
Kuwait Travel Violations കുവൈത്ത് സിറ്റി: വ്യോമയാന വിപണിയിലെ നിയമലംഘകർക്കെതിരെ കർശന നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ. വിമാനടിക്കറ്റുകളുടെയും ഹോട്ടൽ ബുക്കിംഗുകളുടെയും തുക 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും തിരികെ നൽകണമെന്ന് നിർദ്ദേശിക്കുന്ന 2026-ലെ 12-ാം നമ്പർ സർക്കുലർ പാലിക്കാത്തവർക്കെതിരെ കനത്ത പിഴ ചുമത്താനാണ് തീരുമാനം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ടിക്കറ്റ്-ബുക്കിംഗ് തുകകൾ പരമാവധി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് ചെയ്യണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. അതോറിറ്റി പുറപ്പെടുവിച്ച നിയമങ്ങളും തീരുമാനങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി പരിഹാര-ആർബിട്രേഷൻ കമ്മിറ്റി പിഴ ചുമത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് യാത്രക്കാരുമായി പൂർണ്ണമായി സഹകരിക്കാൻ വിപണിയിലെ എല്ലാ ഏജൻസികളോടും കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വർഷത്തെ ആറാമത്തെ യോഗത്തിന് ശേഷം കമ്മിറ്റി റിപ്പോർട്ടർ ഹമദ് അൽ അറദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃത നടപടിക്രമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനാ ക്യാമ്പയിനുകളുടെ ഫലവും യോഗം വിലയിരുത്തി. കുവൈറ്റിലെ വ്യോമയാന മേഖലയിലെ ചട്ടങ്ങൾക്കനുസൃതമായി മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്നും ലംഘനം നടത്തുന്നവർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പബ്ലിക് പ്രോസിക്യൂഷനിൽ നൂറ് ശതമാനം ഹാജർ നിർബന്ധമാക്കി; പുതിയ സർക്കുലർ പുറത്തിറങ്ങി
Kuwait Public Prosecution കുവൈത്ത് സിറ്റി: പബ്ലിക് പ്രോസിക്യൂഷന്റെ എല്ലാ മേഖലകളിലും ജീവനക്കാർ ജോലിക്ക് നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ച് അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ (നമ്പർ 13/2026) പുറത്തിറങ്ങി. സ്പെഷ്യലൈസ്ഡ്, ജനറൽ പ്രോസിക്യൂഷനുകൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും അംഗങ്ങളുടെ നൂറ് ശതമാനം ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ നിലനിന്നിരുന്ന പ്രത്യേക ജോലി ക്രമീകരണങ്ങൾ അവസാനിച്ച സാഹചര്യത്തിലാണ് സിവിൽ സർവീസ് കമ്മീഷന്റെ (കുവൈറ്റ്) നിർദ്ദേശപ്രകാരം ഈ തീരുമാനം. സ്ഥിതിഗതികൾ സാധാരണ നിലയിലായതിനാൽ ഓഫീസുകളിൽ നേരിട്ടെത്തിയുള്ള പ്രവർത്തനം പുനരാരംഭിക്കാനാണ് ഉത്തരവ്. പൊതുതാൽപ്പര്യം മുൻനിർത്തി പ്രത്യേക പ്രവർത്തന സ്വഭാവമുള്ള വിഭാഗങ്ങൾക്ക് തങ്ങളുടെ ജോലി സമയം ക്രമീകരിക്കാൻ അനുവാദമുണ്ടായിരിക്കും. ഔദ്യോഗിക ജോലി സമയം കർശനമായി പാലിക്കണമെന്നും ക്രിമിനൽ അന്വേഷണങ്ങളും കേസ് നടപടികളും തടസ്സമില്ലാതെ തുടരണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. സീനിയർ പ്രോസിക്യൂട്ടർമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, പ്രോസിക്യൂഷൻ യൂണിറ്റ് മേധാവികൾ എന്നിവർക്ക് അതത് പരിധിയിൽ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല നൽകിയിട്ടുണ്ട്. ജോലിയുടെ കാര്യക്ഷമതയും അച്ചടക്കവും നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. സർക്കുലർ പുറത്തിറങ്ങിയത് മുതൽ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. എല്ലാ അംഗങ്ങൾക്കും ജീവനക്കാർക്കും ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. നീതിന്യായ മന്ത്രാലയത്തെ ഔദ്യോഗികമായി വിവരമറിയിച്ചതായും അധികൃതർ വ്യക്തമാക്കി.
പരസ്യ-ലൈസൻസ് നിയമലംഘനം: കുവൈത്തിൽ പിടികൂടിയത് 90 നിയമലംഘനങ്ങൾ
Kuwait Municipality Licensing Violations കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ വാണിജ്യ ലൈസൻസുകളും പരസ്യ നിയമങ്ങളും ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുൻസിപ്പാലിറ്റി. വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ 90 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും ആരോഗ്യ-പരസ്യ ലൈസൻസ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗമാണ് ഫീൽഡ് പരിശോധന നടത്തിയത്. വാണിജ്യ പ്രവർത്തനങ്ങളും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നതും സംബന്ധിച്ച നഗരസഭാ ചട്ടങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പരിശോധനയിൽ താഴെ പറയുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. കൃത്യമായ പെർമിറ്റില്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുക. അധികൃതമായ അനുമതിയില്ലാതെ ബിസിനസ്സുമായി ബന്ധപ്പെട്ട പ്രൊമോഷണൽ മെറ്റീരിയലുകൾ ഉപയോഗിക്കുക. നിലവിലുള്ള പരസ്യ ലൈസൻസുകൾ പുതുക്കാതിരിക്കുക. കണ്ടെത്തിയ 90 നിയമലംഘനങ്ങൾക്കും ഓൺ-സൈറ്റിൽ തന്നെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.