
Rain ദോഹ: സെപ്തംബർ മാസം രാജ്യത്ത് മിതമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സെപ്തംബറിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ചൂട് ക്രമേണ കുറയുമെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
സെപ്തംബർ മാസം ശരത്കാലത്തിന്റെ ആദ്യ മാസവും വേനലിൽ നിന്നും ശൈത്യത്തിലേക്കുള്ള മാറ്റത്തിന്റെ കാലയളവുമാണ്. മേഘാവൃതമായ കാലാവസ്ഥ രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഖത്തറിൽ സെപ്തംബറിൽ ശരാശരി പ്രതിദിന താപനില 33.1 ഡിഗ്രി സെൽഷ്യസാണ്. സെപ്തംബർ മാസത്തിൽ ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.2 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.3 ഡിഗ്രി സെൽഷ്യസുമാണ്.
പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികൾക്ക് പനിയോ ചുമയോ ഉണ്ടോ? സ്കൂളിലേക്ക് അയക്കരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി യുഎഇ സ്കൂളുകൾ

UAE schools illness protocols ദുബായ്: പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ രോഗങ്ങൾ പടരുന്നത് തടയാൻ രക്ഷിതാക്കൾക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇയിലെ വിദ്യാലയങ്ങൾ. പനി, ചുമ, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളിലേക്ക് അയക്കരുതെന്നും, അവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നത് വരെ വീട്ടിൽ വിശ്രമിക്കാൻ അനുവദിക്കണമെന്നും സ്കൂൾ അധികൃതർ സർക്കുലറിലൂടെ അറിയിച്ചു. പനി, തൊണ്ടവേദന, ഛർദി, വയറിളക്കം, മൂക്കൊലിപ്പ്, ശരീരവേദന, കണ്ണ് ചുവക്കൽ, ചർമ്മത്തിൽ തടിപ്പ് എന്നിവ കണ്ടാൽ കുട്ടികളെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തണം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിക്കണമെന്നും നിർദ്ദേശമുണ്ട്. രോഗം മാറിയ ഉടൻ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും അധികൃതർ കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പനി കുറയാനുള്ള മരുന്നുകൾ കഴിക്കാതെ തന്നെ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പൂർണ്ണമായി പനി മാറിയ ശേഷം മാത്രമേ കുട്ടികളെ ക്ലാസിലേക്ക് അയക്കാവൂ.ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ പൂർണ്ണമായി മാറി 48 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമേ കുട്ടി സ്കൂളിൽ എത്താൻ പാടുള്ളൂ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള വാക്സീനേഷൻ ഡ്രൈവുകൾ സ്കൂളുകളിൽ സജീവമാകും. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും കുത്തിവയ്പ്പുകൾ നൽകുക. ക്ലാസ് മുറികളിലെ വായുസഞ്ചാരം ഉറപ്പാക്കാനും കൃത്യമായ അണുനശീകരണം നടത്താനും വിദ്യാലയങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, അജ്മാൻ വുഡ്ലം ബ്രിട്ടിഷ് സ്കൂൾ പ്രിൻസിപ്പൽ നതാലിയ സ്വെറ്റെനോക് എന്നിവർ വ്യക്തമാക്കി. ദുബായ് ഹെൽത്ത് അതോറിറ്റി, കെഎച്ച്ഡിഎ എന്നിവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സ്കൂളുകൾ ഈ ആരോഗ്യ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.