Event Licence കുവൈത്ത് സിറ്റി: കുവൈത്തിൽ ഇവന്റ് ലൈസൻസിംഗിനുള്ള ഏക അംഗീകൃത പ്ലാറ്റ്‌ഫോം വിസിറ്റ് കുവൈത്ത് ആണെന്ന് ഇൻഫർമേഷൻ മന്ത്രി അബ്ദുൽ റഹ്‌മാൻ അൽ-മുതൈരി. രാജ്യത്ത് ടൂറിസം, സാംസ്‌കാരികം, കല, വിനോദം, മറ്റ് പൊതുപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക, അന്തർ ദേശിയ കമ്പനികളിൽ നിന്നും അപേക്ഷകൾ അംഗീകരിക്കുന്നതിനുള്ള ഏക അംഗീകൃത പ്ലാറ്റ്‌ഫോം വിസിറ്റ് കുവൈത്ത് ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നവംബർ ഒന്നിന് ഔദ്യോഗികമായി ആരംഭിക്കുന്ന ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പരിപാടികൽക്ക് ലൈലൻസ് നൽകുന്നതിനും പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത, കാര്യക്ഷമത, വേഗത എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള ഏകീകൃത പോർട്ടലായി പ്രവർത്തിക്കുമെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവന്റ് മാനേജുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഏകീകരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്.
കുവൈത്തിന്റെ പൊതുജീവിതത്തെ സമ്പന്നമാക്കുന്ന ഉയർന്ന നിലവാരമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകാൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുന്നതിൽ പ്ലാറ്റ്‌ഫോമിന്റെ പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടി. കുവൈത്ത് വിസ പ്ലാറ്റ്‌ഫോമുമായി വിസിറ്റ് കുവൈത്തിനെ സംയോജിപ്പിക്കുമെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരുടെയും പങ്കാളികളുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്പ്രിംഗ് ക്യാംപിംഗ്; കൂടുതൽ ക്യാംപിംഗ് സൈറ്റുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്
Camping Season കുവൈത്ത് സിറ്റി: സ്പ്രിംഗ് ക്യാംപിംഗിന് കൂടുതൽ ക്യാംപിംഗ് സൈറ്റുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കുവൈത്ത്. നവംബർ പകുതി മുതൽ മാർച്ച് പകുതി വരെ നീണ്ടു നിൽക്കുന്ന ക്യാംപിംഗ് സീസണുമായി ബന്ധപ്പെട്ട് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പരിസ്ഥിതി, പബ്ലിക് അതോറിറ്റി ഉൾപ്പെടെയുള്ളവരുമായാണ് യോഗം ചേർന്നത്. ക്യാംപിംഗ് ലൈസൻസുകൾ വിതരണം ചെയ്യുന്നതിനുള്ള ഏകോപനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ നടത്തിവരികയാണ്.
