട് വർഷത്തേക്ക് നല്ല സ്വഭാവത്തിന് 3,000 കെഡി ഗ്യാരണ്ടി തുകയായി കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടു.

യുഎസ്-ഗൾഫ് കൂടിക്കാഴ്ച: പരമാധികാരത്തെ ബഹുമാനിക്കാനും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിനും ആഹ്വാനം ചെയ്ത് ബഹ്‌റൈൻ

Strait of Hormuz Protection മനാമ: ദേശീയ പരമാധികാരത്തെ മാനിക്കുന്നതിനും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മനാമയിൽ നടന്ന യുഎസ്-ഗൾഫ് മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പ്രാദേശിക അസ്ഥിരത ഒഴിവാക്കേണ്ടതിന്റെയും പ്രധാന ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന്റെയും പ്രാധാന്യം അൽ സയാനി ഊന്നിപ്പറഞ്ഞത്. “ശത്രുത അവസാനിപ്പിക്കുന്നതിലേക്കും അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിലേക്കും നയിച്ച ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” അൽ സയാനി പറഞ്ഞു. വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും അത്യന്താപേക്ഷിതമായ തന്ത്രപ്രധാനമായ ജലപാതകളിലെ സമുദ്ര സുരക്ഷ ഉറപ്പാക്കൽ, അന്താരാഷ്ട്ര നിയമ തത്വങ്ങൾ പാലിക്കൽ, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കൽ എന്നിവയെ ഗൾഫ് രാജ്യങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സമീപകാല പിരിമുറുക്കങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളിലും സ്ഥിരത നിലനിർത്താനുള്ള ശ്രമങ്ങളിലും അന്താരാഷ്ട്ര ശ്രദ്ധ തുടരുന്ന സാഹചര്യത്തിലാണ് ഈ യോഗം ചേർന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy