
Gold Rate ദുബായ്: യുഎഇയിൽ സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 532 ദിർഹമാണ് നിരക്ക്. ബുധനാഴ്ച രേഖപ്പെടുത്തിയ 528.25 ദിർഹത്തിൽ നിന്ന് ഒറ്റദിവസം കൊണ്ട് 3.75 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണവില ഗ്രാമിന് 489.25 ദിർഹത്തിൽ നിന്ന് 3.25 ദിർഹം ഉയർന്ന് 492.50 ദിർഹത്തിലെത്തി. ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർക്കും നിക്ഷേപകർക്കും വിലവർധന തിരിച്ചടിയാകും.
ഈ മാസം ആദ്യം മുതൽ ഘട്ടംഘട്ടമായാണ് യുഎഇ വിപണിയിൽ വില വർധിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 522 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന് സെപ്റ്റംബർ രണ്ടിന് 528.25 ദിർഹവും സെപ്റ്റംബർ മൂന്നിന് 532 ദിർഹവുമായി ഉയർന്നതോടെ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 10 ദിർഹത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഇതേ കാലയളവിൽ 22 കാരറ്റ് സ്വർണം 483.25 ദിർഹത്തിൽ നിന്ന് 492.50 ദിർഹത്തിലേക്കും 21 കാരറ്റ് സ്വർണം 463.50 ദിർഹത്തിൽ നിന്ന് 472.25 ദിർഹത്തിലേക്കും ഉയർന്നു.
18 കാരറ്റ് സ്വർണനിരക്ക് 397.25 ദിർഹത്തിൽ നിന്ന് 404.75 ദിർഹവുമായി. രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നു. ഇതാണ് യുഎഇയിലെ നിരക്കുകളിലും ഉയർച്ചയുണ്ടാകാൻ കാരണം.
പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികൾക്ക് പനിയോ ചുമയോ ഉണ്ടോ? സ്കൂളിലേക്ക് അയക്കരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎഇ സ്കൂളുകൾ

UAE schools illness protocols ദുബായ്: പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ രോഗങ്ങൾ പടരുന്നത് തടയാൻ രക്ഷിതാക്കൾക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇയിലെ വിദ്യാലയങ്ങൾ. പനി, ചുമ, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളിലേക്ക് അയക്കരുതെന്നും, അവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നത് വരെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും സ്കൂൾ അധികൃതർ സർക്കുലറിലൂടെ അറിയിച്ചു. പനി, തൊണ്ടവേദന, ഛർദി, വയറിളക്കം, മൂക്കൊലിപ്പ്, ശരീരവേദന, കണ്ണ് ചുവക്കൽ, ചർമ്മത്തിൽ തടിപ്പ് എന്നിവ കണ്ടാൽ കുട്ടികളെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തണം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം മാറിയ ഉടൻ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും അധികൃതർ കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പനി കുറയാനുള്ള മരുന്നുകൾ കഴിക്കാതെ തന്നെ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പൂർണ്ണമായി പനി മാറിയ ശേഷം മാത്രമേ കുട്ടികളെ ക്ലാസിലേക്ക് അയക്കാവൂ.ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ പൂർണ്ണമായി മാറി 48 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമേ കുട്ടി സ്കൂളിൽ എത്താൻ പാടുള്ളൂ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള വാക്സീനേഷൻ ഡ്രൈവുകൾ സ്കൂളുകളിൽ സജീവമാകും. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും കുത്തിവയ്പ്പുകൾ നൽകുക. ക്ലാസ് മുറികളിലെ വായുസഞ്ചാരം ഉറപ്പാക്കാനും കൃത്യമായ അണുനശീകരണം നടത്താനും വിദ്യാലയങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അജ്മാൻ വുഡ്ലം ബ്രിട്ടിഷ് സ്കൂൾ പ്രിൻസിപ്പൽ നതാലിയ സ്വെറ്റെനോക് എന്നിവർ വ്യക്തമാക്കി. ദുബായ് ഹെൽത്ത് അതോറിറ്റി, കെഎച്ച്ഡിഎ എന്നിവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സ്കൂളുകൾ ഈ ആരോഗ്യ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.