ക്യാംപിംഗ് സൈറ്റുകൾക്കായുള്ള നിർദ്ദിഷ്ട സ്ഥലങ്ങൾ മുൻസിപ്പൽകാര്യ സഹമന്ത്രിയ്ക്കും ഭവനകാര്യ സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽമിഷാരിയ്ക്കും മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. മുൻ സീസണിനെ അപേക്ഷിച്ച് ഈ സീസണിൽ ക്യാമ്പിംഗ് സൈറ്റുകളുടെ എണ്ണം 18 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ ഇത് കൂടുതൽ ലൈസൻസുകൾ നൽകുന്നതിന് കാരണമായേക്കും. ജഹ്‌റ ഗവർണറേറ്റിൽ 10 ഉം, അഹ്‌മദി ഗവർണറേറ്റിൽ 8 ഉം ഉൾപ്പെടെ 18 സ്ഥലങ്ങൾ സ്പ്രിംഗ് ക്യാമ്പുകൾക്കായി കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
Unclean Environment വൃത്തിഹീനമായ അന്തരീക്ഷം; പഴയ ഖൈത്താൻ പാർക്ക് ശോചനീയാവസ്ഥയിൽ
Unclean Environment കുവൈത്ത് സിറ്റി: വൃത്തിഹീനവും മാലിന്യങ്ങൾ നിറഞ്ഞ അന്തരീക്ഷവുമായി കുവൈത്തിലെ പഴയ ഖൈത്താൻ പാർക്ക് ശോചനീയാവസ്ഥയിൽ. പണ്ട് ഫർവാനിയ ഗവർണറേറ്റിലെ ഏറ്റവും വലുതും മനോഹരവുമായ പാർക്കുകളിൽ ഒന്നായിരുന്നു പഴയ ഖൈത്താൻ പാർക്ക്. എന്നാൽ, ഇന്ന് ഇതിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. വിശാലമായ പച്ചപ്പുകളും, ധാരാളം മരങ്ങളും, വിനോദ സൗകര്യങ്ങളുമുള്ള ഈ പാർക്കിൽ നേരത്തെ നിരവധി പേർ സന്ദർശനത്തിനെത്തിയിരുന്നു. എന്നാൽ ഇന്നിത് സുരക്ഷിതമല്ലാത്ത ഒരിടമായി മാറിയിരിക്കുന്നുവെന്നാണ് പ്രദേശവാസികൾ ആവർത്തിച്ച് പരാതിപ്പെടുന്നത്.
ഇവിടെ പതിവായി നിയമലംഘകരെത്തുകയും അനാവശ്യ പെരുമാറ്റങ്ങളും നശീകരണ പ്രവർത്തനങ്ങളും നടത്തുന്നുവെന്നുമാണ് പ്രധാനമായും ഉയരുന്ന പരാതി. റൈഡുകൾ, പൊതു സൗകര്യങ്ങൾ, വിശ്രമ മുറികൾ, നടുപിടിപ്പിച്ച മരങ്ങൾ എന്നിവയെല്ലാം തന്നെ നശിപ്പിക്കപ്പെടുകയാണ്. വ്യക്തമായ ഫീൽഡ് സൂപ്പർ വിഷന്റെ അഭാവം കാരണം പാർക്കിൽ പലയിടത്തും മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ അവസ്ഥയിലാണ്. ഇതെല്ലാം പഴയ ഖൈത്താൻ പാർക്കിൽ വൃത്തിഹീനമായ അന്തരീക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
Indigo Flight ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു
Indigo Flight ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. ഞായറാഴ്ച ഡൽഹിയിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് പോവാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലാണ് സംഭവം. ടാക്‌സിയിങ്ങിനിടെയായിരുന്നു തീപിടിത്തം ഉണ്ടായത്. തുടർന്ന് ക്യാബിൻ ജീവനക്കാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്. ജീവനക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ ശ്രദ്ധാപൂർവം പാലിച്ച് സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്‌തെന്നും നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ വിശദീകരിച്ചു.
തീപിടുത്തത്തെ തുടർന്ന് വിമാനം രണ്ടു മണിക്കൂറോളം വൈകി. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 12.25ന് പറന്നുയരേണ്ട വിമാനം 2.33നാണ് ദിമാപൂരിലേക്ക് യാത്ര തിരിച്ചത്. തീപിടുത്തത്തെ കുറിച്ച് ഉടൻ അധികാരികളെ അറിയിച്ചുവെന്നും ആവശ്യമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്ര തിരിച്ചതെന്നും അധികൃതർ വിശദമാക്കി.
ബുദ്ധിമുട്ടുകളോട് സഹകരിച്ച യാത്രക്കാർക്ക് ഇൻഡിഗോ എയർലൈൻസ് നന്ദി അറിയിച്ചു. യാത്രക്കാരുടെ അസൗകര്യങ്ങൾ കുറയ്ക്കാൻ തങ്ങളുടെ ജീവനക്കാർ സാധ്യമായ എല്ലാ ശ്രമങ്ങൾ നടത്തിയെന്നും എയർലൈൻസ് വ്യക്തമാക്കി.
