Malayalis Accident Death Abu Dhabi അബുദാബി: ജീവിതയാത്രയിൽ ഉറ്റസുഹൃത്തുക്കളായി കൈകോർത്തു നടന്ന രണ്ടു മലയാളി പ്രവാസികൾ, പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇവരുടെ ജീവനെടുത്ത അപകടം സംഭവിച്ചത്. അബുദാബി-ദുബായ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയരികിൽ കേടായി നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പിന്നാലെ വന്ന സ്കൂൾ ബസ് ഇവരുടെ കാറിലേക്ക് ഇടിച്ചുകയറി. രണ്ട് വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ട് കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഹംസയും അഷ്റഫും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന ശ്രീലങ്കൻ സ്വദേശി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളോളം യുഎഇയിൽ പ്രവാസികളായിരുന്ന ഹംസയും അഷ്റഫും ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. ഹംസയ്ക്ക് യുഎഇയിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളുണ്ട്. അടുത്ത കാലത്താണ് ഇരുവരും സന്ദർശക വീസയിൽ വീണ്ടും യുഎഇയിലെത്തിയത്. ഒരുമിച്ച് ബിസിനസ് ആവശ്യങ്ങൾക്കായി നടത്തിയ യാത്രയാണ് ഇവരുടെ അവസാന യാത്രയായി മാറിയത്. ഹംസയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചു. മുഹമ്മദ് അഷ്റഫിന്റെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മംഗളുരുവിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ ഷിഹാബ് ദേശമംഗലം അറിയിച്ചു. ഹംസയുടെ ഭാര്യ ആരിഫ ഇല്ലിയൻ ആണ്. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. മുഹമ്മദ് അഷ്റഫിന്റെ ഭാര്യ നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിയമം തെറ്റിച്ചാൽ ലൈസൻസ് തെറിക്കും, കനത്ത പിഴയും; ദുബായിലെ താമസക്കാർക്ക് കർശന മുന്നറിയിപ്പ്
dubai shared housing law ദുബായ്: നഗരത്തിലെ അനധികൃത ബാച്ചിലർ താമസവും ചട്ടങ്ങൾ ലംഘിച്ചുള്ള ഫ്ലാറ്റ് ഷെയറിങ്ങും തടയുന്നതിനായി ദുബായ് ഭരണകൂടം പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുറപ്പെടുവിച്ച 2026-ലെ 4-ാം നമ്പർ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. താമസമേഖലകളിലെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും:
കെട്ടിട ഉടമകൾക്കോ സ്ഥാപനങ്ങൾക്കോ കെട്ടിടങ്ങൾ ഷെയറിങ് താമസത്തിനായി നൽകണമെങ്കിൽ ഇനി പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം താമസസൗകര്യങ്ങൾ ഒരുക്കുന്നത് കുറ്റകരമാണ്.
വാടകയ്ക്ക് താമസിക്കുന്നവർ കെട്ടിടത്തിന്റെ ഭാഗങ്ങളോ മുറികളോ മറ്റൊരാൾക്ക് മറിച്ച് നൽകാൻ പാടില്ല.
പുതിയ നിയമം നടപ്പിലാക്കുമ്പോൾ നിലവിൽ ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ദുബായിലെ സ്വകാര്യ വികസന മേഖലകൾ, ഫ്രീ സോണുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രദേശങ്ങൾക്കും നിയമം ബാധകമാണ്. എന്നാൽ തൊഴിലാളികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ലേബർ ക്യാമ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിഴയും ശിക്ഷാ നടപടികളും:
നിയമലംഘനം നടത്തുന്നവർക്ക് കനത്ത ശിക്ഷയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കി 10 ലക്ഷം ദിർഹം വരെയാക്കും. സ്ഥാപനങ്ങളുടെ പെർമിറ്റും കച്ചവട ലൈസൻസും റദ്ദാക്കൽ, ജല-വൈദ്യുതി ബന്ധം വിച്ഛേദിക്കൽ എന്നിവയ്ക്ക് പുറമെ എക്സിക്യൂഷൻ ജഡ്ജിയുടെ ഉത്തരവ് വഴി താമസക്കാരെ ഒഴിപ്പിക്കാനും നടപടിയുണ്ടാകും.
ആർക്കൊക്കെ താമസിക്കാം?
കുടുംബങ്ങൾ, വനിതകൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ ജീവനക്കാർ എന്നിവർക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ഷെയറിങ് താമസകേന്ദ്രങ്ങളിൽ കഴിയാൻ അനുമതിയുണ്ട്. അപ്പാർട്മെന്റുകൾ, വില്ലകൾ, ടൗൺഹൗസുകൾ ഉൾപ്പെടെ ആറ് തരം കെട്ടിടങ്ങളാണ് ഇതിനായി ഉപയോഗിക്കാനാവുക. ലൈസൻസ് റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ താമസക്കാർക്ക് ഉടൻ ഒഴിഞ്ഞുപോകാതെ മറ്റൊരു താമസസ്ഥലം കണ്ടെത്താൻ അധികൃതർ മതിയായ സമയം അനുവദിക്കുമെന്നത് വലിയ ആശ്വാസമാണ്.