
kuwait raid prices Eid കുവൈത്ത് സിറ്റി: ബലിപെരുന്നാൾ (ഈദ് അൽ അദ) പ്രമാണിച്ച് പ്രാദേശിക വിപണിയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടികൾ കർശനമാക്കി. കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വിവിധ ഗവർണറേറ്റുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വരും ആഴ്ചകളിൽ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിനായി പരിശോധനകൾ ഊർജിതമാക്കാൻ ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായി അൽ അൻസാരി അറിയിച്ചു. സൂപ്പർമാർക്കറ്റുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, വനിതാ സലൂണുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ മേഖലകളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. അനാവശ്യമായ വിലക്കയറ്റം തടയുക എന്നതാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി നിരീക്ഷണ സംഘങ്ങൾ ദിവസേന വിപണി സന്ദർശിക്കുകയും വിലനിലവാരത്തെക്കുറിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും. വിപണിയിലെ ക്രമക്കേടുകളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കളുടെ പരാതികൾ മന്ത്രാലയം ഗൗരവമായി കാണുമെന്നും നിയമലംഘകർക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാനും മന്ത്രാലയം നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. പെരുന്നാൾ സീസണിൽ വിപണിയിൽ കൃത്രിമമായ വിലക്കയറ്റം ഉണ്ടാക്കുന്നത് തടയാൻ ഇൻസ്പെക്ഷൻ ടീമുകൾ അവധി ദിവസങ്ങളിലും സജീവമായി രംഗത്തുണ്ടാകും.