Civil ID Address സിവിൽ ഐഡി വിലാസം ഒരു മാസത്തിനകം പുതുക്കണം; കുവൈത്തിൽ 500 ൽ അധികം പേർക്ക് മുന്നറിയിപ്പുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി
Civil ID Address കുവൈത്ത് സിറ്റി: താമസ വിലാസം ഒരു മാസത്തിനകം പുതുക്കണമെന്ന് അഞ്ഞൂറിലധികം പേരോട് ആവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. 546 വ്യക്തികൾക്കാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. PACI മുഖേന നേരിട്ടോ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴിയോ വിലാസം പുതുക്കാം. വിലാസം നീക്കം ചെയ്ത വ്യക്തികളുടെ പേരുകൾ PACI ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉടമകളുടെ അഭ്യർത്ഥന പ്രകാരമോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ആണ് ഇവരുടെ വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. നിർദ്ദേശം പാലിക്കാത്തവർക്ക് 1982-ലെ നിയമം നമ്പർ 32-ലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഓരോ വ്യക്തിക്കും 100 കുവൈത്ത് ദിനാറാണ് പിഴ ശിക്ഷ. വിലാസം പുതുക്കാത്ത വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴത്തുക വർദ്ധിക്കും. ബന്ധപ്പെട്ട എല്ലാവരും സമയപരിധിക്കുള്ളിൽ വിലാസം അപ്‌ഡേറ്റ് ചെയ്ത് നിയമനടപടികൾ ഒഴിവാക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Road Number സുപ്രധാന മാറ്റം; കുവൈത്തിൽ 591 റോഡുകളുടെ പേരുകൾക്ക് പകരം ഇനി നമ്പറുകൾ നൽകും
Road Numberകുവൈത്ത് സിറ്റി: റോഡുകളുടെ പേരുകൾ റദ്ദാക്കി പകരം നമ്പറുകൾ നൽകാനുള്ള സുപ്രധാന നിർദ്ദേശത്തിന് അംഗീകാരം നൽകി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ. കൗൺസിൽ മേധാവി അബ്ദുള്ള അൽ മഹ്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര രഹസ്യ സെഷനിലാണ് നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. 2023-ലെ മന്ത്രിതല തീരുമാനം നമ്പർ 558 പ്രകാരം രൂപീകരിച്ച നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ, തെരുവുകൾ, പൊതു ചത്വരങ്ങൾ തുടങ്ങിവയ്ക്ക് പേരിടാനുള്ള നിർദ്ദേശങ്ങൾ പഠിക്കുന്ന കമ്മിറ്റിയുടെ മിനിറ്റ്‌സുകൾ കൗൺസിൽ അംഗീകരിച്ചു. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച്, 591 തെരുവുകളുടെ പേരുകൾക്ക് പകരം നമ്പറുകൾ നൽകും. വ്യക്തിഗത പേരുകൾ നൽകുന്നത് പരിമിതപ്പെടുത്തുകയും എളുപ്പമുള്ള ഗതാഗതത്തിനും നഗരാസൂത്രണത്തിനുമായി സംഖ്യാ സംവിധാനത്തിലേക്ക് മാറുകയും ചെയ്യുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കുവൈത്തിലെ മൂന്ന് തെരുവുകളുടെ പേരുകൾ അറബ് രാജ്യങ്ങളിലെ നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകളായി മാറ്റും. നിലവിലുള്ള 66 പേരുകൾ അതേപടി നിലനിർത്താനും തീരുമാനിച്ചു. അതേസമയം, നേരത്തെ മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൽ ലത്തീഫ് അൽ-മിഷാരി, 2023-ലെ മന്ത്രിതല തീരുമാനം നമ്പർ 507-ലെ ആർട്ടിക്കിളുകൾ (4, 5) മാറ്റുന്നതിനുള്ള തീരുമാനം ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ചിരുന്നു. ഇന്ന് നടന്ന അംഗീകാരം നൽകി. ണ് യോഗം ചേർന്നത്.
