
UAE Weather ദുബായ്: കൊടും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ കാത്തിരിക്കുകയാണോ? എന്നാൽ, യുഎഇയിൽ തണുത്ത ദിവസങ്ങൾ വളരെ അകലെയല്ല. ഓഗസ്റ്റ് 24-ന് ആകാശത്ത് ‘സുഹൈൽ’ നക്ഷത്രം ഉദിക്കുന്നതോടെ യുഎഇയിൽ കഠിനമായ ചൂടിന് ശമനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അറബ് പാരമ്പര്യമനുസരിച്ച് സുഹൈൽ നക്ഷത്രത്തിന്റെ ഉദയം വേനൽക്കാലത്തിന്റെ അവസാനത്തെയും സുഖകരമായ കാലാവസ്ഥയുടെ തുടക്കത്തെയുമാണ് സൂചിപ്പിക്കുന്നത്.
തുടർന്ന് 40 ദിവസം നീണ്ടുനിൽക്കുന്ന ‘സഫ്രിയ’ എന്ന പരിവർത്തന കാലഘട്ടത്തിലേക്ക് രാജ്യം കടക്കും. ഈ സമയത്ത് രാജ്യത്തെ കാലാവസ്ഥ തണുത്ത താപനിലയിലേക്ക് മാറും.
അതേസമയം, ഓഗസ്റ്റ് 24 തിങ്കളാഴ്ച യുഎഇയിൽ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘങ്ങൾ കാരണം ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അബുദാബിയിൽ പരമാവധി താപനില 45°C ഉം കുറഞ്ഞത് 33°C ഉം ആയിരിക്കും, ദുബായിൽ ഉയർന്ന താപനില 45°C ഉം കുറഞ്ഞ താപനില 35°C ഉം ആയിരിക്കും. ഷാർജയിൽ പരമാവധി താപനില 46°C ഉം കുറഞ്ഞത് 31°C ഉം ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ വരെ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ഈർപ്പം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിലും ഷാർജയിലും 20 ശതമാനം മുതൽ 80 ശതമാനം വരെയും ദുബായിൽ 35 ശതമാനം മുതൽ 80 ശതമാനം വരെയും ഈർപ്പം ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത നടപടി; ലംഘിച്ചാൽ നിയമ നടപടി

Health Insurance അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗാർഹിക തൊഴിലാളികളുടെയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്.
സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും ഭരണപരമായ പിഴകളും ചുമത്തുക ആറ് പ്രധാന സാഹചര്യങ്ങളിലാണ്. തൊഴിലാളിയെ ഇൻഷുറൻസ് പോളിസിയിൽ ചേർക്കാതിരിക്കുകയോ പോളിസി കൃത്യസമയത്ത് പുതുക്കാതിരിക്കുകയോ ചെയ്യുന്നത് പ്രധാന വീഴ്ചയായി കണക്കാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തൊഴിലാളിയുടെ അത്യാഹിത ചികിത്സാ ചെലവുകളോ മറ്റ് ആരോഗ്യ സംരക്ഷണ ചെലവുകളോ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുന്നതും, ഇൻഷുറൻസ് തുക പൂർണമായോ ഭാഗികമായോ തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്. മന്ത്രാലയം അംഗീകരിച്ച അടിസ്ഥാന കവറേജ് ഇല്ലാത്ത പോളിസികൾ നൽകുക, വിസ കാലാവധിയുള്ളപ്പോൾ ഇൻഷുറൻസ് പോളിസി റദ്ദാക്കുക, തൊഴിൽ പെർമിറ്റിന്റെ രണ്ട് വർഷത്തെ കാലാവധിയിലുടനീളം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റ് വീഴ്ച്ചകൾ.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത പിഴ ചുമത്തും. കൂടാതെ, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് തടയാനും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാതിരിക്കാനും റദ്ദാക്കാനും മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. ഇൻഷുറൻസ് കവറേജിന്റെ ചെലവ് പൂർണമായും തൊഴിലുടമ തന്നെ വഹിക്കണം. യാതൊരു കാരണവശാലും ഈ തുക തൊഴിലാളിയുടെ കയ്യിൽ നിന്ന് ഈടാക്കരുതെന്നാണ് നിർദ്ദേശം.
തൊഴിൽ പെർമിറ്റ് നിലനിൽക്കുന്ന രണ്ടു വർഷവും ഇൻഷുറൻസിന് പ്രാബല്യം ഉണ്ടായിരിക്കണം. നിലവിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഓൺലൈൻ സേവനങ്ങളെ ആരോഗ്യ ഇൻഷുറൻസ് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തൊഴിലാളിക്ക് ഇൻഷുറൻസ് ഉണ്ടോയെന്ന് ഡിജിറ്റലായി തന്നെ മന്ത്രാലയത്തിന് ഉറപ്പാക്കാൻ കഴിയും. കഴിഞ്ഞ വർഷമാണ് ഈ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ ഈ സംവിധാനത്തിൽ ലഭ്യമാണ്.
അതേസമയം, സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും ഇൻഷുറൻസ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി മന്ത്രാലയം പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നുണ്ട്. സെപ്റ്റംബർ ഒന്ന് വരെ ഓൺലൈൻ സർവേയിലൂടെ തൊഴിലുടമകൾക്കും ജീവനക്കാർക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരമുണ്ട്.