Robbery പ്രവാസിയെ ആക്രമിച്ച് കൊള്ളയടിച്ചു; കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ
Robbery കുവൈത്ത് സിറ്റി: പ്രവാസിയെ ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിൽ കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. കുവൈത്ത് പൗരന്മാരാണ് അറസ്റ്റിലായത്. അജ്ഞാതരായ രണ്ട് പേർ തന്നെ ആക്രമിച്ച് കൊള്ളയടിച്ചുവെന്ന് ഏഷ്യൻ പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളിൽ ഒരാൾ ഇരയെ ശാരീരികമായി ആക്രമിക്കുകയും മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അയാളുടെ സാധനങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.
സാൽമിയ ഇൻവെസ്റ്റിഗേഷൻസ് ഓഫീസ് പ്രതിനിധീകരിക്കുന്ന ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുകയും നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഒടുവിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. ഇരുവരും പ്രതിരോധ മന്ത്രാലയ ജീവനക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Medicine Price കുവൈത്തിൽ 175 മരുന്നുകളുടെ വിലയിൽ മാറ്റം; പുതിയ വിലനിലവാരം പ്രാബല്യത്തിൽ
Medicine Price കുവൈത്ത് സിറ്റി: കുവൈത്തിൽ 175 മരുന്നുകളുടെ വിലയിൽ മാറ്റം. രാജ്യത്തെ മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കുമുള്ള വിലനിലവാരം നിശ്ചയിച്ചുകൊണ്ടുള്ള ആരോഗ്യ മന്ത്രിയുടെ തീരുമാനം നമ്പർ 252/2025 പ്രാബല്യത്തിൽ വന്നു. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗമിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ വിലനിലവാരം പ്രാബല്യത്തിൽ വന്നത്. പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കുക, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഏകീകൃതമായ വിലനിർണ്ണയം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മരുന്നുകളുടെ വിലയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
158 മരുന്നുകളുടെ വിലകൾക്ക് തീരുമാനം അംഗീകാരം നൽകി. 175 മരുന്നുകളുടെ നിലവിലുള്ള വിലകളിൽ മാറ്റം വരുത്തുന്നതിനും തീരുമാനം വ്യവസ്ഥ ചെയ്യുന്നു. പോഷകാഹാര സപ്ലിമെന്റുകളുടെ വിലനിലവാരം നിശ്ചയിക്കുന്ന തീരുമാനം നമ്പർ 251/2025-ഉം ആരോഗ്യ മന്ത്രി പുറത്തിറക്കിയിട്ടുണ്ട്. ഈ തീരുമാനം 24 പോഷകാഹാര സപ്ലിമെന്റുകളുടെ വിലകൾക്ക് അംഗീകാരം നൽകി.
കുവൈത്ത്: കാറിന്‍റെ സ്റ്റിയറിങിന് പിന്നിലിരുന്ന് വാഹനമോടിച്ച് കുട്ടി, പിന്നാലെ മറ്റൊരു വാഹനത്തിലിടിച്ചു, ഒടുവില്‍ സ്ഥലത്തുനിന്ന് മുങ്ങി
Child Drives kuwait കുവൈത്ത് സിറ്റി: സാദ് അൽ-അബ്ദുല്ല സിറ്റിയിൽ കുട്ടി കാറോടിച്ച് അപകടമുണ്ടാക്കി കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ, കുട്ടി വാഹനമോടിച്ചതിൻ്റെ സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കാറിൻ്റെ സ്റ്റിയറിങ്ങിന് പിന്നിലിരുന്ന് കുട്ടി അശ്രദ്ധമായി വാഹനം ഓടിക്കുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിൽ ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൂട്ടിയിടിച്ച ശേഷം ആ കുട്ടി വാഹനം അതിവേഗം ഓടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ അപകടകരമായ പ്രവൃത്തി കണ്ട പ്രദേശവാസികൾ ഞെട്ടലിലാണ്. സുരക്ഷിതമല്ലാത്ത ഈ യാത്രയ്ക്ക് പിന്നിലെ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സുരക്ഷയെയും പൊതുനിരത്തിലെ നിയമലംഘനങ്ങളെയും സംബന്ധിച്ച് ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കുവൈത്തിൽ സുരക്ഷാ കാംപയിൻ ശക്തമാക്കി: 357 ഗതാഗത നിയമലംഘനങ്ങൾ, 20 പേർ അറസ്റ്റിൽ
Violations Kuwait കുവൈത്ത് സിറ്റി: കബ്ദ് ഏരിയയിൽ ഏകോപിപ്പിച്ച വലിയ തോതിലുള്ള സുരക്ഷാ-ട്രാഫിക് കാംപയിൻ നടത്തി. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമെദ് മനഹി അൽ-ദവാസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സ്പെഷ്യൽ സെക്യൂരിറ്റി ആൻഡ് റിഫോം ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ദുഖൈൽ അൽ-ദുഖൈലിൻ്റെ സാന്നിധ്യത്തിലുമായിരുന്നു ഓപ്പറേഷൻ. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഈ കാംപയിൻ നടപ്പിലാക്കിയത്. നിയമലംഘനങ്ങൾ തടയുക, പൊതുസുരക്ഷ വര്‍ധിപ്പിക്കുക, നിയമ നിര്‍വഹണ ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. വിവിധതരം 357 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി, നിയമം തേടുന്ന 15 പേരെ അറസ്റ്റ് ചെയ്തു, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 5 പേരെ കസ്റ്റഡിയിലെടുത്തു, നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് എല്ലാ കുറ്റവാളികൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവാഴ്ച നടപ്പിലാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഇത്തരം കാംപയിനുകൾ എന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൊതുനിരത്തുകളിലും ഗ്രാമീണ റോഡുകളിലും അപകടകരമായ ഡ്രൈവിങ്, ട്രാഫിക് നിയമലംഘനങ്ങൾ, ജീവന് ഭീഷണിയാകുന്ന മറ്റ് പെരുമാറ്റങ്ങൾ എന്നിവ കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
പുതിയ നിര്‍ദേശങ്ങളുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്, അറിയേണ്ടതെല്ലാം
Kuwait Central Bank കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യക്തിഗത ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, ബാങ്ക് കസ്റ്റമർ പ്രൊട്ടക്ഷൻ ഗൈഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK) പുതിയ നിർദേശങ്ങൾ പുറത്തിറക്കി. ഉപഭോക്തൃ അവകാശങ്ങൾ ശക്തിപ്പെടുത്തുക, ബാങ്കിങ് സേവനങ്ങളുടെ സുതാര്യത വർധിപ്പിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ. പരാതി പരിഹാര സമയപരിധി കുറച്ചു: ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി നിലവിലെ 15 പ്രവൃത്തി ദിവസത്തിൽ നിന്ന് 5 പ്രവൃത്തി ദിവസമായി കുറച്ചു. ഉപഭോക്താക്കൾക്ക് ആദ്യ വർഷം വിസ, മാസ്റ്റർ ക്രെഡിറ്റ് കാർഡുകൾ സൗജന്യമായി അനുവദിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. സൗജന്യ കാലാവധി പൂർത്തിയായി ഒരു വർഷത്തിന് ശേഷം ക്രെഡിറ്റ് കാർഡുകൾ പുതുക്കുന്നതിന് ഉപഭോക്താവിൻ്റെ സമ്മതം നിർബന്ധമായിരിക്കും. മാസ്റ്റർകാർഡ്, വിസ ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസുകളോ ചാർജുകളോ ഈടാക്കാൻ ബാങ്കുകൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പുതിയ തീരുമാനം 2026 ഏപ്രിൽ അവസാനത്തോടെ കുവൈത്തിലെ എല്ലാ ബാങ്കുകളിലും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിൽ പിസ്സ ഹട്ട് കത്തിച്ച കേസിൽ പ്രവാസിയ്ക്ക് ജാമ്യം
Pizza Hut Fire Kuwait കുവൈത്ത് സിറ്റി: ജാബ്രിയയിലെ പിസ്സ ഹട്ട് ശാഖയ്ക്ക് തീയിട്ട കേസിൽ പ്രതിയായ ജോർദാൻ പൗരന് ജാമ്യം. കീഴ്ക്കോടതികൾ വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ റദ്ദാക്കിയ കോടതി, പകരം ഒരു വർഷത്തേക്ക് നല്ല നടപ്പ് ഉറപ്പുവരുത്താൻ പ്രതിയോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതി 300 കുവൈത്ത് ദിനാർ ജാമ്യത്തുകയായി കെട്ടിവെക്കാനും കോടതി നിർദേശിച്ചു. പ്രതി നേരത്തെ റുമായിത്തിയയിലെ ഒരു സ്റ്റാർബക്സ് ശാഖയ്ക്ക് തീയിട്ട കേസിലും സമാനമായ രീതിയിൽ ശിക്ഷ ഒഴിവാക്കി വിധി വന്നിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്, ഇത്തവണയും ശിക്ഷ ഒഴിവാക്കി നല്ലനടപ്പിന് ഉത്തരവിട്ടുകൊണ്ട് കാസേഷൻ കോടതി വിധി പ്രസ്താവിച്ചത്.
ഗതാഗതകുരുക്ക് ലഘൂകരിക്കും; കുവൈത്തിലെ ഈ സ്ട്രീറ്റ് പൂർണമായും തുറന്നു
Street Opened in Kuwait കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിൽ നിന്ന് സൗത്ത് സുറ ഏരിയയിലേക്കുള്ള ഡമാസ്‌കസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറക്കുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷൻ (GARLT) ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി ഏകോപിപ്പിച്ച് അറിയിച്ചു. അൽ-സഹ്‌റ ഏരിയയിലെ ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റ് വരെയാണ് റോഡ് തുറക്കുന്നത്. സ്ട്രീറ്റ് തുറക്കലിലൂടെ ഡമാസ്‌കസ് സ്ട്രീറ്റിലെ അബ്ദുള്ള അൽ-ഹുസൈദി സ്ട്രീറ്റ്, അലി അൽ-അസൂസി സ്ട്രീറ്റ് എന്നീ കവലകളിൽ പൂർണ്ണമായ ഗതാഗത സൗകര്യം നിലവിൽ വരും. ഫിഫ്ത് റിംഗ് റോഡിൽ നിന്ന് വരുന്ന വാഹനയാത്രികർക്ക് ഡമാസ്‌കസ് സ്ട്രീറ്റിലേക്ക് പ്രവേശിക്കാം. ഡമാസ്‌കസ് സ്ട്രീറ്റിൽ നിന്ന് തിരിച്ച് ഫിഫ്ത് റിംഗ് റോഡ് വഴി സാൽമിയ ഭാഗത്തേക്ക് യാത്ര ചെയ്യാം. ഫിഫ്ത് റിംഗ് റോഡിന് എതിർവശത്തുള്ള സുറ എക്സിറ്റ് വഴിയും സൗത്ത് സുറയിലേക്ക് ഡമാസ്‌കസ് സ്ട്രീറ്റിലൂടെയുള്ള യാത്ര സാധ്യമാകും. പുതിയ ഗതാഗത സൗകര്യം നാളെ (തിങ്കൾ, ഒക്ടോബർ 20) പുലർച്ചെ 12:00 മണിക്ക് (അർദ്ധരാത്രി) പ്രാബല്യത്തിൽ വരും. ഈ പുതിയ ക്രമീകരണം പ്രദേശത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
കുവൈത്തിൽ മൊബൈൽ പട്രോളിങ് ശക്തമാക്കി: വിവിധയിടങ്ങളിലായി ഒറ്റ ദിവസം അഞ്ഞൂറിലധികം ഗതാഗത നിയമലംഘനങ്ങള്‍
Traffic Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ സാന്നിധ്യം വർധിപ്പിക്കുന്നതിൻ്റെയും ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് വിഭാഗം ക്യാപിറ്റൽ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച സമഗ്രമായ സുരക്ഷാ-ട്രാഫിക് കാംപെയിൻ നടത്തി. സ്ഥിരമായ ചെക്ക്‌പോസ്റ്റുകളെ ആശ്രയിക്കാതെ, മൊബൈൽ പട്രോളിംഗ് വഴിയാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 519 ടിക്കറ്റുകൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. സ്പോൺസർമാർ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്ത രണ്ട് പേരെ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ രണ്ടു പേരെ പിടികൂടി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആവശ്യപ്പെട്ട എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 21 വാഹനങ്ങൾ കണ്ടുകെട്ടി. കൂടുതൽ നിയമനടപടികൾക്കായി ഒരാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. നിയമം നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ (ട്രാഫിക് കാര്യ-ഓപ്പറേഷൻസ് സെക്ടർ വഴി) പ്രതിബദ്ധതയാണ് ഈ സംരംഭം വ്യക്തമാക്കുന്നത്. മൊബൈൽ പട്രോളിംഗ് വഴിയുള്ള ഇത്തരം സുരക്ഷാ കാമ്പയിനുകൾ എല്ലാ ഗവർണറേറ്റുകളിലും 24 മണിക്കൂറും തുടരുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ് അറിയിച്ചു.
ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ കുവൈത്തില്‍ ഇനി പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, പഴയ പോര്‍ട്ടല്‍ വഴി സ്വീകരിക്കില്ല
Indians Passports Apply Kuwait കുവൈത്ത് സിറ്റി: എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും പുതിയ ഓൺലൈൻ സംവിധാനമായ ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (Global Passport Seva Programme – GPSP 2.0) വഴി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ 17 മുതൽ ഈ നിബന്ധന കര്‍ശനമായിരിക്കും. ഈ തീയതിക്ക് ശേഷം, കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ഷുവൈഖ്, ജഹ്‌റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ (ICACs) പഴയ പോർട്ടൽ വഴി സമർപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാ നടപടികൾ ലളിതമാക്കാനും സേവന വിതരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടലായ https://mportal.passportindia.gov.in/mission/ വഴി മാത്രമേ പാസ്‌പോർട്ട് അപേക്ഷകൾ പൂരിപ്പിക്കാവൂ. പുതിയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന പാസ്‌പോർട്ട് ഫോട്ടോകൾ ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം. ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്: https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf. പഴയ പോർട്ടൽ വഴി ഇതിനകം ഫോമുകൾ സമർപ്പിച്ച അപേക്ഷകരും പുതിയ GPSP 2.0 പോർട്ടലിൽ അപേക്ഷകൾ വീണ്ടും പൂരിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്‌ത ശേഷം, പൂരിപ്പിച്ച ഫോം കുവൈത്തിലെ നാല് ഐസിഎസി സെന്‍ററുകളിൽ ഏതിലെങ്കിലും സമർപ്പിക്കണം. പുതിയ സംവിധാനം കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് അപേക്ഷാ നടപടികൾ ലളിതമാക്കുമെന്നും നിലവിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക
Hair in Flight Food ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ബി. ബാലാജിയുടെ വിധി. 2002 ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിന് സീൽ ചെയ്ത ഭക്ഷണപ്പൊതിയിലാണ് മുടി കണ്ടെത്തിയത്. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന്, 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് നിലവിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. യാത്രക്കാരൻ്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്തു നിന്നുള്ള കാറ്ററിങ് ഏജൻസിയാണ് തയ്യാറാക്കിയതെങ്കിൽ പോലും അതിൻ്റെ പൂർണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണ്. കാറ്ററിങ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വിമാനക്കമ്പനിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി എയർ ഇന്ത്യക്ക് നിർദേശം നൽകിയിരിക്കുന്നത്.